ഒരു ക്ഷേത്രവും ഇനി ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുക്കില്ലെന്ന് ശശികല

സംസ്ഥാനത്തെ ഒരു ക്ഷേത്രവും ഇനി ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. കണ്ണൂര്‍ ഗണേശ സേവാകേന്ദ്രം നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കു നേരെ അക്രമം നടത്തിയവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ക്ഷേത്രങ്ങള്‍ വിശ്വാസികളുടേതാണ്. അതില്‍ മതേതര സര്‍ക്കാരിന് കാര്യമില്ല. സര്‍ക്കാര്‍ ഏറ്റെടുത്തു നടത്താന്‍ ക്ഷേത്രം മതേതര സ്ഥാപനമല്ല. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലെ വിശ്വാസികളുടെ പ്രതിഷേധം ക്ഷേത്രങ്ങള്‍ വിശ്വാസികളുടേതാകണമെന്നതിലേക്കാണ് പോകുന്നത്. വിശ്വാസികള്‍ ഇനി ക്ഷേത്രങ്ങള്‍ വിട്ടുകൊടുക്കില്ലെന്നും ശശികല പറഞ്ഞു. ശ്രീകൃഷ്ണജയന്തി ആഘോഷം നടത്താനുള്ള അവകാശം ആര്‍ക്കാണെന്നു പൊതുസമൂഹം ചര്‍ച്ച ചെയ്യണം. സംഘട്ടനമുണ്ടാക്കാനാണ് കണ്ണൂരില്‍ ശ്രീകൃഷ്ണജയന്തിദിനത്തില്‍ സിപിഎം ഘോഷയാത്ര നടത്തിയതെന്നും നബിദിന ഘോഷയാത്രയ്‌ക്കോ കുരിശിന്റെ വഴിക്കോ ബദലായി ഘോഷയാത്ര നടത്താന്‍ സിപിഎമ്മിനു ധൈര്യമുണ്ടോയെന്നും ശശികല ചോദിച്ചു. രോഗിന്‍ഗ്യ അഭയാര്‍ഥികളെ തിരിച്ചയക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ശശികല ന്യായീകരിച്ചു. രോഹിന്‍ഗ്യ അഭയര്‍ഥികള്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കരുത്. ബുദ്ധമതത്തിന്റെ സ്മാരകങ്ങള്‍ എല്ലാമുള്ള ഇന്ത്യയില്‍ ബുദ്ധമതവുമായി ഏറ്റുമുട്ടി അവരെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗത്തിന് ഇന്ത്യയില്‍ അഭയം നല്‍കരുത്. രോഹിന്‍ഗ്യകള്‍ പാക്കിസ്ഥാനിലേക്കോ ബംഗ്ലദേശിലേക്കോ പോകട്ടെയെന്നും ശശികല പറഞ്ഞു.

Top