ഷിഫയുടെ മരണം ദുരൂഹത തീരുന്നില്ല; പോലീസിന്റെ നിഗമനങ്ങള്‍ പലതും തമ്മില്‍ ചേരുന്നില്ല, കൂട്ടുകാരെക്കുറിച്ച് പരാമര്‍ശമില്ല

തൃശൂര്‍: മണാലിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇവന്റ് മാനേജ്‌മെന്റ് വിദഗ്ധയുടെ മരണത്തിന് പിന്നിലെ ദുരൂഹത ഒഴിയുന്നില്ല. തൃഷൂര്‍ സ്വദേശിനിയായ ഷിഫയുടെ മരണമാണ് മണാലി പോലീസിന്റെ അന്വേഷണത്തിന് ശേഷഴും ദുരൂഹമായി തുടരുന്നത്. പൊലീസിന്റെ പ്രാഥമിക നിഗമനത്തില്‍ ശരീരത്തില്‍ മുറിവുകളില്ലാത്തതിനാല്‍ ഏതെങ്കിലും വിധത്തില്‍ ഷിഫ ആക്രമണത്തിനിരയായിരിക്കാന്‍ സാധ്യതയില്ലെന്നു പറയുന്നു. എന്നാല്‍, കടുത്ത മഞ്ഞുവീഴ്ചയാണോ മരണകാരണമെന്ന് ഉറപ്പിക്കാനും കഴിയുന്നില്ല. എന്നാല്‍ ഷിഫയുടെ മരണത്തില്‍ അസ്വാഭാവികത ഒറ്റനോട്ടത്തില്‍ തന്നെ പ്രകടമാണ്. മണ്ണ് വീഴ്ചയാണ് മരണകാരണമെങ്കില്‍ ആരും ഇത്തരം ഒരു സംഭവം അറിയാതെ പോയത് എങ്ങനെയെന്ന ചോദ്യം അവശേഷിക്കുന്നു.

ഇവന്റ് മാനേജ്മെന്റ് മേഖലയില്‍ ജോലിചെയ്തിരുന്ന വലിയാലുക്കല്‍ രായംമരയ്ക്കാര്‍ വീട്ടില്‍ ഷിഫയെ (22) കഴിഞ്ഞ 29ന് ആണു മണാലിയില്‍ ബിയാസ് നദിക്കരയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മഞ്ഞുപാളികള്‍ക്കുള്ളിലാണു മൃതദേഹം കിടന്നതെങ്കിലും അഴുകിയ നിലയിലായിരുന്നു. ഫൊറന്‍സിക് പരിശോധനകള്‍ക്കുശേഷം പൊലീസ് മൃതദേഹം സംസ്‌കരിച്ചിരുന്നു. ഔദ്യോഗിക ആവശ്യത്തിനു ഡല്‍ഹിയില്‍ പോയശേഷം മണാലിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ട്രെക്കിങ്ങിനിടെയാണു ഷിഫ മരണപ്പെടുന്നത്. ട്രക്കിങ്ങില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഷിഫയുടെ മരണത്തെക്കുറിച്ചു പൊലീസില്‍ അറിയിച്ചുമില്ല. എന്നാല്‍ ഇവരെയൊന്നും ചോദ്യം ചെയ്യാതെയാണ് ദുരൂഹതയില്ലെന്ന നിലപാടില്‍ പൊലീസ് എത്തുന്നത് എന്നത് വിചിത്രമാണ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, മണാലിയിലെത്തിയ സഹോദരന്‍ ഷിബിന്‍ മൃതദേഹം ഷിഫയുടേതുതന്നെയെന്നു വിഡിയോ ദൃശ്യങ്ങളില്‍നിന്നു തിരിച്ചറിഞ്ഞു. ഷിഫയെ ആരെങ്കിലും അപായപ്പെടുത്തിയതാകാന്‍ സാധ്യതയില്ലെന്നാണ് സഹോദരനോടു പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മഞ്ഞുവീഴ്ചയാണോ മരണകാരണമെന്നറിയാന്‍ ഫൊറന്‍സിക് തെളിവുകള്‍ വീണ്ടും പരിശോധിക്കും. ഷിഫ അവസാനമായി വീട്ടിലേക്കു വിളിച്ച ഫോണ്‍ നമ്പറിന്റെ ഉടമയെ പൊലീസ് തിരയുന്നുണ്ട്. സ്വന്തം ഫോണ്‍ കൈമോശം വന്നെന്നും സുഹൃത്തിന്റെ ഫോണില്‍നിന്നാണു വിളിക്കുന്നതെന്നുമാണു ഷിഫ വീട്ടില്‍ അറിയിച്ചത്. എന്നാല്‍, ഷിഫയുടെ തിരോധാനത്തിനുശേഷം ഈ നമ്പറില്‍ ബന്ധപ്പെടാന്‍ പലവട്ടം ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതും ദുരൂഹമായി തുടരുന്നു.

ഈ നമ്പര്‍ ഇപ്പോഴും പ്രവര്‍ത്തനരഹിതമായി തുടരുന്നു. ഫോണിന്റെ ഉടമയാരെന്നു കണ്ടെത്തിയാല്‍ ഷിഫയുടെ മരണ കാരണത്തെക്കുറിച്ചു വ്യക്തമായ സൂചന കിട്ടും. ഇതിനുള്ള ശ്രമം പൊലീസ് നടത്തുന്നില്ലെന്ന പരാതിയും സജീവമാണ്. ടൂറിസ്റ്റുകള്‍ അധികം സന്ദര്‍ശിക്കാത്ത പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. തൃശൂര്‍ വലിയാലുക്കല്‍ അബ്ദുള്‍ നിസാറിന്റെയും ഷര്‍മ്മിളയുടെയും മകളാണ് ഷിഫ. ജനവരി 29നാണ് പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും പാസ്പോര്‍ട്ടും മണാലിയിലെ ബഹാങിലെ ബീസ് നദിക്കരയില്‍ നിന്നും കണ്ടെത്തി. മൃതദേഹവും ഇതിന് സമീപത്ത് നിന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്നാണ് മൃതദേഹം ഷിഫയുടേത് തന്നെയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്.

തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുള്ള മൃതദേഹം സംസ്‌കരിക്കുന്നതിന് മുന്‍പ് ഫോറന്‍സിക് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ജോലിയുടെ ഭാഗമായി ഷിഫ മുംബൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഡല്‍ഹിയില്‍നിന്നും നാട്ടിലേക്ക് മടങ്ങുന്ന വഴി മണാലി സന്ദര്‍ശിച്ച ഷിഫയെ അവിടെ നിന്നും കാണാതാവുകയായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനാണ് മണാലിയില്‍ എത്തിയതെന്നാണു വിവരം. ജനുവരി ഏഴിനാണ് ഷിഫ മണാലിയില്‍ നിന്നും അവസാനമായി ഫോണില്‍ ബന്ധപ്പെട്ടതെന്ന് പിതാവ് പറഞ്ഞു. ജനുവരി 15ന് വീട്ടിലെത്തുമെന്നാണ് ഈ ഫോണ്‍ കോളില്‍ ഷിഫ അറിയിച്ചത്. പിന്നീട് വിവരങ്ങളൊന്നും ലഭിക്കാതെ വന്നപ്പോള്‍, ഷിഫയുടെ പിതാവ് ചെന്നൈയിലെ ബന്ധുക്കള്‍ വഴി അന്വേഷണവും നടത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

ഷിഫയുടെ മരണ വിവരം മാദ്ധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും ബന്ധുക്കള്‍ മണാലിയിലേക്ക് തിരിച്ചെന്നും പിതാവ് അബ്ദുള്‍ നിസാര്‍ അറിയിച്ചു. ക്രിസ്മസ് ദിവസമാണ് ഷിഫ അവസാനമായി ഫേസ്ബുക്കില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത്. ജോലിയുടെ ഭാഗമായി നിരന്തരം രാജ്യം മുഴുവന്‍ യാത്രചെയ്യുന്ന ആളായതുകൊണ്ടാണ് ഷിഫയെക്കുറിച്ചു വിവരമില്ലാതിരുന്നിട്ടും പരാതി നല്‍കാതിരുന്നത്. ദുബായില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ് കോഴ്സ് പൂര്‍ത്തിയാക്കിയ ഷിഫ രണ്ടുവര്‍ഷം മുമ്പാണ് ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലിക്ക് കയറിയത്. ജോലിയുടെ ഭാഗമായി കൊച്ചി, മുംബയ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക പതിവായിരുന്നു. ദുബായില്‍ താമസമായിരുന്ന അബ്ദുല്‍ നിസാറും കുടുംബവും ഒരു വര്‍ഷം മുമ്പാണ് തൃശ്ശൂരില്‍ തിരിച്ചെത്തിയത്.

Top