ആകാശ് തില്ലങ്കേരിയെ കാണാന്‍ ജയിലില്‍ യുവതിക്ക് ചട്ടം ലംഘിച്ച് സമയം അനുവദിച്ചെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലില്‍ ഗുരതരമായ നിമയലംഘനം നടക്കുന്നെന്ന് കെ.സുധാകരന്‍. ഷുഹൈബ് വധക്കേസില്‍ പിടിയിലായ ആകാശ് തില്ലങ്കേരിയെ കാണാന്‍ കൂത്തുപറമ്പ് സ്വദേശിയായ യുവതിക്ക് ചട്ടം ലംഘിച്ച് സമയം അനുവദിച്ചെന്നാണ് സുധാകരന്റെ ആരോപണം. സ്വകാര്യ സംഭാഷണത്തിനും സൗകര്യമൊരുക്കി. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരന്‍ ജയില്‍ ഡിജിപിക്ക് കത്ത് നല്‍കി. കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലിനെതിരെ നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഷുഹൈബ് വധക്കേസില്‍ തിരിച്ചറിയില്‍ പരേഡിനെത്തിയവരെ തടവുകാര്‍ ഭീഷണിപ്പെടുത്തിയെന്നടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സുധാകരന്‍ ഡിജിപിക്ക് അയച്ച കത്തില്‍ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ജയില്‍ ജീവനക്കാര്‍ക്ക് പോലും പ്രവേശനമില്ലാത്തയിടങ്ങളിലേക്ക് ആകാശ് തില്ലങ്കേരിയയേും യുവതിയേയും എത്തിച്ച് കൊടുത്തു. ഈ മാസം മൂന്ന് ദിവസങ്ങളിലായി മണിക്കൂറുകളോളം കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചു. 13ാം തിയതി രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇവര്‍ രഹസ്യകൂടിക്കാഴ്ച നടത്തിയതിന് തെളിവുകളുണ്ടെന്നും സുധാകരന്റെ കത്തില്‍ പറയുന്നു. ഇതേ ദിവസം ഒരു മണിക്ക് പുറത്ത് പോയ യുവതി 2.30ന് വീണ്ടും തിരിച്ചെത്തി വൈകീട്ട് അഞ്ചു മണിവരെ കൂടിക്കാഴ്ച നടത്തി. കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലില്‍ ഉള്ള 53 പേരില്‍ എല്ലാവരും സിപിഐഎം പ്രവര്‍ത്തകരാണ്. ജയിലില്‍ ഇവര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത്‌കൊടുക്കുന്നു. രാത്രികാലങ്ങളില്‍ പോലും സെല്ലുകള്‍ അടക്കാറില്ലെന്നും കത്തില്‍ സുധാകരന്‍ ആരോപിക്കുന്നു.

Top