ഷുഹൈബ് കൊല്ലപ്പെടുന്ന സമയത്ത് ടിപി കേസിലെ പ്രതികള്‍ കണ്ണൂരില്‍; കൊടി സുനിയും കിര്‍മാണി മനോജും സംശയത്തിന്റെ നിഴലില്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ എടയന്നൂരില്‍ കൊലപ്പെടുത്തിയ നാലംഗ സംഘത്തിലെ ഒരാളെപ്പോലും ഇനിയും തിരിച്ചറിഞ്ഞില്ല. അക്രമികള്‍ സഞ്ചരിച്ച വാഹനം തിരിച്ചറിയാന്‍ പ്രദേശത്തെ റോഡുകള്‍ക്കു സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമ്പോഴും മറയത്ത് നില്‍ക്കുകയാണ് അക്രമികള്‍.

എന്നാല്‍ ഷുഹൈബ് കൊല്ലപ്പെട്ട ദിവസത്തിനു തലേന്നും പിറ്റേന്നുമായി ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു കുറ്റവാളികള്‍ പരോളില്‍ ജയിലിനു പുറത്തുണ്ടായിരുന്നു. കൊലപാതകം നടന്ന 12നു ടിപി കേസിലെ രണ്ടാംപ്രതി കിര്‍മാണി മനോജ് പരോളിലായിരുന്നു. മൂന്നാംപ്രതി കൊടി സുനി പരോള്‍ വാസത്തിനു ശേഷം ജയിലില്‍ തിരിച്ചെത്തുന്നതു 12നു വൈകിട്ട്. ഒന്നാംപ്രതി എം.സി.അനൂപ് പിറ്റേന്നു രാവിലെ പരോളില്‍ പുറത്തിറങ്ങുകയും ചെയ്തു. ടിപി കേസിലെ കുറ്റവാളികള്‍ക്ക് ഒരേസമയം പരോള്‍ അനുവദിക്കുന്നതിനു നിയന്ത്രണമുണ്ടെങ്കിലും സുനിക്കും കിര്‍മാണിക്കും പരോള്‍ ലഭിച്ചത് ഒരേസമയം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

12നു രാത്രി 11.30ന് ആണു ഷുഹൈബ് കണ്ണൂരില്‍ ആക്രമിക്കപ്പെടുന്നത്. ഇതേദിവസം വൈകിട്ടു നാലുമണി വരെ കൊടി സുനി പരോളിലായിരുന്നു. ജനുവരി 24നു പരോളിലിറങ്ങിയ കിര്‍മാണി മനോജും ഈ മാസം 13നു രാവിലെ പരോളിലിറങ്ങിയ അനൂപും ഇപ്പോഴും പുറത്തു തന്നെ. കടുത്ത ഉപാധികള്‍ക്കു വിധേയമായാണു കൊടി സുനിക്കു പരോള്‍ അനുവദിച്ചത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനുള്ള നിയന്ത്രണമായിരുന്നു ഇതില്‍ പ്രധാനം. എന്നാല്‍, പരോള്‍കാലത്തു സുനി കണ്ണൂര്‍ ജില്ലയില്‍ എത്തിയിരുന്നതായി വിവരമുണ്ട്. ഈ വിവരങ്ങളെല്ലാം ദുരൂഹത ഉയര്‍ത്തുന്നതാണ്.

കൊടി സുനിക്കും സംഘത്തിനും പൊലീസ് കാവലില്ലാതെ സ്വാഭാവിക പരോള്‍ ലഭിക്കുന്നത് ഇതാദ്യം. മുന്‍പു കൊടി സുനിയും കിര്‍മാണിയും രജീഷുമൊക്കെ പുറത്തിറങ്ങിയത് എസ്‌കോര്‍ട്ട് പരോളിലാണ്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കുറ്റവാളികളെ പൊലീസ് കാവലില്‍ പുറത്തയയ്ക്കാനുള്ള സംവിധാനമാണിത്. മുഴുവന്‍സമയവും പൊലീസ് ഒപ്പമുണ്ടാവുകയും വൈകിട്ടു ജയിലില്‍ അന്തിയുറങ്ങേണ്ടി വരികയും ചെയ്യുമെന്നതാണു നിബന്ധന. സുനിക്കു 15 ദിവസവും കിര്‍മാണിക്കു 30 ദിവസവുമാണ് ഇപ്പോള്‍ പരോള്‍ ലഭിച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ബി ബ്ലോക്കില്‍ ഏറക്കുറെ അടുത്തടുത്ത സെല്ലുകളിലാണു സുനി, അനൂപ്, കിര്‍മാണി മനോജ് എന്നിവരുടെ താമസം.

Top