സ്വന്തം ലേഖകൻ
തിരുവനന്തപുരം: സോളാർ കേസിൽ മലയാളത്തിലെ സൂപ്പർതാരങ്ങൾക്കും പങ്കുണ്ടെന്ന സൂചന നൽകി കേസിലെ പ്രധാന പ്രതി ബിജുരാധാകൃഷ്ണന്റെ കത്ത് പുറത്ത്. ടീം സോളാറിൽ രണ്ടു സൂപ്പർ സ്റ്റാറുകൾക്കും പങ്കാളിത്തമുണ്ടെന്നും ഇതിലൊരാൾ ഗണേഷിനായി പത്തനാപുരത്തു പ്രചാരണത്തിനെത്തിയെന്നും ഇവർക്കു സരിതയുമായി ബന്ധമുള്ളതിന്റെ ദൃശ്യങ്ങൾ ഗണേഷിന്റെ കൈവശമുണ്ടെന്നും ബിജു രാധാകൃഷ്ണൻ ജയിലിൽനിന്ന് അയച്ച കത്തിൽ പറയുന്നു.
മറ്റൊരാൾക്കു വേണ്ടിയാണ് അടുത്തിടെ ഗണേഷ് ജയിലിൽ പോയി കണ്ടതെന്നും അഭിഭാഷക നിഷ. കെ. പീറ്ററിന് അയച്ച കത്തിൽ പറയുന്നു. ഭാര്യ രശ്മിയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടു തിങ്കളാഴ്ച മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അഭിഭാഷക മുഖേന കത്ത് നൽകാനാണ് ബിജുവിന്റെ തീരുമാനം.
സോളാർ പദ്ധതിയെ സഹായിക്കാമെന്ന് വാക്ക് നൽകി ഉമ്മൻ ചാണ്ടി ഒരു കോടി രൂപ കോഴ വാങ്ങിയെന്നും ജാമ്യത്തിലിറക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തിരുന്നെന്നും ബിജുവിന്റെ ആരോപണത്തിൽ പറഞ്ഞിട്ടുണ്ട്.കക്കാനും നിൽക്കാനും അറിയാവുന്ന പഠിച്ച കള്ളനാണ് ഉമ്മൻ ചാണ്ടിയെന്നും നുണ പരിശോധനയ്ക്ക് തയാറുണ്ടോയെന്നും ബിജു രാധാകൃഷ്ണൻ ചോദിച്ചു.
മല്ലേലിൽ ശ്രീധരൻ നായരുടെയും തിരുവനന്തപുരത്തെ ടി.സി. മാത്യുവിന്റേയും സോളാർ ഇടപാടുകളിലും ഉമ്മൻ ചാണ്ടിക്കു നേരിട്ടു പങ്കുണ്ട്. സോളാർ ഇടപാടുമായി ബന്ധപ്പെട്ടു ബംഗളുരുവിലുള്ള കേസിൽ തെളിവുകൾ ഹാജരാക്കാതിരിക്കാൻ പരാതിക്കാരനായ എം.കെ. കുരുവിളയെ ഉമ്മൻ ചാണ്ടി സ്വാധീനിച്ചു. ബംഗളുരു കേസിലെ പരാതിക്കാരനായ എം.കെ. കുരുവിളക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. കുരുവിള തെളിവുകൾ സമർപ്പിക്കാതെ ഇരുന്നതിനാൽ ഉമ്മൻ ചാണ്ടി കുറ്റവിമുക്തനായി. സോളാർ കേസിൽ സർക്കാരിന്റെ പുനരന്വേഷണ തീരുമാനത്തിനു പിന്നാലെയാണ് ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി ബിജു രാധാകൃഷ്ണൻ രംഗത്തെത്തിയത്.


