ചെന്നിത്തല പറഞ്ഞിട്ട് താന്‍ സരിതയെ വിളിച്ചിരുന്നു -മുന്‍ പി.എ

കൊച്ചി: കെ.പി.സി.സി പ്രസിഡന്‍റായിരിക്കെ രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരം താന്‍ സോളാര്‍ കേസ് പ്രതി സരിത എസ്. നായരെ വിളിച്ചിരുന്നതായി മുന്‍ പി.എ ടി.ജി പ്രദോഷ്. രമേശ് ചെന്നിത്തല പറഞ്ഞപ്രകാരം നിജസ്ഥിതി അറിയാനായാണ് താന്‍ അവരെ വിളിച്ചതെന്നും അറിയിച്ചു. ചെന്നിത്തലയുടെ പേര് പറഞ്ഞ് സരിത കേന്ദ്ര മന്ത്രി പളനി മാണിക്യത്തെ വിളിച്ചതിന്‍റെ സത്യാവസ്ഥ അറിയാന്‍ വേണ്ടിയായിരുന്നു വിളിച്ചത്. കേന്ദ്ര മന്ത്രിയെ സരിത വിളിച്ച വിവരമറിഞ്ഞ ചെന്നിത്തല തന്നോട് സരിതയെ വിളിച്ച് വിവരങ്ങള്‍ ആരായാന്‍ നിര്‍ദേശിക്കുകയായിരുന്നെന്നും സോളാര്‍ കമീഷന്‍ ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ പ്രദോഷ് വ്യക്തമാക്കി.

ലക്ഷ്മിയെന്ന് സ്വയം പരിചയപ്പെടുത്തി ഒരു സ്ത്രീ വിളിച്ച കാര്യം കേന്ദ്ര മന്ത്രി രമേശ് ചെന്നിത്തലയോട് പറഞ്ഞിരുന്നു. ഇതിന്റെ നിജ സ്ഥിതി അറിയാന്‍ തന്നെ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു. ഇതു ചോദിക്കാനാണ് താന്‍ സരിതയുമായി ഫോണില്‍ സംസാരിച്ചത്. ഇതേ സമയം രമേശ് ചെന്നിത്തലയെ കാണണമെന്ന് സരിത ആവശ്യപ്പെട്ടിരുന്നു. ഇതിനായി സമയം ആവശ്യപ്പെട്ടിരുന്നുവെന്നും പ്രദോഷ് സോളാര്‍ കമ്മീഷനു മുന്നില്‍ വ്യക്തമാക്കി. കൂടിക്കാഴ്ച ഒരുക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ട് സരിത പല തവണ തന്നെ വിളിച്ചിരുന്നുവെന്നും പ്രദോഷ് പറഞ്ഞു.2012 ലാണ് ഇതെന്നും പ്രദോഷ് വ്യക്തമാക്കി. ഇതേ സമയം സരിതയെ പല ഉന്നതരുമായി പരിചയപ്പെടുത്തി എന്നതാണ് പ്രദോഷിനെതിരെയുള്ള ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top