കൊച്ചി: വരാപ്പുഴയിലെ കസ്റ്റഡി മരണക്കേസില്‍ നോര്‍ത്ത് പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്പിന്‍ സാമിനെ അറസ്ററ് ചെയ്തു. കേസില്‍ അഞ്ചാം പ്രതിയാണ് ക്രിസ്പിന്‍ . അന്യായമായി തടങ്കലില്‍ വയ്ക്കല്‍, രേഖകളിലെ തിരിമറി എന്നീ കുറ്റങ്ങളാണ് സിഐയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രത്യേക അന്വേഷണം സംഘത്തിന്റെ ചോദ്യംചെയ്യലിനൊടുവിലാണ് സിഐയെ പൊലീസ് അറസ്റ്റ് ചെയ്തത്.ഐ.ജിയുടെ നേതൃത്വത്തില്‍ ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്തത്.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണു നിലവിൽ ചുമത്തിയിരിക്കുന്നത്. എന്നാൽ ജാമ്യം നൽകേണ്ടെന്നാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. നാളെ കോടതിയിൽ ഹാജരാക്കും. ആലുവ പൊലീസ് ക്ലബിൽ ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനു പിന്നാലെയാണ് അറസ്റ്റ്.
വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ വരാപ്പുഴ എസ്.ഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ശ്രീജിത്തിനെ മര്‍ദിച്ചവരുടെ കൂട്ടത്തില്‍ ഇല്ലാതിരുന്നതിനാല്‍ സിഐയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല.ശ്രീജിത്തിനെ രാത്രിയാണു വീട്ടില്‍ നിന്ന് കൊണ്ടുപോയതെങ്കിലും പിറ്റേന്നു രാവിലെയാണ് അറസ്റ്റ് ചെയ്തതെന്ന മട്ടില്‍ രേഖകളില്‍ തിരിമറിക്കു ശ്രമിച്ചു എന്നാണ് സിഐയ്‌ക്കെതിരെയുള്ള പരാതികളിലൊന്ന്. എസ്‌ഐയും മറ്റ് പൊലീസുകാരും നടത്തിയ കൊടിയ മര്‍ദനത്തെക്കുറിച്ച് അറിഞ്ഞില്ല എന്നത് ഗുരുതരമായ പിഴവായാണ് കണക്കാക്കുന്നത്. കസ്റ്റഡിമരണത്തിന്റെ തെളിവ് ഇല്ലാതാക്കാന്‍ കൂട്ടുനിന്നു എന്ന ആരോപണവും ക്രിസ്പിന്‍ സാമിനെതിരെയുണ്ട്.ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെത്തുടർന്ന് നിലവിൽ സസ്പെൻഷനിലാണ് ക്രിസ്പിൻ സാം.