പുറമേയ്ക്ക് ലെനിന്‍ പൂജാമുറിയില്‍ പൂന്താനം; ശ്രീറാം വെങ്കിട്ടരാമന്‍ ബ്രാഹ്മണ സഭാ സമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തിലെ പരമാര്‍ശങ്ങള്‍ വിമര്‍ശന വിധേയമാക്കുന്നു

ശ്രീറാം വെങ്കിട്ടരാമന്‍ തൃശൂരില്‍ ബ്രാഹ്മണസഭാ സമ്മേളനത്തില്‍ വന്ന് പ്രസംഗിച്ച് പോയത്, പുതിയതായി പ്രത്യേകിച്ച് ഒരു അത്ഭുതവും എന്നില്‍ ഉണ്ടാക്കിയില്ല എന്നതാണ് സത്യം. അയാളുടെ ഫേസ്ബുക്ക് വാളില്‍ നിറയെ ചെഗുവേരയുടെ ചിത്രങ്ങള്‍ ആണെന്ന് ആരോ ആരാധകന്‍ പറഞ്ഞ് കേട്ടപ്പോള്‍ തന്നെ ഉറപ്പിച്ചതാണ് ഒരു മാതിരി ‘പുറമേയ്ക്ക് ലെനിന്‍, പൂജാമുറിയില്‍ പൂന്താനം’ ലൈനാണെന്ന്.

ജാതിമീമാംസയിലെ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ശ്രീനാരായണ വചനത്തിന്റെ ആശയ ബീജം രൂപപ്പെടുന്നത് വള്ളുവരുടെ ‘തിരുക്കുറലില്‍’ നിന്നാണ്. ഗൗഡപാദരാണ് അദ്വൈതത്തിന്റെ ആദ്യ വ്യക്താവ്. ശങ്കരന്റെ ഗുരു. ശങ്കരന്‍ ഒരുകാലത്തും ഒരു അദ്വൈതി ആയിരുന്നില്ല. തര്‍ക്കിക്കാനും ജയിക്കാനുമുള്ള ഉപാദിയായിരുന്നു ശങ്കരന് അദ്വൈതം. അദ്വൈതതത്ത്വങ്ങളെ ആദ്യമായും വ്യക്തമായും സംയോജിപ്പിക്കുകയാണ് ആദി ശങ്കരന്‍ ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അദ്വൈതം എന്നാല്‍ ‘ദ്വയം’ (ദ്വയം=രണ്ട്) അല്ലാത്തെത്. അപ്പോഴും അദ്വൈതം ‘ഏകം’ എന്ന് പറയാന്‍ തയ്യാറാകുന്നില്ല. കാരണം ഒന്നെന്ന് പറയുമ്പോള്‍ ഒന്നും ആ ഒന്നിനെ മനസിലാക്കുന്ന ‘ഞാന്‍’ എന്ന മറ്റൊന്നും അവിടെ സാധ്യമാക്കപ്പെടുന്നുണ്ട്. അതാണ് അദ്വൈതത്തിന്റെ സത്ത. ഒരു തത്വചിന്ത എന്ന നിലയില്‍ അവിടെയാണ് അതിന്റെ വലിപ്പം.

അദ്വൈതത്തെ ഏറ്റവും മനോഹരമായി ഞാന്‍ അനുഭവിക്കുന്നത് മേതിലിന്റെ സൂര്യവംശത്തിലാണ്. ‘പ്രകാശന്റെ ധാരണ മായയുടെയും ധാരണയാണ്. മീറ്റിയോറും കോമറ്റും മെറ്ററോയിറ്റും വാല്‍നക്ഷത്രങ്ങള്‍ തന്നെ. അറിവില്ലായ്മയുടെ അദ്വൈത ദര്‍ശനം. അത് അവളുടെ സമഭാവനയെ വളരെ വളരെ വലുതാക്കി. അറിവിന്റെ ആകാശത്തെ വികസ്വരമാക്കി.’ അറിവില്ലായ്മ പോലും സമഭാവനയുടെ വലിയ ആകാശമായി തീരുന്നതെങ്ങനെ എന്ന് മേതില്‍ വാക്കുകള്‍ കൊണ്ട് ചിത്രമെഴുത്ത് നടത്തുന്നു.

ബ്രാഹ്മണ സഭയില്‍ വെച്ച്, ഇന്ത്യയെ ഒന്നായി കണ്ട ആശയമാണ് ശങ്കരന്റെ അദ്വൈത ദര്‍ശനമെന്ന്, അത് തന്നെയാണ് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിന്റെ ലക്ഷ്യവുമെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പ്രക്യാപിക്കുമ്പോള്‍, അതൊരു IAS ഉദ്വോഗസ്ഥന്റെ വിവരക്കേടായി കണ്ട് തള്ളിക്കളയാല്‍ സൗകര്യക്കുറവുണ്ട് മിസ്റ്റര്‍ വെങ്കിട്ടരാമന്‍. ഇന്ത്യന്‍ ഭരണ സര്‍വ്വീസ് രണ്ടാം റാങ്കില്‍ പാസായ ‘രാമന്‍’ അത് വെറുതേ തള്ളിയതാണെന്നും കരുതാനും നിര്‍വാഹമില്ല. സംഘപരിവാര്‍ രാഷ്ട്രീയത്തിന് വൈകാരിക മൂലധനം ഒരുക്കുന്ന, ഇന്ത്യന്‍ ദേശീയതയുടെ ബ്രാന്റ് അംബാസിഡര്‍ അര്‍ണ്ണബ് ഗോസ്വാമിയുടെ ഇന്നത്തെ പ്രസ്ഥാവനയും ശ്രദ്ധിക്കപെടേണ്ടതാണ്. ഇന്ത്യക്കാരന് ദേശസ്‌നേഹം പോര. കാശ്മീരിലെ പട്ടാളത്തെ നമ്മള്‍ ദേശസ്‌നേഹികള്‍ പിന്തുണയ്ക്കണമെന്നാണയാള്‍ പറയുന്നത്. ‘The whole nation wants to ….’

അതാണ് രാഷ്ട്രീയം. ദേശീയത, ദേശസ്‌നേഹം, ദേശതാല്‍പര്യം. വൈകാരികമായ ഈ പൊതുബോധത്തെ നിര്‍ണ്ണയിക്കുന്നിടത്താണ് സംഘപരിവാര്‍ രാഷ്ട്രീയം പ്രവര്‍ത്തിക്കുക എന്ന് അവരുടെ രാഷ്ട്രീയ തലച്ചോറുകള്‍ക്ക് നന്നായറിയാം. ദേശീയതയുടെ കൗപീനത്തില്‍ ഒളിപ്പിക്കാനുള്ളതല്ല മാനവികത. ഞാന്‍ ഒരിക്കല്‍ക്കൂടി മേതിലിനെ ആവര്‍ത്തിക്കുന്നു

തെരുവില്‍ മലര്‍ത്തിയടിക്കപെടുന്ന
ഓരോ പെണ്ണിലും
എന്റെ പൊക്കിള്‍ കൊടി
മുറിയുന്നു,
ഓരോ ചെന്നായയും
എന്റെ വിശപ്പാകുന്നു,
കാട്ടില്‍ കൊല്ലപെടുന്ന
ഓരോ പോരാളിയിലും
പ്രകൃതി പോലെ ഞാന്‍ നിറയുന്നു,
ഓരോ കാരാഗൃഹവും
എന്റെ ദുശ്ചരിതമാകുന്നു,
ഓരോ മനുഷ്യനും
എന്റെ മുഷ്ടിയാകുന്നു,
ഓരോ മൗനവും
എന്റെ മരണമാകുന്നു;
എന്റെ രാഷ്ട്രിയം
ഭൗമികമാകുന്നു
എല്ലാ രാഷ്ട്രങ്ങളും
കൊഴിഞ്ഞാലും
ഒരൊറ്റ പുഴുവിന്റെ അവകാശത്തിനുവേണ്ടി
അതു
തുടര്‍ന്നുകൊണ്ടിരിക്കും

Top