കൊച്ചി: ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം ക്രിക്കറ്റ് കളത്തിലേയ്ക്കു തിരികെ എത്തിയ ശ്രീശാന്ത് തീയുണ്ടയായി.
കേരളവും പുതുച്ചേരിയുമായി നടന്ന സയിദ് മുസ്താക് അലി ട്രോഫിയിലാണ് ശ്രീശാന്ത് മികച്ച പ്രകടനം നടത്തിയത്. ഒരു വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്ത് നാലോവറിൽ 29 റൺസ് മാത്രമാണ് വഴങ്ങിയത്. പുതുച്ചേരിയുടെ ഫാബിദ് അഹമ്മദിനെ (10) ക്ലീൻ ബൗൾ ചെയ്തു.
അഷിത് രാജീവ് (29 പന്തിൽ 33), പരസ് ദോഗ്ര (24 പന്തിൽ 26), ഷെൽഡൺ ജാക്സൺ (16 പന്തിൽ 17) എന്നിവരാണ് പുതുച്ചേരിയുടെ പ്രധാന സ്‌കോറർമാർ.
ശ്രീശാന്ത് അടക്കമുള്ളവരുടെ മികവിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പുതുച്ചേരിയെ ആറു വിക്കറ്റിന് കേരളം തോൽപ്പിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പുതുച്ചേരി നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു.
കേരളം 18.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 26 പന്തിൽ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 32 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. വിഷ്ണു വിനോദ് (11 പന്തിൽ ഒരു ഫോർ സഹിതം 11), സൽമാൻ നിസാർ (18 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 20) എന്നിവർ പുറത്താകാതെ നിന്നു.
മുഹമ്മദ് അസ്ഹറുദ്ദീൻ (18 പന്തിൽ നാലു ഫോറും രണ്ടു സിക്‌സും സഹിതം 30), റോബിൻ ഉത്തപ്പ (12 പന്തിൽ മൂന്നു ഫോറുകൾ സഹിതം 21), സച്ചിൻ ബേബി (19 പന്തിൽ 18) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. പുതുച്ചേരിക്കായി അഷിത് രാജീവ് മൂന്നു വിക്കറ്റ് വീഴ്ത്തി.


