ക്രൈം ഡെസ്‌ക്
കൊല്ലം: പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള ആ പെൺകുട്ടി ഏതൊക്കെ വേഷം കെട്ടിയെന്ന് കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ. ഡോക്ടറായും, വക്കീലായും എൻജിനീയറായും പല വേഷങ്ങൾ കെട്ടിയാടിയ പെൺകുട്ടി ഒടുവിൽ എല്ലാവരെയും പറ്റിച്ചു. അതി വിദഗ്ധമായി തന്നെ. കബളിപ്പിക്കപ്പെട്ടവരാരും തന്നെ പുറത്തു പറയാനാവാത്ത സാഹചര്യത്തിൽപ്പെട്ടു പോകുകയും ചെയ്തു.
പാരിപ്പള്ളി പോലീസ് കഴിഞ്ഞദിവസം പിടികൂടിയ കൊട്ടിയം തഴുത്തല ഇബി മൻസിലിൽ ഇബി ഇബ്രാഹിം എന്ന നിയ(32), കൂട്ടാളികളായ കിളിമാനൂർ പാപ്പാല പുത്തൻവീട്ടിൽ വിദ്യ(25), ഇടവ വെൺകുളം ജി.ജി.എൻ മന്ദിരത്തിൽ വിജയകുമാർ(58)എന്നിവരാണ് പിടിയിലായത്. പാരിപ്പള്ളി മടത്തറ റോഡിലെ വ്യാപാരസ്ഥാപന ഉടമയായ അബ്ദുൾകബീറിന്റെ പരാതിയിലാണ് ഇവർ പിടിയിലായത്.
ഇബിക്ക് നേരത്തേ മോഷണക്കേസിൽ ശിക്ഷ ലഭിച്ചിട്ടുണ്ട്. ചാത്തന്നൂർ എ.സി.പി. ജവഹർ ജനാർദ്, പരവൂർ സി.ഐ ഷെരീഫ്, പാരിപ്പള്ളി എസ്.ഐ: രാജേഷ്, എസ്.ഐ: വാമദേവൻ, എ.എസ്.ഐ: ഷാജി, എ.സി.പി.ഒമാരായ സാബുലാൽ, പ്രസന്നൻ, നൗഷാദ് അഖിലേഷ്, വനിതാ സി.പി.ഒമാരായ ഷീജ, ശോഭകുമാരി, ആര്യ എന്നിവരാണു പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്നലെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഡോക്ടർ ചമഞ്ഞ് നിയ അബ്ദുൾകബീറിനെ സമീപിച്ച് ബ്യൂട്ടിലേസർ ട്രീറ്റ്മെന്റ് സ്ഥാപനം നടത്തുന്നതിനായി കെട്ടിടം ആവശ്യപ്പെടുകയും ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. ലേസർ മെഷീൻ സ്ഥാപിക്കാനായി പരാതിക്കാരനിൽനിന്ന് എട്ടു ലക്ഷം രൂപയും നഴ്സെന്നു പരിചയപ്പെടുത്തിയ വിദ്യവഴി ഒരു ലക്ഷം രൂപയും കൈപ്പറ്റി. പണം ആവശ്യപ്പെട്ടാൽ മൂവരുമൊത്തുള്ള ഫോട്ടോകൾ സാമൂഹികമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്നു യുവതികൾ ഭീഷണിപ്പെടുത്തി. തുടർന്ന് അബ്ദുൾ കബീർ സിറ്റി പോലീസ് കമ്മിഷണർക്കു നൽകിയ പരാതിയിലാണു പ്രതികൾ വലയിലായത്.
കിളിമാനൂർ സ്വദേശിയായ വിദ്യ ആദ്യവിവാഹം മറച്ചുവച്ച് മാവേലിക്കര സ്വദേശിയുമൊത്തു ജീവിക്കുന്നതിനിടെയാണു പിടിയിലാകുന്നത്. തന്റെ സൗന്ദര്യം കാണിച്ചു ആൾക്കാരെ വലയിലാക്കുന്നതാണ് ഇബിയുടെ രീതി. പരാതിക്കാരന്റെ സുഹൃത്തും മൂന്നാം പ്രതിയുമായ വിജയനാണു തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇബിക്ക് തിരുവനന്തപുരം, കായംകുളം, കൊല്ലം, കോട്ടയം, ചാത്തന്നൂർ, വഞ്ചിയൂർ സ്റ്റേഷനുകളിൽ തട്ടിപ്പു കേസുകൾ നിലവിലുണ്ട്. വിദ്യ പേട്ട സ്റ്റേഷനിലെ മോഷണക്കേസിൽ പ്രതിയാണ്. ജയിലിൽവച്ചാണ് ഇവർ തമ്മിൽ പരിചയപ്പെട്ടത്. ആഡംബരജീവിതം നയിച്ച നിയയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ നിരവധി പാസ് ബുക്കുകൾ, ലാപ്ടോപ്പ്, പെൻഡ്രൈവുകൾ എന്നിവ കണ്ടെടുത്തു.
സന്ദർഭത്തിനനുസരിച്ച് വേഷങ്ങൾ മാറിയാണ് തട്ടിപ്പ്. പത്താംക്ലാസിൽ പഠിത്തം നിർത്തിയപ്പോൾ തന്നെ ഇബി തട്ടിപ്പിനിറങ്ങിയതായി പോലീസ് പറയുന്നു. തട്ടമിട്ട് മെഡിക്കൽ കോളജ് വിദ്യാർഥിനി ചമഞ്ഞു നിരവധി പേരിൽ നിന്നു പണം പിരിച്ചു. എം.ബി.ബി.എസുകാരിയെന്നു പറഞ്ഞ് കെ.എസ്.യു.നേതാവിനെയും വലയിൽ വീഴ്ത്തി. പരാതിക്കാരന്റെ സുഹൃത്തായിരുന്ന മൂന്നാം പ്രതി വിജയനാണു തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്.


