സ്വന്തം ലേഖകൻ
കോട്ടയം: ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലേയ്ക്കു മീൻ വാങ്ങി നൽകുന്നത് ഞാനാണ്. എന്നെ തൊടാൻ ഒരുത്തനും ധൈര്യപ്പെടില്ല. കോട്ടയം മണർകാട് ക്രൗൺ ക്ലബിന്റെ സെക്രട്ടറിയും ബ്ലേഡ് മാഫിയ സംഘത്തലവനുമായ മണർകാട് മാലം വാവത്തിൽ കെ.വി സുരേഷി (മാലം സുരേഷ്) ന്റെ വെല്ലുവിളി ഇങ്ങനെയാണ.് മാലം സുരേഷ് എന്ന കെ.വി സുരേഷിന്റെ ഭീഷണിയിൽ ഭയന്ന് ഒരാൾ പോലും ഇയാൾക്കെതിരെ പരാതി നൽകാൻ പോലും തയ്യാറാകില്ല.
ഇതിനിടെയാണ് മണർകാട് ക്രൗൺ ക്ലബിൽ പരിശോധന നടത്തിയ പൊലീസ് സംഘം 18 ലക്ഷം രൂപയുടെ ചീട്ടുകളി പിടികൂടിയത്. ഈ സംഭവത്തിൽ ചീട്ടുകളിക്കാർക്ക് ഒപ്പം ചേർന്നു പൊലീസിനെ ഒറ്റിയ മണർകാട് എസ്.എച്ച്.ഒയാണ് ഇപ്പോൾ ഏറ്റവും ഒടുവിൽ വെട്ടിലായിരിക്കുന്നത്. 18 ലക്ഷം രൂപ ചീട്ടുകളി കളത്തിൽ നിന്നും പിടിച്ചെടുത്ത സംഭവത്തിൽ, ചീട്ടു കളി ക്ലബിന്റെ സെക്രട്ടറിയായ മാലം സുരേഷുമായി മണർകാട് എസ്.എച്ച്.ഒ രതീഷ്‌കുമാർ നടത്തിയ ഫോൺ സംഭാഷണം പുറത്തു വന്നതോടെയാണ് രതീഷ്‌കുമാറിനെതിരെ നടപടി ഉറപ്പായത്.
സംഭാഷണത്തിൽ പൊലീസിനെയും സഹപ്രവർത്തകരെയും കുറ്റപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രതീഷ്‌കുമാറിനെതിരെ നടപടിയ്ക്കു ശുപാർശയുണ്ടായിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറും, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി അനീഷ് വി.കോരയും നടത്തിയ അന്വേഷണത്തിൽ രതീഷ്‌കുമാറിന്റെ ഭാഗത്തു വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
വിവാദം ഉയർന്ന സാഹചര്യത്തിൽ ചീട്ടുകളിയുടെ അന്വേഷണ സംഘത്തലവനായിരുന്ന മണർകാട് എസ്.എച്ച്.ഒ രതീഷ് കുമാറിനെ അന്വേഷണ സംഗത്തിൽ നിന്നും നീക്കി ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി. രതീഷ്‌കുമാറിനു പകരം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ ചീട്ടുകളികളത്തിൽ നിന്നും പണം പിടിച്ചെടുത്ത സംഭവം അന്വേഷിക്കും.
രതീഷ് കുമാറിന്റെ വീഴ്ച സംബന്ധിച്ചുള്ള റിപ്പോർട്ട് ഡിവൈ.എസ്.പി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു സമർപ്പിച്ചു. റിപ്പോർട്ടിന്മേൽ സി.ഐയ്‌ക്കെതിരെ നടപടി നിർദേശിച്ച് കൊച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാറിനു ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
മണർകാട് എസ്.എച്ച്.ഒയുടെ ഫോൺ സംഭാഷണത്തിലെ ശബ്ദം രതീഷ്‌കുമാറിന്റെ തന്നെയാണ് എന്നു കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ രതീഷ്‌കുമാറിനെതിരെ ജെ.സന്തോഷ്‌കുമാർ ജില്ലാ പൊലീസ് മേധാവിയ്ക്കു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് മണർകാട് മാലം ക്രൗൺ ക്ലബിൽ പൊലീസ് റെയിഡ് നടത്തി 43 പേരിൽ നിന്നായി 18 ലക്ഷം രൂപ പിടിച്ചെടുത്തത്. ക്ലബ് സെക്രട്ടറി മണർകാട് മാലം വാവത്തിൽ കെ.വി സുരേഷി (മാലം സുരേഷ്)നെതിരെ പൊലീസ് കേസെടുത്തിരുന്നു.


