തിങ്കളാഴ്ച്ച സൂപ്പര്‍മൂണ്‍കാണാം; അപൂര്‍വ്വ ദൃശ്യം കാണാന്‍ ലോകം കാത്തിരിക്കുന്നു

68 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടെത്തുന്ന സൂപ്പര്‍മൂണ്‍ തിങ്കളാഴ്ച്ച ദൃശ്യമാകും. ഇനി ഇത്തരത്തിലുള്ള ഒരു സംഭവം ഈ നൂറ്റാണ്ടിലുണ്ടാവില്ലെന്നറിയുമ്പോഴാണ് ഇതിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാകുന്നത്. ചന്ദ്രന്റെ ഭ്രമണപഥം ഭൂമിക്ക് ഏറ്റവുമടുത്തെത്തുമ്പോഴാണ് സൂപ്പര്‍മുണോ അല്ലെങ്കില്‍ ഫുള്‍ മൂണോ സംജാതമാകുന്നത്. തിങ്കളാഴ്ച എത്തുന്ന ചന്ദ്രന്‍ സാധാരണനിലയിലേതിനേക്കാള്‍ 14 ശതമാനത്തിലധികം വലുതും 30 ശതമാനത്തിലധികം പ്രഭയേറിയതുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 1948ന് ശേഷം ഇതാദ്യമായിട്ടാണ് ചന്ദ്രന്‍ ഭൂമിയുടെ ഇത്രയുമടുത്തെത്തുന്നത്. ഇത്തരത്തിലുള്ള ഭീമാകാരനായ ചന്ദ്രനനെ കാണാന്‍ ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

തിങ്കളാഴ്ച രാത്രി ജിഎംടി സമയം എട്ട് മണിക്ക്( ഉച്ചയ്ക്ക് 3.09 ഇടി) ആണ് സൂപ്പര്‍മൂണെത്തുന്നത്. ഈ സമയം ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം വെറും മൂന്നരലക്ഷം കിലോമീറ്ററുകള്‍ മാത്രമായിരിക്കും. തെളിഞ്ഞ കാലാവസ്ഥയുള്ള ആകാശമുള്ളിടത്ത് പോയി തെക്കോട്ട് കാഴ്ചയുള്ള ഇടങ്ങളില്‍ പോയി നിന്നാല്‍ സൂപ്പര്‍മൂണിനെ നന്നായി ആസ്വദിക്കാനാവുമെന്നാണ് വാനനിരീക്ഷകര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏത് ഫുള്‍ മൂണിനെയും പോലെ സൂര്യന്‍ അസ്തമിച്ചതിന് ശേഷം കിഴക്ക് ഭാഗത്താണ് തിങ്കളാഴ്ച ചന്ദ്രനുദിക്കുകയെന്നും തുടര്‍ന്ന് ഉയര്‍ന്ന് പൊങ്ങി ഇത് ഏറ്റവും വലുപ്പത്തില്‍ കാണുക അര്‍ധരാത്രിയായിരിക്കുമെന്നുമാണ് ഓസ്‌ട്രോണമി എഴുത്തുകാരനായ കോളിന്‍ സ്റ്റുവര്‍ട്ട് വെളിപ്പെടുത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വായുമലിനീകരണം ഏറ്റവും കുറഞ്ഞ സ്ഥലത്ത് പോയി നിന്നാലാണ് സൂപ്പര്‍മൂണിനെ അതിന്റെ ഏറ്റവും പൂര്‍ണരൂപത്തിലും തെളിമയിലും കാണാന്‍ സാധിക്കുക. എന്നാല്‍ ഈ അവസരത്തില്‍ ചന്ദ്രന്‍ സാധാരണത്തേതിലും വലുതാകുന്നില്ലെന്നും മൂണ്‍ ഇല്യൂഷന്‍ എന്ന എഫക്ടിനാല്‍ നമുക്ക് ഇങ്ങനെ തോന്നുകയാണെന്നും സ്റ്റുവര്‍ട്ട് വെളിപ്പെടുത്തുന്നു. അതിനാല്‍ മരങ്ങളും കെട്ടിടങ്ങളും തടസപ്പെടുത്താത്ത കിഴക്കന്‍ ചക്രവാളത്തിലേക്ക് നല്ല കാഴ്ച ലഭിക്കുന്ന ഇടങ്ങളില്‍ പോയി നിന്നാല്‍ ചന്ദ്രന്റെ മനോഹര രൂപം നമുക്ക് കാണാന്‍ സാധിക്കുമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ഇതിനായി പ്രത്യേക ഉപകരണങ്ങളൊന്നും ഉപയോഗിക്കേണ്ടതില്ല. സൂപ്പര്‍മൂണിനെ വീടിന് പുറത്ത് പോകാതെ ലൈവായി കാണാന്‍ ആഗ്രഹിക്കുന്നുവെങ്കിലോ അതിനുള്ള സൗകര്യമില്ലെങ്കിലോ സ്ലൂഹ് ഒബ്‌സര്‍വേറ്ററി ഇതിന്റെ തത്സമയ ബ്രോഡ്കാസ്റ്റിങ് നിര്‍വഹിക്കുന്നുണ്ട്.
സാധാരണയായി ഒരു വര്‍ഷത്തില്‍ നാല് മുതല്‍ ആറ് സൂപ്പര്‍മൂണുകള്‍ ഒരു വര്‍ഷത്തില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ തിങ്കളാഴ്ച ചന്ദ്രന്‍ 68 വര്‍ഷത്തിന് ശേഷം ഏറ്റവുമടുത്തെത്തുന്നുവെന്നതാണ് ഈ സൂപ്പര്‍മൂണിനെ വ്യത്യസ്തമാക്കുന്നത്. ഇത്തരത്തിലുള്ള പ്രതിഭാസം ഇനിയുണ്ടാകുന്നത് 2034ല്‍ മാത്രമാണ്. ഈ വര്‍ഷത്തെ രണ്ടാമത്തെ സൂപ്പര്‍മൂണാണ് ഈ നവംബര്‍ 14ന് എത്തുന്നത്. 2016ലെ ആദ്യത്തെ സൂപ്പര്‍മൂണ്‍ വന്നത് ഒക്ടോബര്‍ 16നായിരുന്നു. ഈ വര്‍ഷത്തെ അടുത്ത സൂപ്പര്‍മൂണ്‍ വരുന്നത് ഡിസംബര്‍ 14ന് ആണ്

ഈ സൂപ്പര്‍മൂണുമായി ബന്ധപ്പെട്ട് വിവിധതരം വിശ്വാസങ്ങളും ആശങ്കകളും പ്രചരിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. ഈ വിശേഷാവസരത്തെ യേശുക്രിസ്തുവിന്റെ രണ്ടാം വരവും ലോകാവസാനവുമാണെന്നാണ് കോണ്‍സ്പിരസി തിയറിസ്റ്റുകളടക്കമുള്ള ചിലര്‍ അഭിപ്രായപ്പെടുന്നത്.ഇതിന് മുമ്പ് ചന്ദ്രന്‍ ഭൂമിയോട് ഇത്രയും അടുത്ത് വന്ന സമയമായ 1948ല്‍ തന്നെയാണ് ഇസ്രയേല്‍ സ്വതന്ത്ര രാഷ്ട്രമായതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിസ്തുമതവിശ്വാസത്തിന്റെ പരിശുദ്ധ ഭൂമിയായിട്ടാണ് ഇസ്രയേല്‍ പരിഗണിച്ച് വരുന്നതെന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.സൂപ്പര്‍മൂണുണ്ടാകുന്ന അതേ ആഴ്ച തന്നെയാണ് ക്രിസ്തുവിന്റെ ശവക്കല്ലറ ഖനനം ചെയ്ത് പരിശോധിക്കാനൊരുങ്ങുന്നതെന്നതും വിശ്വാസികള്‍ക്കിടയില്‍ ഇത് സംബന്ധിച്ച ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ബൈബിളിലെ പരാമര്‍ശവുമായി ബന്ധപ്പെടുത്തുമ്പോള്‍ ക്രിസ്തുമതവിശ്വാസികളെ സംബന്ധിച്ചിടത്തോളം സൂപ്പര്‍മൂണിന് പ്രാധാന്യമേറെയുണ്ട്. എന്നാല്‍ സൂപ്പര്‍മൂണിനെച്ചൊല്ലി ആശങ്കപ്പെടേണ്ടതില്ലെന്നാണ് ശാസ്ത്രജ്ഞന്മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത് സാധാരണ പ്രകൃതി പ്രതിഭാസം മാത്രമാണെന്നും അവര്‍ പറയുന്നു. ചന്ദ്രന്‍ ചക്രവാളത്തിനോടടുത്ത് വരുന്ന സന്ദര്‍ഭത്തില്‍ മരങ്ങള്‍, കെട്ടിടങ്ങള്‍, തുടങ്ങിയവയ്ക്കിടയില്‍ കൂടി കാണുമ്പോള്‍ അത് പതിവിലും വലുതായി നമുക്ക് തോന്നുന്നതാണെന്നാണ് നാസ വിശദീകരിക്കുന്നത്. ഇത് വെറുമൊരു ഒപ്റ്റിക്കല്‍ ഇല്യൂഷനാണെന്നും നാസ വെളിപ്പെടുത്തുന്നുണ്ട്.

Top