ഭയന്നു വിറച്ച് പാക്കിസ്ഥാന്‍ നിയന്ത്രണരേഖ കടന്ന് ആക്രമണം 1971നു ശേഷം ആദ്യം

ന്യൂഡല്‍ഹി:സത്യത്തില്‍ പാക്കിസ്ഥാന്‍ ഞെട്ടിവിറച്ചു.ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തു നിന്ന് ഇത്രയും കടുത്തതും സൂക്ഷ്മവുമായ ഒരു ആക്രമണം പാക്കിസ്ഥാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ല . ഇന്ത്യന്‍ സൈന്യം 1971ലെ യുദ്ധത്തിനുശേഷം കശ്‌മീരിലെ നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തുന്നത് ഇതാദ്യമെന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്.കാര്‍ഗിലില്‍ നൂറുകണക്കിനു പാക്ക് സൈനികരും ഭീകരന്മാരും നുഴഞ്ഞുകയറി, ഇന്ത്യയുടെ ഭൂമി പിടിച്ചപ്പോള്‍പോലും രണ്ടു വ്യോമസേനാവിമാനങ്ങള്‍ വഴിതെറ്റി കടന്നതല്ലാതെ ഇന്ത്യ കരസേനയെയോ വ്യോമസേനയെയോ നിയന്ത്രണരേഖ കടക്കാന്‍ അനുവദിച്ചില്ല. നിയന്ത്രണരേഖ കടന്നുള്ള ആക്രമണത്തിന്റെ വിപത്തുകള്‍ ആലോചിച്ചാണു പലപ്പോഴും അതു വേണ്ടെന്നുവച്ചിരുന്നത്. 1993 ല്‍ ശ്രീനഗറിലെ ഹസ്രത്ത്‌ബാല്‍ പള്ളി ഭീകരര്‍ പിടിച്ചെടുത്ത സമയത്തും 1995 ല്‍ ചരാരെ ഷരീഫ് പള്ളി ഭീകരര്‍ കത്തിച്ചസമയത്തും 1999 ല്‍ കാര്‍ഗിലില്‍ നുഴഞ്ഞുകയറ്റം നടത്തിയപ്പോഴും, 2001ല്‍ പാര്‍ലമെന്റ് ആക്രമിക്കപ്പെട്ടപ്പോഴും 2008 ല്‍ മുംബൈ ഭീകരാക്രമണം നടന്നപ്പോഴും നിയന്ത്രണരേഖ കടന്നുള്ള തിരിച്ചടി അന്നത്തെ ഭരണകൂടങ്ങള്‍ ആലോചിച്ചിരുന്നു. എന്നാല്‍ അത്തരമൊരു നീക്കത്തിന് ആവശ്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അഭാവവും ലോകാഭിപ്രായം അനുകൂലമാവില്ലെന്ന ആശങ്കയുമെല്ലാം പരിഗണിച്ച് ഒഴിവാക്കുകയായിരുന്നു.

ഇന്നലെ നടന്ന കമാന്‍ഡോ നടപടിയോടെ ആ സങ്കോചം മാറിയിരിക്കുകയാണ്. ശത്രുരാജ്യത്തു യുദ്ധമല്ലാത്ത സൈനികപ്രഹരം നടത്താന്‍ കഴിവുള്ളതും തയാറുള്ളതുമായ രാജ്യമായി ഇതോടെ ഇന്ത്യ മാറുന്നു. വന്‍ശക്‌തികളും ഇസ്രയേല്‍ പോലുള്ള ചുരുക്കം ചില രാജ്യങ്ങള്‍ക്കും മാത്രം ഇതുവരെ സാധിച്ചിരുന്ന കാര്യമാണിത്.കഴിഞ്ഞ വര്‍ഷം മ്യാന്‍മറില്‍ അതിര്‍ത്തി കടന്ന് ചെറിയൊരാക്രമണം നടത്തിയതാണ് ഇതിനു മുന്‍പ് ഇന്ത്യ പരോക്ഷമായെങ്കിലും സമ്മതിച്ചിട്ടുള്ള അതിര്‍ത്തി കടന്നുള്ള ഒരു നടപടി. എന്നാല്‍ മ്യാന്‍മറും ഇതും തമ്മില്‍ വ്യത്യാസമുണ്ട്. മ്യാന്‍മര്‍ ഒരു സുഹൃദ് രാജ്യമാണ്. അവിടത്തെ ഭരണകൂടത്തിന്റെ പിന്തുണയോടെയല്ല അവിടെനിന്നു നാഗാ ഒളിപ്പോരാളികള്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയിരുന്നത്. അതിനാല്‍ മ്യാന്‍മര്‍ ഭരണകൂടം ഔദ്യോഗികമായി പ്രതിഷേധിച്ചെങ്കിലും മൗനസമ്മതമുണ്ടായിരുന്നു.isro-pakisthan
പ്രഖ്യാപിത യുദ്ധമല്ലാതെ സൈനികമായി മറ്റൊരു രീതിയിലും ഇപ്പോള്‍ ആക്രമണം നടത്താമായിരുന്നു. പാക്ക് അധീന കശ്‌മീരിലെ ഭീകര പരിശീലന ക്യാംപുകളിലോ അവരുടെ ചെറിയ സൈനിക ഡിപ്പോകളിലേക്കോ ദ്രുതഗതിയിലുള്ള വ്യോമാക്രമണം നടത്തുക. ഇതും പലപ്പോഴും പദ്ധതിയിട്ടു വേണ്ടെന്നു വച്ചിട്ടുള്ളതാണ്. അങ്ങനെ ഒരു ആക്രമണം പരാജയപ്പെടാനും സാധ്യത കൂടുതലായിരുന്നു. ഉറി ഭീകരാക്രമണത്തിനുപിന്നാലെ വ്യോമാതിര്‍ത്തിയിലെ കാവല്‍ പാക്കിസ്ഥാന്‍ ശക്‌തമാക്കിയിരുന്നു. അത്തരം ആക്രമണമാണു ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്നു വിളിക്കുന്നത്.
അതായത് ഉന്നമിടുന്ന കേന്ദ്രം മാത്രം ആക്രമിച്ചുതകര്‍ക്കുന്ന മിന്നലാക്രമണം. ഇസ്രയേല്‍ ഇറാഖിന്റെ ആണവനിലയം തകര്‍ത്തതാണു സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ഏറ്റവും നല്ല ഉദാഹരണമായി പറയുന്നത്. ഇന്ത്യ നടത്തിയത് അതല്ല. ഇതു യഥാര്‍ഥ കമാന്‍ഡോ ഓപ്പറേഷനാണ്. പ്രത്യേക പരിശീലനം നേടിയ സ്പെഷല്‍ ഫോഴ്‌സസിലെ പാരാ കമാന്‍ഡോകളെ ചെറിയ സംഘമായി ശത്രുഭൂമിയിലേക്ക് അയച്ച് ഒന്നിലധികം ചെറിയ താവളങ്ങള്‍ തകര്‍ക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യോമമേഖല കടക്കാതെ, വേലിക്കിപ്പുറത്തുനിന്ന്ഉറി ആക്രമണത്തെ തുടര്‍ന്നു തങ്ങള്‍ തിരഞ്ഞെടുക്കുന്ന സമയത്തും ശൈലിയിലും തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്‌ടര്‍ ജനറല്‍ മുന്നറിയിപ്പു നല്‍കിയപ്പോള്‍ മുതല്‍ പാക്ക് സൈന്യം കരുതല്‍ ശക്തമാക്കിയിരുന്നു. പാക്ക് അധീന കശ്‌മീരിലേക്കുള്ള യാത്രാവിമാനങ്ങള്‍ റദ്ദാക്കി, അവിടത്തെ വ്യോമയാന മേഖല മുഴുവന്‍ സൈനിക നിയന്ത്രണത്തിലുമാക്കി.

പാക്ക് അധിനിവേശ കശ്‌മീരിലെ വ്യോമ മേഖല കടക്കാതെയാണ് ഈ കമാന്‍ഡോ നടപടിയെന്നാണ് അറിയുന്നത്. റഷ്യന്‍ നിര്‍മിത ഹെലികോപ്‌റ്ററുകളും സ്‌പെഷല്‍ ഫോഴ്‌സസ് കമാന്‍ഡോകളെയുമാണ് ഉപയോഗിച്ചതെന്നാണു സൈനിക ഉദ്യോഗസ്‌ഥന്മാര്‍ പറയുന്നത്.dovel-modi-pak

ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള വ്യോമമേഖല ധാരണ അനുസരിച്ചു സൈനിക ഹെലികോപ്‌റ്ററുകള്‍ നിയന്ത്രണരേഖയുടെ ഒരു കിലോമീറ്റര്‍ അകലെവരെയെ പറക്കാവൂ. (പോര്‍വിമാനങ്ങള്‍ അഞ്ചു കിലോമീറ്റര്‍ അടുത്തുവരെയും. രാജ്യാന്തര അതിര്‍ത്തിയില്‍ ഇവ രണ്ടും യഥാക്രമം അഞ്ചും പത്തും കിലോമീറ്ററാണ്.) അതും കടന്നുവരുന്ന ഇന്ത്യന്‍ ഹെലികോപ്‌റ്റര്‍ തീര്‍ച്ചയായും അപ്പോള്‍ത്തന്നെ പാക്ക് സൈന്യത്തിന്റെ നിരീക്ഷണത്തിലാവും.
അത് ഒഴിവാക്കി, നിയന്ത്രണരേഖയ്ക്ക് ഒരു കിലോമീറ്റര്‍ ഇപ്പുറത്തെവിടെയോ കമാന്‍ഡോകളെ ഇറക്കുകയാകും ഉണ്ടായത്. നിയന്ത്രണരേഖയിലെ കാവല്‍ സൈന്യത്തിനു സാമഗ്രികള്‍ എത്തിച്ചുകൊടുക്കുന്ന പതിവു നടപടി മാത്രമേ പാക്ക് സൈന്യത്തിനു തോന്നുകയുള്ളു.
പലരും കരുതുംപോലെ നിയന്ത്രണരേഖയിലൂടെയല്ല കമ്പിവേലി പോകുന്നത്. നിയന്ത്രണരേഖയില്‍നിന്നു പലപ്പോഴും ഒരു കിലോമീറ്ററോളും പിന്നിലാണു കമ്പിവേലി കെട്ടിയിരിക്കുന്നത്. കമ്പിവേലിക്കും നിയന്ത്രണരേഖയ്ക്കും ഇടയിലുള്ള ഭൂമിയിലാണു മിക്കവാറും ഇന്ത്യന്‍ സൈന്യത്തിന്റെ പിക്കറ്റുകളും പോസ്റ്റുകളും. ഇവിടെയാണവര്‍ റോന്തു ചുറ്റല്‍ നടത്തുന്നതും.അങ്ങനെ കമ്പിവേലിക്കടുത്തിറങ്ങിയ കമാന്‍ഡോകള്‍ കമ്പിവേലി മുറിച്ചുകടന്ന് ഇന്ത്യന്‍ പട്രോളിങ് മേഖലയിലൂടെ കടന്നു നിയന്ത്രണരേഖയ്ക്കപ്പുറത്തേക്ക് ഇരുളിന്റെ മറവില്‍ നടന്നും ഇഴഞ്ഞും കയറുകയാണുണ്ടായത്.കഴിഞ്ഞ ദിവസങ്ങളില്‍ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം മോര്‍ട്ടാര്‍ ആക്രമണം നടത്തിയതായി പാക്കിസ്‌ഥാന്‍ ആരോപിച്ചിരുന്നു. പാക്ക് സൈന്യത്തിന്റെ ശ്രദ്ധതിരിക്കാനുള്ള ആക്രമണമായി അവയെ കരുതാവുന്നതാണ്. കമാന്‍ഡോ നടപടി അര്‍ധരാത്രി 12.30 ന് ആരംഭിച്ചു എന്നാണു സൈന്യം പറയുന്നത്. എന്നാല്‍ കമാന്‍ഡോകളെ അതിനു വളരെ മുന്‍പേതന്നെ– ഒരുപക്ഷേ തലേരാത്രിയില്‍ത്തന്നെ– ശത്രുഭൂമിയിലേക്ക് അയച്ചിരിക്കാനും സാധ്യതയുണ്ട്.doval7-pak
നിയന്ത്രണരേഖ കടന്നുപോകുന്ന ഭൂമിയെക്കുറിച്ച് ഇവിടെ വിശദീകരിക്കേണ്ടിയിരിക്കുന്നു. മലമുകളിലൂടെയും താഴ്‌വാരങ്ങളിലൂടെയും ചെറിയ തോടുകളിലൂടെയുമൊക്കയാണ് ഇതു കടന്നുപോകുന്നനത്. നിലത്ത് ഒന്നും രേഖപ്പെടുത്തിയിട്ടുമില്ല. ഇരുസൈന്യവും ഭൂപടത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതിന്റെ അടിസ്‌ഥാനത്തില്‍ ഭൂമിയില്‍ പിടിച്ചു നില്‍ക്കുന്ന രേഖമാത്രമാണിത്. വര്‍ഷങ്ങളായി നില്‍ക്കുന്ന പോസ്‌റ്റുകളുടെയും പിക്കറ്റുകളുടെയും അടിസ്‌ഥാനത്തിലാണ് ഇരു സൈന്യവും തങ്ങളുടെ ഭൂമിയേതെന്ന് വേര്‍തിരിച്ചറിയുന്നതും അവരുടെ ഭൂമിയില്‍ റോന്തുചുറ്റല്‍ നടത്തുന്നതും. ഈ ഭൂമിയിലൂടെ മൂന്നു കിലോമീറ്ററോളം ഒളിച്ചുകടന്ന് ഓപ്പറേഷന്‍ നടത്തി തിരിച്ചെത്തുക മൂന്നോ നാലോ മണിക്കൂറിനകം സാധ്യമല്ല. കുറഞ്ഞത് ഒരു രാത്രി മുന്‍പെങ്കിലും കമാന്‍ഡോകള്‍ നിയന്ത്രണരേഖ കടന്നിരിക്കാമെന്നു കരുതാം.
നേരത്തെ പിടിയിലായ നുഴഞ്ഞുകയറ്റക്കാര്‍ ആരെങ്കിലും കമാന്‍ഡോകള്‍ക്കു വഴികാട്ടികളാകാനും സാധ്യതയുണ്ട്. നിയന്ത്രണരേഖയോടു ചേര്‍ന്ന ഗ്രാമവാസികളില്‍ പലരും വഴികാട്ടികളാകാറുണ്ട്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഒളിത്താവളങ്ങള്‍ ഒരുക്കുന്നതും ഇഴഞ്ഞുകയറാവുന്ന നാട്ടുവഴികള്‍ കാട്ടിക്കൊടുക്കുന്നതും ഇവരാണ്. ഒപ്പം സൈന്യത്തിനു പലപ്പോഴും രഹസ്യവിവരങ്ങള്‍ നല്‍കുന്നതും ഇവരാണ്. ചാരപ്പണിയിലെ ഭാഷയില്‍ പറഞ്ഞാല്‍ മിക്കവരും ഡബിള്‍ ഏജന്റുമാരുമാണ്. ചുരുക്കത്തില്‍ പാക്ക് സൈന്യം ഇന്ത്യയിലേക്കു നുഴഞ്ഞുകയറ്റക്കാരെ എങ്ങനെ അയയ്ക്കുന്നുവോ അതേ ശൈലിയിലാണ് ഇന്ത്യന്‍ സൈന്യം പാക്ക് ഭീകരതാവളത്തിലേക്കു കമാന്‍ഡോകളെ അയച്ചത്.
ഭീകരതാവളങ്ങള്‍ അടയാളപ്പെടുത്തി ഇന്റലിജന്‍സ് വിജയം
ഭീകരക്യാംപുകളാണ് ആക്രമിച്ചതെന്നു സൈന്യം അവകാശപ്പെട്ടിട്ടില്ല. ഭീകരന്മാരെ ഇന്ത്യയിലേക്കു തള്ളിവിടുന്ന‘ലോഞ്ച് പാഡു’കളാണ് ആക്രമിക്കപ്പെട്ടത്.ഭീകരരുടെ പരിശീലനകേന്ദ്രങ്ങള്‍ നിയന്ത്രണരേഖയുടെ അടുത്തൊന്നുമാവില്ല. പല ക്യാംപുകളും നാല്‍പതോ അതിലധികമോ കിലോമീറ്റര്‍ അകലെയാണെന്നാണു പറയപ്പെടുന്നത്. അവിടെ പരിശീലനം നല്‍കിയശേഷം ചെറിയ സംഘങ്ങളാക്കി നിയന്ത്രണരേഖയ്ക്കടുത്തുള്ള താവളങ്ങളിലേക്ക് അയച്ച് സമയവും സൗകര്യവും അനുകൂലമാകുമ്പോള്‍ ഇന്ത്യയിലേക്കു വിടുകയാണു പതിവ്.pm-meeting
നിയന്ത്രണരേഖയോടു തൊട്ടുചേര്‍ന്നുള്ള പാക്ക് സൈനിക പോസ്‌റ്റുകളില്‍നിന്ന് അല്‍പം പിന്നിലാണ് ഈ ലോഞ്ച് പാഡുകള്‍. പൊതുവേ നിയന്ത്രണരേഖയില്‍ മോര്‍ട്ടാര്‍–മെഷീന്‍ ഗണ്‍ ആക്രമണം നടത്തി ഇന്ത്യന്‍ സൈനികരുടെ ശ്രദ്ധ തിരിച്ചുവിടുമ്പോള്‍ ലോഞ്ച് പാഡില്‍നിന്നു ഭീകരരെ തള്ളിവിടുകയാണു പാക്കിസ്‌ഥാന്‍ ചെയ്യുന്നത്. ഈ ലോഞ്ച് പാഡുകള്‍ എവിടെയെന്ന് കൃത്യമായി ഇന്റലിജന്‍സ് ലഭിച്ചിരുന്നതാണ് ഓപ്പറേഷന്‍ വിജയിക്കാന്‍ മറ്റൊരു കാരണം. ഉറി ആക്രമണത്തിനുശേഷം ഏതാനും നുഴഞ്ഞുകയറ്റക്കാരെ സൈന്യം പിടികൂടിയിരുന്നു. ഇവരില്‍നിന്നാകണം ലോഞ്ച്‌ പാഡുകളുടെ കൃത്യമായ സ്‌ഥാനം മനസ്സിലാക്കിയെടുത്തത്. ഇതുകൂടാതെ പാക്ക് അധീന കശ്‌മീരിലും സമീപകാലത്തായി ഇന്ത്യന്‍ ഇന്റലിജന്‍സ് ജാഗ്രതയിലായിരുന്നു.
ലോഞ്ച് പാഡുകളില്‍ എല്ലായ്‌പ്പോഴും നുഴഞ്ഞുകയറ്റക്കാര്‍ ഉണ്ടാവണമെന്നില്ല. എന്നാല്‍ സെപ്‌റ്റംബര്‍ ഒക്‌ടോബര്‍ മാസങ്ങളില്‍ മിക്ക താവളങ്ങളിലും നുഴഞ്ഞുകയറ്റക്കാര്‍ തയാറായി നില്‍ക്കുകയാണെന്ന് ഊഹിച്ചെടുക്കാനും സൈന്യത്തിനു സാധിച്ചു. ഇതിനു കാരണമുണ്ട്. ഒക്‌ടോബര്‍ അവസാനത്തോടെ നിയന്ത്രണരേഖയിലെ മിക്ക സ്‌ഥലങ്ങളിലും മഞ്ഞുവീഴ്‌ചതുടങ്ങും. അതിനുശേഷം ഏപ്രില്‍–മേയ് വരെ നുഴഞ്ഞുകയറ്റം മിക്കവാറും അസാധ്യമാണ്. അതിനാല്‍ മഞ്ഞുവീഴ്‌ച ആരംഭിക്കുന്നതിനുമുന്‍പുള്ള ഓഗസ്‌റ്റ്–സെപ്‌റ്റംബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ നുഴഞ്ഞുകയറ്റം നടക്കുന്നത്. ഈ സമയത്ത് ആക്രമിച്ചാല്‍ കാര്യമായ നാശം വരുത്താനാകുമെന്നു സൈന്യവും കണക്കുകൂട്ടി.

Top