സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനു ആളൂുകളെപ്പറ്റിച്ചു കോടികൾ തട്ടി നാടുവിട്ട് കറങ്ങി നടന്ന സുറുമയെ പൊലീസ് പൊക്കി വലയിലാക്കി. ഭർത്താവിന്റെ ഹവാല ഇടപാടുകളുടെ മറവിലായിരുന്നു സുറുമിയുടെ ഇടപാടുകളെല്ലാം. കോട്ടയത്തും, മൂവാറ്റുപുഴയിലും, കാസർകോടും എല്ലാം സുറുമി തട്ടിപ്പുമായി കറങ്ങി നടന്നു. മുസ്ലീം ഭൂരിപക്ഷ കേന്ദ്രങ്ങളിൽ താമസിച്ച ശേഷം പ്രദേശത്ത് സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന ഹിന്ദുക്കളെ കണ്ടെത്തിയാണ് സുറുമ കെണിയിൽ വീഴ്ത്തിയിരുന്നത്. ഇത്തരത്തിൽ വിവിധ ഇടങ്ങളിൽ നിന്നായി അഞ്ചു കോടിയെങ്കിലും സുറുമ തട്ടിയെടുത്തിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
താഴത്തങ്ങാടി സ്വദേശികളായ എട്ടു പേരിൽ നിന്നായി 35 പവനും 15 ലക്ഷം രൂപയും സുറുമി തട്ടിയെടുത്തതായാണ് കേസ്. സുറുമിയുടെ ദുബായിൽ ജോലി ചെയ്യുന്ന ഭർത്താവ് ഷെമീറിനു ഹവാല ഇടപാടുകളുണ്ടെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്. അറസ്റ്റിലായ മൂവാറ്റുപുഴ രാമമംഗലം മാറാടി കുരുവിപ്പനാൽ സുറുമ ഷെമീറിനെ (29) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ സ്വദേശിയായ സുറുമി ജനുവരി ആദ്യത്തോടെയാണ് താഴത്തങ്ങാടിയിൽ വാടകയ്ക്കു താമസിക്കാൻ എത്തിയത്. ഭർത്താവ് ഷെമീർ കോടിമത പച്ചക്കറ്റി മാർക്കറ്റിലെ കടകളിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.
മൂന്നു മാസം മുമ്പ് ഷെമീർ വിദേശത്തേയ്ക്കു പോയത്. തുടർന്നു സുറുമി താഴത്തങ്ങാടിയിലെ ഒരു ഓട്ടോ ഡ്രൈവറെ സഹായിയായി ഒപ്പം കൂട്ടുകയായിരുന്നു. ഇയാളുടെ സഹായത്തോടെ നാട്ടുകാരുടെ വിശ്വാസം നേടിയെടുത്തു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ഒറ്റ വർഷം കൊണ്ട് ഇരട്ടി തുക തിരികെ ലഭിക്കുമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഷെയർമാർക്കറ്റിൽ പണം നിക്ഷേപിക്കുമെന്നും ഇത്തരത്തിൽ പണം ഇരട്ടിയാക്കുമെന്നും ഇവർ ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നു. ഇവരെ വിശ്വസിച്ചു സ്വർണം പണയം വച്ചു വരെ ആളുകൾ പണം നൽകിയിട്ടുണ്ട്.
നിക്ഷേപകരിൽ നിന്നു വൻ തോതിൽ പണം സ്വീകരിച്ച സുറുമി ആറു ദിവസം മുൻപ് വാടക വീട്ടിൽ നിന്നു മുങ്ങുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പിനു ഇരയായതായി പണം നിക്ഷേപിച്ചവർക്കു മനസിലായത്. ഇതേ തുടർന്നു നാട്ടുകാർ ഇവരുടെ സഹായിയായ ഓട്ടോ ഡ്രൈവറെ പിടികൂടി. ഇയാളെയുമായി നാട്ടുകാർ ഡിവൈ.എസ്.പി സഖറിയ മാത്യുവിനും, സി.ഐ നിർമ്മൽ ബോസിനും പരാതി നൽകി. ഇതിനിടെ താഴത്തങ്ങാടിയിൽ നടക്കുന്ന പ്രശ്‌നങ്ങളൊന്നും അറിയാതെ സുറുമി ഓട്ടോഡ്രൈവറെ വീണ്ടും ഫോണിൽ ബന്ധപ്പെട്ടു. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ആധാർ കാർഡും, രേഖകളും എടുക്കാൻ താൻ ഉടൻ എത്തുമെന്നും സഹായിക്കണമെന്നും സുറുമി ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടു.
ഈ വിവരം അറിഞ്ഞ ഓട്ടോഡ്രൈവർ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. സുറുമി വീട്ടിലെത്തിയ ഉടൻ സ്ഥലത്ത് എത്തിയ വെസ്റ്റ് എസ്.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടി. തുടർന്നു ചോദ്യം ചെയ്തതോടെയാണ് വൻ തട്ടിപ്പുകൾ പുറത്തായത്.
നേരത്തെ ഇവർ താമസിച്ചിരുന്ന മൂവാറ്റുപുഴ പല്ലാരിമംഗലത്തെ അഞ്ചു പേരിൽ നിന്നായി അറുപതു പവനും 20 ലക്ഷം രൂപയും, കാസർകോട് വിദ്യാനഗറിറെ 15 പേരിൽ നിന്നായി ഒന്നരക്കോടി രൂപയും പ്രതി തട്ടിയെടുത്തിട്ടുണ്ടെന്നു പൊലീസ് പറയുന്നു.
വിശദമായ അന്വേഷണത്തിൽ മാത്രമേ കൂടുതൽ ആളുകൾ തട്ടിപ്പിനു ഇരയായിട്ടുണ്ടോ എന്നു പറയാൻ സാധിക്കൂ എന്നു പൊലീസ് പറഞ്ഞു.


