കൊച്ചി:സീറോ മലബാർ സഭയിലെ ഭൂമി കുംഭകോണം കത്തിനിൽക്കേ സിറോ മലബാര്‍ സഭയില്‍ രണ്ടു പുതിയ മെത്രാന്മാരുടെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇടുക്കി രൂപതയുടെ രണ്ടാമത്തെ മെത്രാനായി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നാളെ അഭിഷിക്തനാകും. സാഗര്‍ (മധ്യപ്രദേശ്) രൂപത മെത്രാനായി മാര്‍ ജെയിംസ് അത്തിക്കളം ഏപ്രില്‍ 17നു നിയോഗമേല്‍ക്കും. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു രണ്ടു മെത്രാഭിഷേക ശുശ്രൂഷകളും നടക്കുക.
ഇടുക്കി രൂപതയുടെ വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ഉച്ചയ്ക്കു 1.30നാണു ശുശ്രൂഷകള്‍ ആരംഭിക്കുന്നത്.ബിഷപ്പുമാരായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ എന്നിവര്‍ സഹകാര്‍മികരാകും. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം വചനസന്ദേശം നല്‍കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ് ഉദ്ഘാടനം ചെയ്യും. മത, സാമൂഹ്യ,രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
17നു രാവിലെ 9.30നു സാഗര്‍ സെന്റ് തെരേസാസ് കത്തീഡ്രലിലാണു മാര്‍ ജെയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേക ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. പുതിയ രണ്ടു മെത്രാന്മാര്‍ അഭിഷിക്തരാകുന്നതോടെ സിറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ എണ്ണം 64 ആകും.


