![](https://dailyindianherald.com/wp-content/uploads/2017/12/MAR-ALENCHERY-2.jpg)
കൊച്ചി:എറണാകുളം-അങ്കമാലി അതിരൂപതയിൽ മാർ ആലഞ്ചേരി നടത്തിയിരിക്കുന്ന കോടികളുടെ ഭൂമി കുംഭകോണമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. ഈ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ചർച്ചചെയ്യാനായി മാത്രം അതിരൂപതയിലെ എല്ലാ വൈദീകരും ഇന്നലെ (21-12-2017) രാവിലെ 10 മണിക്ക് എറണാകുളം, സെന്റ്. മേരീസ് ബസിലിക്കയിൽ ഒരുമിച്ച് കൂടി. അതിരൂപതയിൽ ഇപ്പോൾ പ്രവർത്തിക്കുന്നവരിൽ 90% മേൽ വൈദീകരുടെ സാന്നിധ്യം മീറ്റിങ്ങിൽ രേഖപ്പെടുത്തി. മാർ ആലഞ്ചേരിയുടെ കുറ്റസമ്മതവും, ഖേദപ്രകടനവും കുറിക്കുന്ന ഔദ്യോഗികമായ ഒരു കത്ത് വായിച്ചു കൊണ്ടാണ് മീറ്റിങ്ങ് ആരംഭിച്ചത്. തുടർന്ന് അതിരൂപതയിലെ ഔദ്യോഗിക വൈദീകസമിതി നിയോഗിച്ച കമ്മീഷൻ ഒരു മാസം നീണ്ടു നിന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് പൊതുവേദിയിൽ വച്ചു. മാർ ആലഞ്ചേരി തെറ്റുകാരനാണെന്ന റിപ്പോർട്ടാണ് വൈദീക കൂട്ടായ്മ മുമ്പാകെ കമ്മീഷൻ അവതരിപ്പിച്ചത്.
പൊതു സമൂഹത്തിനു മുന്നിൽ സത്യത്തിന്റേയും, ധാർമ്മികതയുടേയും വക്താവാകേണ്ട മാർ ആലഞ്ചേരിക്ക് ധാർമ്മികമായ വലിയ വീഴ്ച്ച സംഭവിച്ചിരിക്കുന്നു. ഈ തെറ്റിന്റെ വ്യാപ്തിയും, ഇതുമൂലം സംഭവിച്ചിരിക്കുന്ന മൂല്യച്യുതിയും പൊതുസമൂഹത്തിനു മുന്നിൽ സഭയെയും വിശ്വാസ സമൂഹത്തേയും അരക്ഷിതാവസ്ഥയിൽ എത്തിക്കും. അതിനാൽ തന്നെ മാർ ആലഞ്ചേരിക്കുണ്ടായ ഗുരുതരമായ ഈ തെറ്റുകളെ വസ്തുനിഷ്ടമായി മാർപ്പാപ്പയേയും, വത്തിക്കാൻ കൂരിയായേയും അറിയിക്കുവാനാണ് ഇന്നലെ ചേർന്ന വൈദീക സമിതി ഐക്യകണ്ടേന തീരുമാനിച്ചത്. അതിരൂപതയിലെ വൈദീക സമിതിയുടെ ഈ തീരുമാനം വിശ്വാസികളുടേയും, പൊതു സമൂഹത്തിന്റേയും മുന്നിൽ വലിയൊരു മാതൃകയായിരിക്കും.
സാമ്പത്തികമായ ക്രമക്കേടുകളിൽ ഒരു കണിക പോലും വിട്ടുവീഴ്ച്ചയില്ലാത്ത ഫ്രാൻസീസ് മാർപ്പാപ്പ ഈ വിഷയത്തിൽ എന്ത് തീരുമാനം കൈക്കൊള്ളും എന്നത് സീറോ മലബാർ സഭയുടെ നേതൃ നിരകളിൽ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. വീഴ്ച്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് മാർ ആലഞ്ചേരി സ്വയം രാജിവെച്ചൊഴിയാനും സാധ്യതയുണ്ടെന്ന വാർത്തകളാണ് സഭയുടെ അടുത്ത വൃന്ദങ്ങളിൽ നിന്ന് കേൾക്കുന്നത്.