സിബ്ബ് തുറക്കുന്നത് കണ്ട് യാത്രക്കാരി ബഹളം വച്ചു; സിനിമാ സ്റ്റെലില്‍ മോഷണ വീരത്തികള്‍ പിടിയില്‍

കഴിഞ്ഞദിവസം ഇരിങ്ങാലക്കുട ചന്തക്കുന്നിൽ വെച്ചാണ് സംഭവമുണ്ടായത്. കൊടുങ്ങല്ലൂർ-തൃശൂർ റൂട്ടിലെ സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പേഴ്സാണ് ഇവർ മോഷ്ടിക്കാൻ ശ്രമിച്ചത്.

യുവതിയുടെ ബാഗിന്റെ സിബ്ബ് തുറന്ന് പേഴ്സ് എടുക്കുന്നത് കണ്ട മറ്റൊരു യാത്രക്കാരി ബഹളം വെച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബഹളത്തെ തുടർന്ന് ബസ് നിർത്തിയ ഉടൻ മോഷ്ടാക്കളായ അഭിരാമിയുടെ ദിവ്യയും ബസിൽ നിന്നും ഇറങ്ങിയോടി. ഇതിനുശേഷമാണ് സിനിമാരംഗങ്ങളെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്.

ബസിൽ നിന്നും ഇറങ്ങിയോടിയ അഭിരാമിയെയും ദിവ്യയെയും പിടിക്കാനായി ബസിലെ യാത്രക്കാരിയായിരുന്ന അൻസിയയും പിന്നാലെ ഓടി.

തുടർന്ന് ചന്തക്കുന്നിൽ വെച്ച് അൻസിയ ഇരുവരെയും പിന്തുടർന്ന് പിടികൂടുകയായിരുന്നു.

അൻസിയ പിന്തുടർന്ന് പിടികൂടിയ മോഷ്ടാക്കളെ ഓടിക്കൂടിയ നാട്ടുകാരും ബസിലെ മറ്റു യാത്രക്കാരും ചേർന്ന് തടഞ്ഞുവെച്ചു. തുടർന്ന് ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

നാടോടി സ്ത്രീകളാണെന്ന് തോന്നിപ്പിക്കാത്ത വിധം മാന്യമായി വസ്ത്രം ധരിച്ചാണ് ഇരുവരും മോഷണത്തിനിറങ്ങുന്നത്. തിരക്കേറിയ ബസുകളിലാണ് മോഷണം നടത്തുന്നത്.

തിരക്കുള്ള ബസുകളിൽ കയറുന്ന ഇവരിൽ ഒരാൾ യാത്രക്കാരുടെ പണവും ആഭരണങ്ങളും മോഷ്ടിച്ച ശേഷം അടുത്തയാൾക്ക് കൈമാറും.

മോഷണം കഴിഞ്ഞാലുടൻ ആർക്കും സംശയം തോന്നാത്ത വിധം തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങി രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.

തമിഴ്നാട് തൂത്തുക്കുടി സ്വദേശിനികളായ അഭിരാമിയെയും ദിവ്യയെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് ഇരിങ്ങാലക്കുട പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

രണ്ട് യുവതികളും മുപ്പതിലേറെ മോഷണക്കേസുകളിലെ പ്രതികളാണെന്നാണ് പോലീസ് അറിയിച്ചത്.

ഓണം പ്രമാണിച്ച് തമിഴ്നാട്ടിൽ നിന്ന് ഇത്തരത്തിലുള്ള 23 മോഷണ സംഘങ്ങൾ കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് അഭിരാമിയും ദിവ്യയും ഇരിങ്ങാലക്കുട പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

പണവും ആഭരണങ്ങളും മോഷ്ടിച്ച ശേഷം അടുത്ത സ്റ്റോപ്പിൽ ഇറങ്ങുന്ന യുവതികൾ പിന്നീട് വേഷം മാറിയാണ് യാത്ര ചെയ്യാറുള്ളതെന്നും പോലീസ് പറഞ്ഞു.

Top