മൊബൈലില്‍ ലൈംഗിക ദൃശ്യങ്ങള്‍; ക്ഷേത്ര പൂജാരിമാരുടെ തര്‍ക്കം ഒടുവില്‍ പൊലീസ് കേസായി  

 

ബംഗലൂരു: മൊബൈലില്‍ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും സൂക്ഷിച്ചെന്നാരോപിച്ച് ക്ഷേത്ര പൂജാരിക്കെതിരെ പൊലീസിന് സഹ പുരോഹിതന്റെ പരാതി. കര്‍ണ്ണാടക മേലുകോട്ടയിലുള്ള നരസിംഹ സ്വാമി ക്ഷേത്രത്തിലെ രണ്ട് പൂജാരിമാര്‍ തമ്മിലാണ് തര്‍ക്കം രൂക്ഷമായിരിക്കുന്നത്. നാരായണ ഭട്ടര്‍, ഭശ്യാം സ്വാമിജി എന്നിവര്‍ ദിവസങ്ങളായി തുടരുന്ന ഏറ്റുമുട്ടല്‍ പുതിയ തലത്തിലെത്തുകയായിരുന്നു. നാരായണ ഭട്ടര്‍ മൊബൈലില്‍ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും സൂക്ഷിക്കുന്നുവെന്ന് കാണിച്ച് ഭശ്യാം സ്വാമിജിയാണ് പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. തന്നെ പൂജ ചെയ്യാന്‍ നാരായണ ഭട്ടര്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഭശ്യാം ആണ് ക്ഷേത്ര ഭാരവാഹികള്‍ക്ക് മുന്നില്‍ ആദ്യം പരാതിയുമായി എത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം കനത്തപ്പോള്‍ നാരായണ ഭട്ടറുടെ ഫോണ്‍ കയ്യില്‍ നിന്ന് വഴുതിപ്പോയി. ഫോണ്‍ കയ്യില്‍ കിട്ടിയപ്പോള്‍ അതില്‍ നിറയെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളുമാണെന്ന് ഭശ്യാം കണ്ടെത്തി. ഇതോടെ ഫോണ്‍ സഹിതം ഭശ്യാം നാരായണക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.  അതേസമയം അശ്ലീല ദൃശ്യങ്ങള്‍ ഫോണില്‍ സൂക്ഷിച്ചതിന്റെ പേരില്‍ എങ്ങനെ ഒരാള്‍ക്കെതിരെ കേസെടുക്കും എന്നതാണ് പൊലീസിനെ കുഴക്കുന്നത്. അതേസമയം ആക്രമിക്കുകയും ഫോണ്‍ അന്യായമായി തട്ടിയെടുക്കുകയും ചെയ്‌തെന്ന് ആരോപിച്ച് നാരായണയും അനുയായികളും ഭശ്യാമിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

Top