സ്വന്തം ലേഖകൻ
ശ്രീനഗർ: ജമ്മുകാഷ്മീരിലെ തീവ്രവാദത്തിന്റെ പുതിയ മുഖമാണ് വെള്ളിയാഴ്ച സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 21 കാരനായ ബുർഹൻ മുസാഫർ വാനി എന്ന യുവാവ്. വളർന്നുവരുന്ന ക്രിക്കറ്റ് താരമെന്നു പേരെടുത്ത ബുർഹൻ പത്താംക്ലാസ് പരീക്ഷയ്ക്ക് ഏതാനും ദിവസം മുമ്പ് വീടുവിട്ട് ഭീകരർക്കൊപ്പം ചേരുകയായിരുന്നു. ഏറ്റുമുട്ടലുകളിലൊന്നിലും പങ്കെടുത്തിട്ടില്ലെങ്കിലും താഴ്വരയിലെ വിദ്യാസമ്പന്നരായ ഒട്ടേറെ യുവാക്കളെ ഭീകരക്യാമ്പുകളിലെത്തിക്കുന്നതിൽ ബുർഹൻ വിജയിച്ചു. പത്തു ലക്ഷം രൂപയാണ് ഈ ഭീകരന്റെ തലയ്ക്ക് പോലീസ് വിലയിട്ടിരുന്നത്. സോഷ്യൽ മീഡിയയിലെ ഇയാളുടെ ഇടപെടലുകളും രഹസ്യാന്വേഷണവിഭാഗം പിന്തുടർന്നിരുന്നു.
യുവാക്കളെ ഭീകര ക്യാമ്പുകളിലെത്തിക്കുന്നതിനു ഫേസ്ബുക്കിലും വാട്സ് ആപ്പിലും പ്രചരിക്കുന്ന വീഡിയോകളിലെ പതിവുമുഖമാണിയാൾ. തെക്കൻ കാഷ്മീരിലെ ത്രാലിൽ ഒരു സമ്പന്ന കുടുംബത്തിലാണു ജനനം. പിതാവ് സർക്കാർ സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ വിദഗ്ധനായ ഈ യുവാവ് ജനക്കൂട്ടത്തെ ആകർഷിക്കുന്ന ഉജ്വല പ്രസംഗികനുമാണ്. 2010 ൽ, 15 ാം വയസിലാണ് ഹിസ്ബുൾ മുജാഹിദീൻ അംഗമായത്. സഹോദരനെ സുരക്ഷാസേന മർദിച്ചതിലുള്ള പ്രതിഷേധമാണിതിനു പ്രേരിപ്പിച്ചതത്രെ. ഹുറിയത്തിന്റെ വനിതാവിഭാഗം നേതാവ് ആസ്യാ ആന്ദ്രാബിയുടെ ട്വിറ്റുകൾ റീ ട്വീറ്റ് ചെയ്യുന്നതു പതിവാക്കിയിരുന്ന ബുർഹന്റെ ഫേസ്ബുക്കിൽ ഇന്ത്യാവിരുദ്ധമോദി വിരുദ്ധ സന്ദേശങ്ങൾ നിറഞ്ഞിരുന്നു.
ബുർഹന്റെ സഹോദരരിലൊരാളെ കഴിഞ്ഞവർഷം സൈന്യം വധിച്ചിരുന്നു.ത്രാലിലെ വനത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ബുർഹനെ കാണാൻ ശ്രമിക്കുന്നതിനിടെ ഇയാളെ സുരക്ഷാസേന വധിച്ചത്. ബുർഹനൊപ്പം കൊല്ലപ്പെട്ടവരിൽ ഒരാൾ സർതാജ് അഹമ്മദ് എന്ന ഭീകരനാണെന്ന് ജമ്മു കാഷ്മീർ പോലീസ് തലവൻ കെ. രാജേന്ദ്ര അറിയിച്ചു. രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല.


