കോണ്‍ഗ്രസിലെ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ കത്ത് പുറത്തുവരണമെന്ന് ആഗ്രഹിച്ചു; കത്ത് സംഘടിപ്പിച്ചത് വിഎസ് പറഞ്ഞിട്ട്; പുറത്ത് വിടും മുമ്പ് പിണറായിയെ കണ്ടു; പണം വാങ്ങിയല്ല ഏഷ്യാനെറ്റ് ന്യൂസിന് കത്ത് കൈമാറിയതെന്നും ദല്ലാള്‍ നന്ദകുമാര്‍

തിരുവനന്തപുരം: സോളാര്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി ദല്ലാള്‍ നന്ദകുമാര്‍. സോളാര്‍ പരാതിക്കാരിയുടെ കത്ത് തനിക്ക് കൈമാറിയത് കെബി ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യമനോജ് ആണെന്ന് നന്ദകുമാര്‍ പറഞ്ഞു.

സോളാര്‍ കേസിലെ പരാതിക്കാരി എഴുതിയ കത്തുമായി ബന്ധപ്പെട്ട് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുമായ പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നെന്നും കത്ത് വി.എസിനെ കാണിച്ചിരുന്നെന്നും കത്തിന്റെ വസ്തുത ഉറപ്പിച്ച ശേഷം മാത്രം വാര്‍ത്ത നല്‍കാനാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ആവശ്യപ്പെട്ടതെന്നും പണം വാങ്ങിയല്ല ഏഷ്യാനെറ്റ് ന്യൂസിന് കത്ത് കൈമാറിയതെന്നും നന്ദകുമാര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിലെ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ ഈ കേസ് കലാപത്തില്‍ എത്തണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ഉമ്മന്‍ ചാണ്ടി തേജോവധത്തിന് കാരണം അവരുടെ മുഖ്യമന്ത്രി പദവി മോഹമാണെന്നും നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2016 ഫെബ്രുവരി മാസം തട്ടിപ്പിലെ പരാതിക്കാരി ഉമ്മന്‍ചാണ്ടിക്ക് എഴുതിയ കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ തന്നോട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ശരണ്യമനോജിനെ ഫോണില്‍ ബന്ധപ്പെടുകയും എറണാകുളത്ത് എത്തി 19 പേജും 25 പേജുമുള്ള കത്തുകള്‍ തന്നു. അതില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് വ്യക്തമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നെ ശാരീരികമായി ഉമ്മന്‍ ചാണ്ടി ബുദ്ധിമുട്ടിച്ചു എന്നാണ് കത്തിന്റെ തുടക്കം. ആ കത്ത് വെരിഫൈ ചെയ്ത ശേഷം മാത്രമേ എയര്‍ ചെയ്യാവൂ എന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറായ ജോഷി കുര്യനോട് പറഞ്ഞു. സരിതയുമായി സംസാരിച്ച ശേഷമാണ് അവര്‍ ആ കത്ത് പുറത്തുവിട്ടത്. എന്നാല്‍ ഞാന്‍ ഇതില്‍ ഗൂഢാലോചന നടത്തിയെന്നും ഞാന്‍ ഈ കത്ത് നിര്‍മിച്ചു എന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.

അതിനിടയ്ക്ക് 2016 ല്‍ പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയായി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ സരിത പിണറായി വിജയനെ കണ്ട് ഒരു പരാതി കൊടുത്തു (പരാതിയുടെ കോപ്പി ഉയര്‍ത്തിക്കാണിക്കുന്നു). ഇതിന്റെ രണ്ടാമത്തെ പേജില്‍ കൃത്യമായി പറയുന്നുണ്ട് ഉമ്മന്‍ ചാണ്ടി തന്നെ സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടിച്ചു എന്ന്.

ഈ പരാതി അവര്‍ കൊടുക്കുന്നതിന് ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനം ചെലുത്തുകയോ പരാതിക്കാരിക്ക് സമയം വാങ്ങിക്കൊടുക്കുകയോ ചെയ്തിട്ടില്ല. അതിന് ശേഷം അന്വേഷണം നിര്‍ബാധം നടന്നു. 2021ല്‍ വീണ്ടും കേരള അസംബ്ലി തെരഞ്ഞെടുപ്പ് വരുന്നതിന് മുന്നോടിയായി വീണ്ടും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരിയില്‍ നിന്ന് പരാതി വാങ്ങുകയും അത് സി.ബി.ഐക്ക് കൊടുക്കുകയും ചെയ്തതില്‍ എനിക്ക് പങ്കാളിത്തമില്ല.

ഈ സോളാര്‍ അഴിമതിയുടെ 35 ശതമാനം ബെനഫിറ്റാണ് 2016 ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഉണ്ടായതെന്നാണ് അവരുടെ വിലയിരുത്തല്‍. 2016 ലെ തെരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ കൊച്ചിയില്‍ നിന്ന് കോഴിക്കോടേക്ക് പോകുമ്പോള്‍ അതേ ഫ്‌ളൈറ്റില്‍ ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നു. എന്താണ് സ്ഥിതിയെന്ന് ചോദിച്ചപ്പോള്‍ ഹേമചന്ദ്രന്‍ പറഞ്ഞ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് 74 സീറ്റില്‍ ജയിക്കുമെന്നാണ് ഉമ്മന്‍ ചാണ്ടി എന്നോട് പറഞ്ഞത്.

സോളാര്‍ അഴിമതിയും പെരുമ്പാവൂര്‍ ജിഷാ മരണവും അതുപോലെ കോണ്‍ഗ്രസിനകത്ത് ഉണ്ടായ കലാപവും സുധീരന്‍ ഉണ്ടാക്കിയ വിഷയങ്ങളുമാണ് 2016 ല്‍ എല്‍.ഡി.എഫിനെ അധികാരത്തില്‍ എത്തിച്ചത്. ഈ സോളാര്‍ അഴിമതിയില്‍ കേരളത്തിലെ യു.ഡി.എഫിന്റെ ഭാഗമായിരുന്ന രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചതിന്റെ കൂടി പരിണിത ഫലമാണ് ഉമ്മന്‍ ചാണ്ടി തേജോവധത്തിന് വിധേയനായത്. അല്ലാതെ നന്ദകുമാര്‍ ഇടപെട്ട് ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്തിട്ടില്ല. ഇതാണ് എനിക്ക് ഇതിനെ കുറിച്ച് പറയാനുള്ളത്, അദ്ദേഹം പറഞ്ഞു.

Top