പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. രാഹുലിനെതിരായ മറ്റ് രണ്ട് കേസുകളിൽ ഒന്നാമത്തെ കേസിലെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അറസ്റ്റിൽ ആയി 18 ദിവസത്തിന് ശേഷം ആണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്. പരാതിയിൽ പറയുന്ന പല കാര്യങ്ങളും വ്യാജമാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു
വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന മൂന്നാം ബലാത്സംഗ പരാതിയിൽ ജനുവരി 14നാണ് രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടൽ മുറിയിൽവെച്ച് അർധരാത്രിയിലായിരുന്നു അറസ്റ്റ്. പിന്നാലെ രാഹുലിനെ റിമാൻഡിൽ വിടുകയും ശേഷം പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.
ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാൽ പത്തനംതിട്ട എആർ ക്യാമ്പിലെ ചോദ്യം ചെയ്യലിൽ രാഹുൽ എല്ലാം നിഷേധിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നായിരുന്നു രാഹുൽ ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്.
ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും, അറസ്റ്റ് നിയമവിരുദ്ധമാണെന്നുമായിരുന്നു രാഹുലിൻ്റെ വാദം. രാതിക്കാരിയുമായുള്ള രാഹുലിൻ്റെ ഫോൺ സംഭാഷണത്തിൻ്റെ രേഖകളടക്കമുള്ള ഇലക്ട്രോണിക് തെളിവുകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ് രാഹുൽ റിമാൻഡിൽ ഉള്ളത്. അതേസമയം, രാഹുലിന് ജാമ്യം ലഭിച്ചാൽ കേസിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നടക്കമുള്ള വാദങ്ങളാണ് പരാതിക്കാരി കോടതിയിൽ ചൂണ്ടിക്കാട്ടിയത്.
രാഹുലിന്റെയും അതിജീവിതയുടെയും ശബ്ദ സന്ദേശം അടക്കമുള്ള തെളിവുകൾ കോടതി കഴിഞ്ഞദിവസം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആദ്യ കേസായാണ് ഇന്ന് കോടതി കേസ് പരിഗണിച്ചത്. വാദം പൂർത്തിയായതിനാൽ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് മാത്രമാണ് കോടതി പുറപ്പെടുവിച്ചത്.







