തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.രാഹുല്‍ വിഷയത്തില്‍ താന്‍ നേരിട്ട മാനസിക പ്രശ്‌നങ്ങള്‍ വിശദീകരിച്ച് ആദ്യ പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ വൈറലാകുകയാണ്. ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് എന്നതാണ് കപ്പിലെ വാചകം. തങ്ങളില്‍ നിന്ന് ബലമായി പറിച്ച് മാറ്റപ്പെട്ട, ഭൂമിയില്‍ പിറക്കാതെ പോയ മാലാഖക്കുഞ്ഞുങ്ങളെക്കുറിച്ചുള്ള പോസ്റ്റിന് അവസാനമാണ് കുഞ്ഞിനെ അത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് സൂചിപ്പിക്കാന്‍ അതിജീവിത ഈ വാക്യം ഉപയോഗിച്ചിരുന്നത്. കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന സത്യാഗ്രഹ വേദിയിലായിരുന്നു സംഭവം.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ അതിജീവിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലെ വരിയുൾപ്പെടുന്ന കപ്പുമായാണ് മുഖ്യമന്ത്രി സത്യാഗ്രഹ വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ‘Love you to moon and back’ എന്ന അതിജീവിതയുടെ വാക്കുകളായിരുന്നു കപ്പിലുണ്ടായിരുന്നത്. ഈ ചിത്രം സോഷ്യല്‍ മീഡിയയിൽ വൈറലായി. മുഖ്യമന്ത്രിയുടെ കപ്പില്‍ ഈ വാചകങ്ങള്‍ ഇടംപിടിച്ചതോടെ അതിജീവിതയോടുള്ള ഐക്യദാര്‍ഢ്യമെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായത്.
ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യത്തോട് പ്രതികരിച്ച് അതിജീവിത ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചു. ആ കപ്പിലെ വാചകങ്ങള്‍ക്ക് എന്റെ ഉള്ളില്‍ നിന്ന് അടര്‍ത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പ് ഉണ്ടെന്നാണ് ‘ലവ് യു ടൂ മൂണ്‍ ആന്‍ഡ് ബാക്ക്’ എന്നെഴുതിയ കപ്പുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് അതിജീവിത കുറിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് അതിജീവിതയുടെ വാക്കുകള്‍.
‘ഇരുട്ടില്‍ ചെയ്ത പ്രവര്‍ത്തികള്‍ ദൈവം കണ്ടെന്നും മാലാഖ കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തില്‍നിന്ന് തങ്ങളോട് ക്ഷമിക്കട്ടെയെന്നും അതിജീവിത രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എങ്ങും എത്താതിരുന്ന നിലവിളി ദൈവം കേട്ടെന്നും തെറ്റായ വ്യക്തിയെ വിശ്വസിച്ച് കുട്ടിയുടെ പിതാവാകാന്‍ യോഗ്യനല്ലാത്ത ഒരാളെ തെരഞ്ഞെടുത്തതിന് ക്ഷമ ചോദിക്കുന്നു എന്നും രാഹുലിനെതിരെ പരാതി നല്‍കിയ ആദ്യകേസിലെ അതിജീവിത ഫേയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യവും പിന്നാലെ കപ്പിലെ വാചകങ്ങള്‍ക്ക് എന്റെ ഉള്ളില്‍ നിന്ന് അടര്‍ത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പ് ഉണ്ടെന്ന് മറ്റൊരു പോസ്റ്റിലൂടെ വ്യക്തമാക്കുന്നതും.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ വൈകാരിക കുറിപ്പുമായി അതിജീവിത രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം പരാതി നൽകിയ അതിജീവിതയായിരുന്നു ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ദൈവത്തിന് നന്ദിയെന്നും വേദനകള്‍ക്കും വഞ്ചനകള്‍ക്കും ഇടയില്‍ ദൈവം അംഗീകരിച്ചുവെന്നും അതിജീവിത പ്രതികരിച്ചിരുന്നു. ഇരുട്ടില്‍ എന്താണ് നടന്നതെന്ന് നീ കണ്ടു. ലോകം കേള്‍ക്കാതെ പോയ നിലവിളികള്‍ നീ കേട്ടു, ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും കുഞ്ഞുങ്ങളെ ബലം പ്രയോഗിച്ച് അടര്‍ത്തി മാറ്റിയപ്പോഴും നീ തുണയായെന്നും യുവതി പറഞ്ഞിരുന്നു. ഈ കുറിപ്പിലാണ് ‘Love you to moon and back’ എന്ന വാചകവും അതിജീവിത എഴുതിയിരുന്നത്.
അതേസമയം ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ട് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ഇക്കാര്യം വ്യക്തമാക്കി കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ നാളെ നേരിട്ട് ഹാജരാക്കാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പുകള്‍ കണ്ടെത്തുന്നതിനായി പ്രതിയെ 7 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാഹുലിന് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഈ കേസില്‍ ക്രൈം നിലനില്‍ക്കില്ല എന്ന് പ്രതിഭാഗം വാദിച്ചു.










