ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ വയറ്റില്‍ പഞ്ഞി…! ആരോഗ്യ വകുപ്പിന്റെ അനാസ്ഥയ്ക്ക് വീണ്ടും തെളിവ്

സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ അനാസ്ഥ തുടര്‍ക്കഥയാകുന്നു. തലസ്ഥാനത്ത് ആരോഗ്യമന്ത്രി കെക ശൈലജ ടീച്ചറുടെ മൂക്കിന് താഴെ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ ഗുരുതര പിഴവ് ഒരു അമ്മയുടെ ആരോഗ്യ സ്ഥിതി ആകെ തകര്‍ത്തിരിക്കുകയാണ്. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെയാണ് പിഴവ് ഉണ്ടായിരിക്കുന്നത്.

ശസ്ത്രക്രിയ കഴിഞ്ഞ ശേഷം പഞ്ഞി ഉള്‍പ്പടെയുളള സാധനങ്ങള്‍ യുവതിയുടെ വയറിനുളളിലാക്കി തുന്നിക്കെട്ടി. ഇതോടെ ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ വലിയതുറ സ്വദേശിയെ എസ് എ ടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കേണ്ടവന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് യുവതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

22 വയസുളള അല്‍ഫിന അലി രണ്ടാമത്തെ പ്രസവത്തിനായാണ് തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെത്തിയത്. സിസേറിയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വേദന കുറവില്ലാതെ വന്നതോടെ ഡോക്ടറെ കണ്ടെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

വീട്ടിലെത്തി ആഴ്ച ഒന്ന് കഴിഞ്ഞപ്പോള്‍ എഴുന്നേറ്റിരിക്കാന്‍ പോലുമാകാത്ത അവസ്ഥയായി. തുടര്‍ന്ന് തൊട്ടടുത്തുളള ആശുപത്രിയിലെത്തിച്ചപ്പോള്‍ സ്‌കാനിംഗിന് വിധേയയാക്കി. അപ്പോഴാണ് വയറിനുളളില്‍ പഞ്ഞിക്കെട്ട് കണ്ടത്. എസ്എടി ആശുപത്രിലെത്തിച്ചപ്പോള്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ആദ്യം കീ ഹോള്‍ ശസ്ത്രക്രിയ ചെയ്ത ശേഷം അത് ഫലം കാണാതെ വന്നതോടെ വയര്‍ കീറി എല്ലാം പുറത്തെടുത്തു.

തൈക്കാട് ആശുപത്രിയിലെ ഡോക്ടറുടെ പിഴവ് വ്യക്തമായതോടെ ആശുപത്രിയിലെത്തി ഇക്കാര്യങ്ങള്‍ അറിയിച്ചെങ്കിലും തെളിവുമായി വരാനായിരുന്നു ആശുപത്രി അധികൃതരുടെ വെല്ലുവിളി. 19 ദിവസത്തിനിടെ മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയയായി ആരോഗ്യം മോശമായ അല്‍ഫിനക്ക് ഇപ്പോള്‍ ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടാണ്.

ശസ്ത്രക്രിയക്കിടെ ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം എണ്ണി തിരിച്ചെടുക്കാറുണ്ടെന്നും ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നുമാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വിശദീകരണം. സംഭവത്തില്‍ പരാതിയൊന്നും കിട്ടിയില്ലെന്നാണ് തൈക്കാട് ആശുപത്രി സൂപ്രണ്ട് പറയുന്നത്.

Top