ത്രിപുര, നാഗാലാൻഡ്, മേഘാലയ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം!ഫലം ഉച്ചയോടെ അറിയാം..

ദില്ലി: ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ വൻ സുരക്ഷയാണ് മൂന്ന് വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്.

ത്രിപുരയിൽ 60ഉം മറ്റ് രണ്ട് ഇടങ്ങളിൽ 59 മണ്ഡലങ്ങളിലുമാണ് ജനവിധി കാക്കുന്നത്. ത്രിപുരയിൽ 21 കൗണ്ടിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. മേഘാലയയിൽ 13ഉം നാഗാലാൻഡിൽ 11ഉം കൗണ്ടിംഗ് സ്റ്റേഷനുകളുണ്ട്. കർശനമായ സുരക്ഷ ക്രമീകരണങ്ങളാണ് സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പൊലീസിനൊപ്പം കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാഗാലാൻഡിലും ത്രിപുരയിലും ബിജെപിയും മേഘാലയിൽ എൻപിപിയും സർക്കാർ രൂപീകരിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. മേഘാലയ മുഖ്യമന്ത്രിയും നാഷണൽ പീപ്പിൾസ് പാർട്ടി നേതാവുമായ കോൺറാഡ് സാങ്മ ചൊവ്വാഴ്ച അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടികൾ ഭരണസഖ്യത്തിൽ പങ്കാളികളായിരുന്നുവെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ വെവ്വേറെയാണ് മത്സരിച്ചത്. എക്‌സിറ്റ് പോൾ ഫലം പുറത്ത് വന്നതിന് തൊട്ട് പിന്നാലെയായിരുന്നു ചർച്ച.

ത്രിപുരയിൽ 60 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി 36 മുതൽ 45 സീറ്റുകൾ വരെ നേടുമെന്നാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. ഇടത് – കോൺഗ്രസ് സഖ്യം ആറ് മുതൽ 11 സീറ്റുകൾ വരെയും തിപ്ര മോത പാർട്ടി ഒൻപത് മുതൽ 16 വരെ സീറ്റുകൾ നേടുമെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു.

അതേസമയം, സിപിഐഎം-കോൺഗ്രസ് സഖ്യം 24 സീറ്റ് വരെ നേടിയേക്കാമെന്ന് ടൈംസ് നൗ- ഇടിജി എക്സിറ്റ് പോൾ പറയുന്നു. ത്രിപുരയിൽ ഫെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27 നുമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് സംസ്ഥാനങ്ങളിലും ഉയർന്ന പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ത്രിപുരയിൽ 87.76 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ നാഗാലാൻഡിൽ 85.90 ശതമാനവും മേഘാലയയിൽ 85.27 ശതമാനവുമാണ് പോളിങ്.

 

Top