പഠനനിലവാരം അനുസരിച്ച് വിദ്യാർത്ഥികൾക്ക് രണ്ട് തരം യൂണിഫോമുകൾ ഏർപ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം. മലപ്പുറം പാണ്ടിക്കാട് അൽഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠനനിലവാരത്തെ
അടിസ്ഥാനമാക്കി വ്യത്യസ്ത യൂണിഫോം നിശ്ചയിച്ചിരിക്കുന്നത്.
പഠിക്കാൻ മിടുക്കരായവർക്ക് വെളുത്ത നിറത്തിലുള്ള യൂണിഫോമും, പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് ചുവപ്പ് നിറത്തിലുള്ള യൂണിഫോമുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സിബിഎസ്ഇ അഫിലിയേഷനിൽ പ്രവർത്തിക്കുന്ന സ്കൂളിൽ ഈ അദ്ധ്യയന വർഷം മുതലാണ് യൂണിഫോം പരിഷ്ക്കാരം നടപ്പിലാക്കിയത്.
യൂണിഫോമിലെ തരംതിരിക്കൽ കാരണം വിദ്യാർത്ഥികൾ കടുത്ത മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നതായി ചൈൽഡ് ലൈനിൽ പരാതിയെത്തിയതോടെയാണ് സംഭവം വിവാദമായത്.
കിദ്മത്തുൽ ഇസ്ലാം സംഘത്തിന്റെ നേതൃത്വത്തിൽ സിബിഎസ്ഇ അഫിലിയേഷനോട് കൂടി പ്രവർത്തിക്കുന്ന സ്കൂളിൽ മോണ്ടിസോറി മുതൽ പത്താംതരം വരെ ആകെ 700ഓളം കുട്ടികളാണ് പഠിക്കുന്നത്.
അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് പുതിയ യൂണിഫോം ഏർപ്പെടുത്തിയിരിക്കുന്നത്. സ്കൂളിൽ ആകെ 33 കുട്ടികൾക്കാണ് വെളുത്ത യൂണിഫോം ധരിക്കാൻ അനുവാദമുള്ളത്.
വെളുത്ത യൂണിഫോം ധരിക്കുന്ന കുട്ടികൾ എല്ലാ ദിവസവും ഓഫീസിലെത്തി ഒപ്പിടണം. വെളുത്ത യൂണിഫോമിലേക്കെത്താൻ വിദ്യാർത്ഥികൾക്കിടയിൽ മത്സരമുണ്ടാക്കുകയാണ് ലക്ഷ്യമെന്നാണ് സ്കൂൾ മാനേജ്മെന്റിന്റെ പ്രതികരണം.
മാലിയിലെ സ്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന വ്യക്തി പ്രിൻസിപ്പലായി എത്തിയതോടെയാണ് സ്കൂളിൽ പുതിയ പരിഷ്ക്കാരം നടപ്പാക്കിയത്.
പരീക്ഷകളിലെ കുട്ടികളുടെ മാർക്കും അദ്ധ്യാപകരുടെ വിലയിരുത്തലും അടിസ്ഥാനമാക്കിയാണ് യൂണിഫോം ഏതു നിറത്തിൽ വേണമെന്ന് നിശ്ചയിക്കുന്നത്.
ഒരു സ്കൂളിൽ പഠനനിലവാരത്തിനനുസരിച്ച് രണ്ട് യൂണിഫോമുകൾ ഏർപ്പെടുത്തിയത് കുട്ടികൾക്കിടയിൽ കടുത്ത മാനസിക പ്രശ്നങ്ങളുണ്ടാക്കിയെന്നാണ് പരാതി.
ഒരു വീട്ടിൽ തന്നെ രണ്ട് തരം യൂണിഫോമുള്ള കുട്ടികളുണ്ട്. ചുവപ്പിട്ടവരെ പഠിക്കാത്തവരെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നതായും ആരോപണമുണ്ട്.
സ്കൂളിലെ യൂണിഫോം പരിഷ്ക്കാരത്തിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു.


