ട്രംപിനെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ല, റോയല്‍ ഗാലറിയിലേക്കുള്ള പ്രവേശനം തടയാന്‍ തന്നാലാകുന്നത് ചെയ്യും: സ്പീക്കര്‍

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവ്. ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാനുള്ള അവസരം ഉണ്ടാകില്ല. പാര്‍ലമെന്റിന്റെ റോയല്‍ ഗാലറിയിലേക്കുള്ള ട്രംപിന്റെ പ്രവേശനം തടയാന്‍ തന്നാലാകുന്നതെല്ലാം ചെയ്യുമെന്നും സ്പീക്കര്‍. വംശീയത, വര്‍ഗീയത തുടങ്ങിയ വിഷയങ്ങളിലെ നിലപാടുകള്‍ തീര്‍ച്ചയായും പരിഗണിക്കപ്പെടേണ്ടതാണെന്നും ഇവയെല്ലാം കണക്കിലെടുത്താകും ഏതൊരു രാഷ്ട്രത്തലവനും ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാനുള്ള അവസരം നല്‍കുന്നതെന്നും സ്പീക്കര്‍ വിശദീകരിച്ചു. കുടിയേറ്റത്തിന് വിലക്കും ഏഴുരാജ്യങ്ങള്‍ക്ക് വീസ നിരോധനവും ഏര്‍പ്പെടുത്തിയത് ട്രംപിനോടുള്ള തന്റെ എതിര്‍പ്പ് വര്‍ധിപ്പിക്കുന്നുണ്ടെന്നും സ്പീക്കര്‍ തുറന്നടിച്ചു. പൊതുസഭയില്‍ ഒരു പോയിന്റ് ഓഫ് ഓര്‍ഡറിനു മറുപടി നല്‍കവേയാണ് സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയത്.

സ്പീക്കറുടെ കടുത്ത നിലപാടിനെ മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടിയും സ്വാഗതം ചെയ്തു. എന്നാല്‍ സ്പീക്കര്‍ ഏതുവിഷയത്തിലും നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ടയാളാണെന്നായിരുന്നു വിമര്‍ശകരുടെ വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ട്രംപിന്റെ ബ്രിട്ടീഷ് സന്ദര്‍ശനം റദ്ദാക്കണമെന്നും സന്ദര്‍ശനം അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന രണ്ട് പരാതികള്‍ ഈ മാസം അവസാനം പാര്‍ലമെന്റ് ചര്‍ച്ചചെയ്യാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്പീക്കറുടെ ഇപ്പോഴത്തെ ഉറച്ച നിലപാടിന് പ്രാധ്യാന്യം ഏറെയാണ്. ട്രംപിന്റെ സന്ദര്‍ശനം തടയണമെന്ന പരാതിയില്‍ ഇരുപതു ലക്ഷത്തോളം പേരും സന്ദര്‍ശനം അനുവദിക്കണമെന്നാവശ്യപ്പട്ടുള്ള നിവേദനത്തില്‍ ഒരു ലക്ഷത്തിലധികം ആളുകളുമാണ് ഒപ്പിട്ടിട്ടുള്ളത്.

രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി തെരേസ മേയ് നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ട്രംപിനെ രാജ്യത്തേക്ക് ക്ഷണിച്ചത്. എന്നാല്‍ ഇതിനു തൊട്ടുപിന്നാലെ ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസ വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്ന് സന്ദര്‍ശനത്തിനെതിരേ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുകയായിരുന്നു.

ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന്റെ തീയതിയും മറ്റ് വിശദാംശങ്ങളും ആയിട്ടില്ലെങ്കിലും ഈവര്‍ഷം വേനല്‍ക്കാലത്ത് സന്ദര്‍ശനം ഉണ്ടായേക്കുമെന്നാണ് സൂചന. ബ്രിട്ടന്‍ സന്ദര്‍ശനത്തിന് എത്തുന്ന യുഎസ് പ്രസിഡന്റുമാര്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുക പതിവാണ്. ഈ പതിവാണ് ട്രംപിന്റെ കാര്യത്തില്‍ ഒഴിവാക്കുമെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Top