തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ യുകെ യാത്രയില്‍ വിവാദം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സ്വകാര്യ ആവശ്യത്തിനായി എന്ന് അപേക്ഷ നൽകിയാണു നിയമസഭാ സെക്രട്ടറിയിൽനിന്ന് എൻഒസി വാങ്ങി യുകെ യാത്രയ്ക്ക് കേന്ദ്രാനുമതി നേടിയതെന്ന് വിജിലൻസ് റിപ്പോർട്ട്. വി ഡി സതീശന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ദുരുപയോഗം ചെയ്‌തെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. സ്വകാര്യ സന്ദര്‍ശനത്തിനാണ് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത്. എന്നാല്‍ ഈ സന്ദര്‍ശനത്തില്‍ പണം പിരിച്ചത് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്.
സ്വകാര്യ സന്ദർശനത്തിനും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുമാണ് സതീശന് യുകെയിലേക്ക് പോകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്. പൊളിറ്റിക്കൽ ക്ലിയറൻസ് ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഈ യാത്രാനുമതിയാണ് യുകെയിൽ പോയി ഫണ്ട് പിരിവിനായി പ്രതിപക്ഷ നേതാവ് ദുരുപയോഗം ചെയ്തതെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്.
സമൂഹമാധ്യമങ്ങളിൽനിന്നു ലഭിച്ച വിഡിയോകൾ പ്രകാരം മണപ്പാട്ട് ഫൗണ്ടേഷൻ യുകെയിൽ നടത്തിയ ഫണ്ട് സമാഹാരണ പരിപാടിയിൽ വി.ഡി. സതീശൻ പങ്കെടുത്ത് ഓരോരുത്തരോടും 500 പൗണ്ട് വീതം സംഭാവന ആവശ്യപ്പെട്ടുവെന്നു കണ്ടെത്തിയതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഇത് എഫ്സിആർഎ നിയമത്തിന്റെ സെക്‌ഷൻ 3 (2) (a) യുടെ കൃത്യമായ ലംഘനമാണെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. സതീശൻ എംഎൽഎ സ്ഥാനം ദുരുപയോഗം ചെയ്ത് മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദുമായി ഗൂഢാലോചന നടത്തിയാണ് യുകെയിൽ പോയതും വിദേശ ഫണ്ട് സ്വരൂപിച്ചതും എന്നാണ് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
സുഹൃത്തുക്കളെ കാണാനും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുമായിരുന്നു പ്രതിപക്ഷ നേതാവ് അപേക്ഷ നല്‍കിയത്. സ്വകാര്യ സന്ദര്‍ശനത്തിനാണ് നിയമസഭാ സെക്രട്ടറിയേറ്റും അനുമതി നല്‍കിയത്. എന്നാല്‍ ഇതിനിടെ വി ഡി സതീശന്‍ പണം പിരിക്കുകയായിരുന്നുവെന്നാണ് വിജിലന്‍സ് വാദം. പുനര്‍ജനിക്ക് വേണ്ടി പണം ആവശ്യപ്പെട്ട് കൊണ്ട് വി ഡി സതീശന്‍ നടത്തിയ പ്രസംഗമാണ് ഇതിന് തെളിവായി വിജിലന്‍സ് ഹാജരാക്കിയത്.










