വേങ്ങര പോളിങ് ബൂത്തില്‍; കഞ്ഞാലിക്കുട്ടിക്ക് ശേഷം ആര്? വോട്ടെടുപ്പ് തുടങ്ങി

വേങ്ങര നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭ എംപിയായതിനെ തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജിവച്ചതോടെ ആയിരുന്നു ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഒക്ടോബര്‍ 11 ന് രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭ ഉപതിരഞ്ഞെടുപ്പാണ് വേങ്ങരയിലേത്. ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മുസ്ലീം ലീഗിന്റെ കെഎന്‍എ ഖാദര്‍, സിപിഎമ്മിന്റെ പിപി ബഷീര്‍, ബിജെപിയുടെ കെ ജനചന്ദ്രന്‍ എന്നിവരാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. വിവി പാറ്റ് വോട്ടിങ് മെഷീനുകളാണ് വേങ്ങരയില്‍ ഇത്തവണ വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. വൈകുന്നേരം ആറ് മണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. ആകെ 1,70,009 വോട്ടര്‍മാരാണ് വേങ്ങര മണ്ഡലത്തില്‍ ഉള്ളത്. തിരഞ്ഞെടുപ്പുകളില്‍ എല്ലാം മുസ്ലീം ലീഗിനൊപ്പം നിന്ന പാരമ്പര്യമാണ് വേങ്ങരയ്ക്ക്. എന്നാല്‍ ആ ചരിത്രം തിരുത്തിക്കുറിക്കുമെന്നാണ് സിപിഎമ്മും ബിജെപിയും പറയുന്നത്. ഒക്ടോബര്‍ 15 ന് ആണ് വോട്ടെണ്ണല്‍.

Top