പൊളിറ്റിക്കൽ ഡെസ്‌ക്
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ദ്രാവിഡ – സിനിമാ രാഷ്ട്രീയം കൂട്ടിക്കുഴയ്ക്കാൻ കമൽഹാസൻ – വിജയ് അച്യുതണ്ട് രംഗത്ത്. തമിഴ് സിനിമാ – രാഷ്ട്രീയ മേഖലകളെ വീണ്ടും ഒന്നിപ്പിച്ച് രാഷ്ട്രീയം കളിക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിക്കുന്നത്. വർഷങ്ങളായി രാഷ്ട്രീയ ലക്ഷ്യം ഉള്ളിൽ സൂക്ഷിക്കുന്ന വിജയും, കമലും ഒന്നിക്കുന്നത് ദ്രാവിഡ രാഷ്ട്രീയ കക്ഷികൾക്കു ഭീഷണിയാകുമെന്നാണ് സൂചന. ഇരുവരോടുമൊപ്പം വിജയകാന്തിന്റെ ഡി.എം.ഡി.കെയും ചേർന്നേക്കും.തമിഴ്‌നാട് ഭരണം പിടിക്കാൻ ലക്ഷ്യമിടുന്ന ബിജെപിയുടെ മോഹങ്ങൾക്കുള്ള തിരിച്ചടിയാവും വിജയ് – കമൽ കൂട്ടുകെട്ടെന്നാണ് സൂചന. അതുകൊണ്ടു തന്നെയാണ് വിജയ് ചിത്രത്തിനെതിരെ ബിജെപി അനുകൂലികൾ ഇപ്പോൾ ശക്തമായി രംഗത്ത് എത്തിയിരിക്കുന്നതും.
വിജയ് – ആറ്റ്‌ലി ടീമിന്റെ മെർസൽ റിലീസ് ചെയ്തതോടെയാണ് വിജയുടെ രാഷ്ട്രീയ മോഹങ്ങൾ കൂടുതൽ വ്യക്തമായത്. മകൻ വിജയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കുകയാണ് നിർമ്മാതാവു കൂടിയായ അച്ഛൻ ചന്ദ്രശേഖറിന്റെ ലക്ഷ്യം. ഇതിനുള്ള മുന്നൊരുക്കങ്ങളാണ് ഇദ്ദേഹം വിജയ് അഭിനയിക്കുന്ന സിനിമയിലൂടെ ലക്ഷ്യമിടുന്നതും. മെർസലിൽ പരസ്യമായി വിജയ് രാഷ്ട്രീയം പറഞ്ഞും ഇതേ ലക്ഷ്യത്തോടെ തന്നെയാണെന്നാണ് സൂചന.
ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങളെ ശക്തമായി വിമർശിക്കുന്ന വിജയ് ചിത്രം മെർസൽ, കമൽഹാസനെയും, വിജയകാന്തിനെയും പേരെടുത്തു പറഞ്ഞ് അഭിനന്ദിക്കുന്നുമുണ്ട്. സാമൂഹിക വിപത്തിനെതിരായി നടത്തുന്ന പോരാട്ടം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ഇപ്പോൾ വിജയ് ചെയ്യുന്നത്. ബിജെപി സർക്കാരിനെതിരെ ശക്തമായ വിമർശനം ഉന്നയിക്കുന്ന കമൽ കൂടി വിജയിനൊപ്പം ചേരുമ്പോൾ രാഷട്രീയമായ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.


