നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന് ജയിലിൽ വിഐപി പരിഗണന നൽകുന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നുവെന്ന വാർത്ത പുറത്തു വന്നത്.
ജയിലിൽ ദിലീപിനെ സഹായിക്കാൻ ഒരു സഹായിയെ നിയോഗിച്ചിട്ടുണ്ടെന്നും ദിലീപിന് മാത്രം പ്രത്യേക ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്നും വാർത്തകൾ ഉണ്ടായിരുന്നു.
ഇത് അന്വേഷിക്കാന്‍ ജയിൽ വകുപ്പാണ് ഉത്തരവിട്ടിരിക്കുന്നത്. ദിലീപിന് വിഐപി പരിഗണന നൽകിയതിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള വഴിവിട്ട ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപിന് ജയിലിൽ വിഐപി പരിഗണന നൽകിയതെന്നും വിവരങ്ങളുണ്ട്. ജാമ്യം നിഷേധിക്കുന്നതിന് മുമ്പ് മറ്റ് തടവുകാർക്കുള്ള സൗകര്യം തന്നെയായിരുന്നു ദിലീപിനും നൽകിയിരുന്നത്.
മറ്റൊരാളുടെ സഹായമില്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടുള്ള തടവുകാർക്ക് മാത്രമാണ് ജയിലില്‍ സഹായിയെ ഏർപ്പാടാക്കുന്നത്. ഇതിന് വിരുദ്ധമായിട്ടാണ് ദിലീപിന് സഹായിയെ ഏർപ്പാടാക്കിയിരിക്കുന്നത്.


