വാളയാർ കേസിൽ പൊലീസ് അന്വേഷണത്തെ സിബിഐ ശരിവെക്കുമ്പോൾ ആറാമൻ ഇപ്പോഴും നിഴൽമറയിൽ…

വാളയാർ അന്വേഷണത്തിൽ സിബിഐ നീങ്ങുന്നതും പൊലീസ് തെളിച്ച വഴിയിലൂടെ തന്നെ. സഹോദരിമാർ ആത്മഹത്യ ചെയ്തതാണെന്ന പൊലീസിന്റെ കണ്ടെത്തലിനെ ശരിവെക്കുകയാണ് സിബിഐയുടെ കുറ്റപത്രം. പതിമൂന്നും ഒൻപതും വയസ്സ് പ്രായമുള്ള പെൺകുട്ടികളുടെ ആത്മഹത്യയിൽ ബലാത്‌സംഗം അടക്കം ചുമത്തി നാല് കുറ്റപത്രങ്ങളാണ് സിബിഐ പാലക്കാട് പോക്‌സോ കോടതിയിൽ സമർപ്പിച്ചത്. ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ മൂന്ന് കുറ്റപത്രങ്ങളുണ്ട്. ഈ കേസിൽ നാല് പ്രതികളെയാണ് സിബിഐ കണ്ടെത്തിയത്.

ചെറിയ മധു, വലിയ മധു, ഷിബു, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ നാല് പ്രതികൾ തന്നെയാണ് സിബിഐ കുറ്റപത്രത്തിലും ഉള്ളത്. കൂടുതൽ സാക്ഷികളെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രണ്ട് പെൺകുട്ടികളുടെയും മരണകാരണം ആത്മഹത്യ തന്നെ ആണെന്ന് കുറ്റപത്രം പറയുന്നു. എന്നാൽ പീഢനം ഉൾപ്പെടെ ആത്മഹത്യയ്ക്ക് പ്രേരണയായെന്ന് സിബിഐ കണ്ടെത്തി. മൂത്ത പെൺകുട്ടിയുടെ മരണത്തിൽ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി വി. മധു (വലിയ മധു), രാജാക്കാട് സ്വദേശി ഷിബു, പാമ്പാമ്പള്ളം സ്വദേശി എം. മധു (ചെറിയ മധു), 16 വയസ്സുകാരൻ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധുവും ആദ്യകേസിൽ പ്രതിയായ 16 വയസ്സുകാരനും ആണ് പ്രതികൾ. വിചാരണയ്ക്കിടെ ജീവനൊടുക്കിയ ചേർത്തല സ്വദേശി പ്രദീപിന്റെ പേര് കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസിനു സമാനമായി സിബിഐയും വാളയാർ കേസ് അട്ടിമറിച്ചുവെന്ന് സംശയിക്കുന്നതായി വാളയാർ നീതി സമരസമിതി ആരോപിക്കുന്നു. കുറ്റപത്രത്തിന്റെ പൂർണരേഖ ലഭിച്ച ശേഷം നിയമോപദേശം തേടും. കേസിൽ നിർണ്ണായകമായേക്കാവുന്ന ഒട്ടേറെ വിവരങ്ങൾ രക്ഷിതാക്കളും സമരസമിതിയും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. ഇതൊന്നും സിബിഐ പരിഗണിച്ചിട്ടില്ല. സമരസമിതി ചൂണ്ടിക്കാട്ടിയ ആറാമനെ കുറിച്ച് അന്വേഷണം ഉണ്ടായില്ല. നീതി ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് രക്ഷാധികാരി സി.ആർ. നീലകണ്ഠൻ പറഞ്ഞു. ഇതോടെ കേസിലെ സിബിഐയുടെ അന്വേഷണവും വിവാദം ആവുകയാണ്. ആത്മഹത്യ വാദത്തെ തള്ളുന്ന തെളിവുകളിലേക്ക് ഒന്നും അന്വേഷണം നീണ്ടിട്ടില്ല.

പതിമൂന്നും ഒൻപതും വയസ്സ് പ്രായമുള്ള പെൺകുട്ടികളുടെ ആത്മഹത്യയിൽ പ്രേരണയായത് ശാരീരിക – ലൈംഗിക പീഡനങ്ങൾ ആണെന്ന് സിബിഐയുടെ കുറ്റപത്രം പറയുന്നു. ലൈംഗിക പീഡനം പെൺകുട്ടികൾ നിരന്തരം നേരിട്ടിരുന്നു എന്നും അതിൽ മനംനൊന്താണ് ആത്മഹത്യ എന്നും സിബിഐ കണ്ടെത്തി. കേസിനെ ബലപ്പെടുത്തുന്ന കൂടുതൽ സാക്ഷിമൊഴികളും സിബിഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. കേസിൽ ഈ ആരോപണങ്ങൾ തന്നെയാണ് ഉണ്ടായിരുന്നത്. എന്നാൽ മരണത്തിലേക്ക് നയിച്ച കാരണങ്ങളിലേക്ക് പൊലീസ് എത്തിയിരുന്നില്ല. അതാണ് സിബിഐ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതിനെ ബലപ്പെടുത്തുന്ന സാക്ഷിമൊഴികളും സിബിഐ ഉൾപ്പെടുത്തി. നേരത്തെ തെളിവുകളുടെ അഭാവത്തിൽ പാലക്കാട് പോക്സോ കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടിരുന്നു.

കൂടാതെ പൊലീസ് അന്വേഷണത്തിലെ ഗുരുതര പിഴവുകളെയും സിബിഐ കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ആദ്യ പെൺകുട്ടിയുടെ മരണത്തിൽ തന്നെ പീഡനത്തിന്റെ സൂചന ലഭിച്ചിട്ടും പൊലീസ് ശക്തമായ നടപടി എടുത്തിരുന്നില്ല. കൃത്യമായ അന്വേഷണവും നടപടിയും ഉണ്ടായിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടിയുടെ മരണം തടയാമായിരുന്നു എന്ന നിഗമനവും കുറ്റപത്രത്തിൽ ഉണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ നടന്നതെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന പോലും നടത്തിയിരുന്നില്ല. ഈ കേസിനെ വിവാദത്തിൽ ആക്കിയതും അതാണെന്ന് സിബിഐ കുറ്റപത്രം പറയുന്നു.

പ്രതികളെ വിട്ടയച്ച പാലക്കാട് പോക്സോ കോടതി വിധിക്കെതിരെ പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയും, സംസ്ഥാന സർക്കാരിന്റെ അനുകൂല നിലപാടുമാണ് സിബിഐ അന്വേഷണത്തിന് വഴിതുറന്നത്. ലൈംഗിക പീഡനം, പോക്സോ, അതിക്രമിച്ചു കയറൽ എന്നീ വകുപ്പുകൾ പ്രകാരമാണ് സിബിഐയുടെ കേസ്. പട്ടികവിഭാഗക്കാർക്ക് എതിരായ അതിക്രമം തടയൽ എന്ന വകുപ്പും സിബിഐ ഷിബുവിനെതിരെ ചുമത്തി. സ്‌പെഷ്യൽ ക്രൈം സെൽ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണൻ ആണ് കുറ്റപത്രം പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിൽ നടക്കും.

Top