25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഭൂമിക്ക് രേഖ ലഭിച്ചു

മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് പുതിയോട്ടില്‍ നാല് സെന്റ് കോളനിയിലെ 82 വയസുകാരി കല്യാണിയമ്മക്കും മക്കള്‍ ശ്രീനിവാസന്‍, തങ്കമണി കുടുംബത്തിനും ഇന്നലെ സന്തോഷ ദിനമായിരുന്നു. രണ്ടര പതിറ്റാണ്ടായി നാല് സെന്റ് കോളനിയില്‍ താമസിക്കുന്ന ഇവര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശരേഖ വീട് നിര്‍മാണ അപേക്ഷ സമര്‍പ്പിക്കാന്‍ ഹാജരാക്കിയപ്പോള്‍ അധികൃതരില്‍നിന്നും നഷ്ടപ്പെട്ടുപോയതായിരുന്നു. ആകെയുള്ള നാല് സെന്റ് ഭൂമിയുടെ രേഖ ലഭിക്കാന്‍ ഈ അമ്മ മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ആനയാംകുന്ന് യൂണിറ്റ് കമ്മിറ്റി വിഷയത്തില്‍ ഇടപെടുകയും രേഖകള്‍ ശരിയാക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തത്. ആറ്മാസത്തിനുള്ളില്‍ തന്നെ ഇവരുടെ ഭൂമിയുടെ രേഖ ശരിയാക്കികൊടുക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഇടപെടലിലൂടെ സാധിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഭൂമിയുടെ രേഖ കല്യാണിയമ്മക്ക് കൈമാറി. പാര്‍ട്ടി കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശംസുദ്ദീന്‍ ആനയാംകുന്ന്, എം.സി മുഹമ്മദ്, പി.വി യൂസുഫ്, ജമാല്‍ കുറ്റിപ്പറമ്പ്, വി. മുജീബ്, വി.പി ശമീര്‍ എന്നിവരാണ് രേഖകള്‍ ശരിയാക്കാന്‍ നേതൃത്വം നല്‍കിയത്. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍, മുക്കം നഗരസഭ കൗണ്‍സിലര്‍മാരായ എ ഗഫൂര്‍ മാസ്റ്റര്‍, സാറ കൂടാരം, ഫാത്തിമ കൊടപ്പന, ടി.കെ അബൂബക്കര്‍ എന്നിവരും സന്നിഹിതരായി.

Top