കൊച്ചി :താരസംഘടനയായ അമ്മയിൽ കലഹം മൂത്തു!യോഗം തീരും മുൻപ് റിമ കല്ലിങ്കലും രമ്യ നമ്പീശനും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി യോഗത്തിൽ നിന്നും പുറത്തുപോയി.നടി അതിക്രമത്തിന് ഇരയായ വിഷയം അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്യാത്തതിനെതിരെയാണ് സിനിമാ രംഗത്തെ വനിതാ കൂട്ടായ്മ രംഗത്തെത്തിയിരിക്കുന്നത്.ആരെങ്കിലും ഉന്നയിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട വിഷയമാണോ സംഭവമെന്ന് സംഘടന ചോദിക്കുന്നു. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഉന്നയിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല ഇത്. ഇരയായ നടിക്ക് നീതി ലഭ്യമാക്കാന്‍ സംഘടന പ്രവര്‍ത്തിച്ച് വരുന്നുണ്ട്. നടിക്ക് നിയമസഹായവും കൂടുതല്‍ അപകീര്‍ത്തി വരാതിരിക്കാനുള്ള നടപടികളും സംഘടന സ്വീകരിക്കുന്നുമുണ്ട്.വനിതാ കമ്മീഷനോട് അടിയന്തര നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്ത് തുടര്‍ നടപടി സ്വീകരിക്കണമെന്നത് തീരുമാനിക്കേണ്ടത് അമ്മയാണ്.
ആക്രമണത്തിന് ഇരയായ നടി തങ്ങളുടെ ഒരു അംഗമാണെന്നിരിക്കെ അമ്മ അവര്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സംഘടന വ്യക്തമാക്കുന്നു.ആരും ഉന്നയിക്കാത്തതിനാലാണ് വിഷയം ചര്‍ച്ച ചെയ്യാതിരുന്നതെന്ന് നേരത്തെ അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി വ്യക്തമാക്കിയിരുന്നു. എന്തെങ്കിലും ഉന്നയിക്കാനുണ്ടോ എന്ന് ആവശ്യപ്പെട്ടിട്ടും ആരും ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ വിശദീകരണം. ഇതാണ് ഡബ്ല്യൂസിസി യെ പ്രകോപിപ്പിച്ചത്. അമ്മയുടെ എക്‌സിക്യുട്ടീവ് യോഗത്തില്‍ സംഘടനാംഗങ്ങളായ രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ വിഷയം ഉന്നയിച്ചിരുന്നു.മറ്റംഗങ്ങള്‍ പിന്‍തുണ പ്രഖ്യാപിച്ചതുമാണ്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അമ്മയുടെ ജനറല്‍ ബോര്‍ഡി വിഷയം ചര്‍ച്ച ചെയ്തില്ല. വിഷയം കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാലാണ് ഉന്നയിക്കാതിരുന്നതെന്നും സംഘടന വ്യക്തമാക്കുന്നു.


