തിരുവനന്തപുരം: വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന വന്‍ സെക്‌സ്‌റാക്കറ്റിനെ പോലീസ് പിടികൂടി. ഹോട്ടലില്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 18 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ എട്ടു പേര്‍ സ്ത്രീകളാണ്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് വലിയതുറയിലേക്ക് പോകുന്ന റോഡില്‍ ഒരു സ്വകാര്യ ഹോട്ടലില്‍ നിന്ന് ഇവരെ പിടികൂടിയത്.
കൊല്ലം സ്വദേശി അനില്‍കുമാര്‍ (30), കൊച്ചുതോപ്പ് സ്വദേശി വിജയന്‍ (45), ചന്തവിള സ്വദേശി സുരേഷ് കുമാര്‍ (55), ഇലിപ്പോട് സ്വദേശി വരുണ്‍ (33), കവടിയാര്‍ സ്വദേശി ഉണ്ണിക്കൃഷ്ണന്‍ (45), മലയിന്‍കീഴ് സ്വദേശി രാജീവ് (24), മലയം സ്വദേശി ഫൈസല്‍ (25), തൃക്കണ്ണാപുരം സ്വദേശി കിരണ്‍ബാബു (23), മലയം സ്വദേശി ഷിബു (34), പാലക്കാട് സ്വദേശി ഗോപാലകൃഷ്ണന്‍ (65) തുടങ്ങിയവരാണ് പിടിയിലായത്.
റെയ്ഡില്‍ 8000 രൂപയും ഇടപാടിനുപയോഗിച്ച നിരവധി ഫോണുകളും സിം കാര്‍ഡുകളും പൊലീസ് പിടികൂടിയിട്ടുണ്ട്. സംഘത്തിലെ പ്രധാന ഇടനിലക്കാരിയായ പള്ളിത്തുറ സ്വദേശിനി താഹിറയും ലോഡ്ജ് മാനേജര്‍, അക്കൗണ്ടന്റ്, സഹായി എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. കല, സന തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്ന താഹിറയാണ് ഫോണ്‍ മുഖാന്തിരം ആവശ്യക്കാരെ കണ്ടെത്തി പണം വാങ്ങിയശേഷം കേന്ദ്രത്തില്‍ എത്തിക്കുന്നത്. മുമ്പ് തിരുമലയില്‍നിന്ന് പൊലീസ് പിടികൂടിയ ഇവര്‍ അഞ്ചുമാസമായി വിമാനത്താവള പരിസരത്ത് വാണിഭം തുടങ്ങിയിട്ട്. 1500 മുതല്‍ 5000 രൂപവരെയായിരുന്നു ഇവര്‍ ആവശ്യക്കാരില്‍ നിന്ന് ഈടാക്കിയിരുന്നത്.
പൂന്തുറ സിഐ സുനില്‍ ദാസ്, വലിയതുറ എസ്‌ഐ ധനപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ വഴിയുള്ള പെണ്‍വാണിഭമാണ് സംഘം നടത്തുന്നതെന്ന് സംശയിക്കുന്നതായി ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്ദ് പറഞ്ഞു. പിടിയിലായ സ്ത്രീകളില്‍ പലരും മുമ്പും ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പൊലീസ് വലയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴക്കൂട്ടമുള്‍പ്പെടെ നഗരത്തിലെ മിക്ക ഭാഗങ്ങളിലും ലോഡ്ജുകളില്‍ ഇവര്‍ ആവശ്യക്കാര്‍ക്ക് സ്ത്രീകളെ എത്തിച്ചുകൊടുത്തിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.


