ഇന്ന് തെളിവെടുപ്പ്;ഫ്രാങ്കോയെ കുറവിലങ്ങാട് മഠത്തിലെത്തിക്കും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് മഠത്തിലെത്തിച്ച് തെളിവെടുക്കും. തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തിലാണ് ബിഷപ്പിനെ ആദ്യമെത്തിക്കുക. കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ പീഡനം നടന്നതായി പരാതിയില്‍ പറയുന്ന 20ാം നമ്പര്‍ മുറിയില്‍ എത്തിച്ചാണ് തെളിവെടുപ്പ്. ഇതിനായി കന്യാസ്ത്രീകളെ മഠത്തില്‍ നിന്ന് പോലീസ് മാറ്റും. ഇത് സംബന്ധിച്ച് ഇന്നലെത്തന്നെ അവര്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു.

പരാതിക്കാരി ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെ മഠത്തില്‍ നിന്ന് മാറ്റും. രാവിലെ തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പീഡനം നടന്ന 2014 -2016 കാലയളവില്‍ ബിഷപ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, ലാപ്‌ടോപ് എന്നിവ വീണ്ടെടുക്കാനാണ് പൊലീസിന്റെ ശ്രമം. മഠത്തില്‍ മാത്രം തെളിവെടുപ്പ് മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ പാല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബിഷപ്പിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. നാളെ ഉച്ചവരെ ബിഷപ്പ് പൊലീസ് കസ്റ്റഡിയില്‍ തുടരും. കോടതിയില്‍ പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ ബിഷപ്പിന്റെ അഭിഭാഷകര്‍ എതിര്‍ത്തിരുന്നില്ല. ഇത് ബിഷപ്പിനെ ജയിലില്‍ അടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബിഷപ്പിനെ മൂന്നു ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്. കന്യാസ്ത്രീ പരാതിപ്പെട്ട ഇടങ്ങളില്‍ തെളിവെടുപ്പിനായി ഫ്രാങ്കോയെ കൊണ്ടു പോകേണ്ടതുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഷപ്പിനെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. കന്യാസ്ത്രീയെ തടങ്കലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ബിഷപ്പിനെതിരെ കൂടുതല്‍ പീഡന പരാതികള്‍ ലഭിച്ചിട്ടുണ്ട്. ബിഷപ്പ് അധികാരം ദുര്‍വിനിയോഗം ചെയ്ത് കന്യാസ്ത്രീയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. ബിഷപ്പിന്റെ അനുചരന്മാര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ കാര്യങ്ങളും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top