10 രൂപയ്ക്ക് സൂപ്പര്‍ ഊണും 30 രൂപയ്ക്ക് പൊരിച്ച മീനും ; ‘സമൃദ്ധി’യാണ് താരം

10 രൂപയ്ക്ക് സൂപ്പര്‍ ഊണും 30 രൂപയ്ക്ക് പൊരിച്ച മീനും ; 'സമൃദ്ധി'യാണ് താരം

 

”കാടുപിടിച്ചുകിടന്ന ആ പഴയ ലിബ്ര ഹോട്ടല്‍ അല്ല ഇപ്പോഴിത്‌. 10 രൂപ ഊണിന് ലോകപ്രസിദ്ധിനേടിയ ഞങ്ങളുടെ ‘സമൃദ്ധി’യാണ്.

ഇപ്പോള്‍ 10 രൂപയ്ക്ക് സൂപ്പര്‍ ഊണും 30 രൂപയ്ക്ക് പൊരിച്ച മീനും കിട്ടും. 20, 30 രൂപ കൊടുത്താല്‍ പ്രാതലും കഴിക്കാം. ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് സമ-ൃദ്ധി” – -കൊച്ചി നഗരസഭയുടെ ‘സമൃദ്ധി @ കൊച്ചി’ ഹോട്ടലില്‍നിന്ന് സ്ഥിരം ഊണുകഴിക്കുന്ന ചെരുപ്പ്–ബാ​ഗ് തുന്നല്‍ക്കാരനായ പ്രകാശന്‍ വാചാലമായി. പ്രകാശനടക്കം കൊച്ചി നഗരത്തില്‍ ദിവസവും വന്നുപോകുന്ന നിരവധിപേര്‍ക്കാണ് സമൃദ്ധി ആശ്രയമാകുന്നത്. ചുരുങ്ങിയ കാലംകൊണ്ട് കൊച്ചി കാണാന്‍ എത്തുന്നവരുടെ പ്രധാന ഇടമായി സമൃദ്ധി മാറി.

മേയര്‍ എം അനില്‍കുമാര്‍ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച ‘വിശപ്പുരഹിത കൊച്ചി’ പദ്ധതിയുടെ ഭാഗമായി 2021 ഒക്ടോബര്‍ ഏഴിനാണ് ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മാസങ്ങള്‍ പിന്നിട്ടതോടെ 10 രൂപ ഊണിനൊപ്പം 30 രൂപയ്ക്ക് പൊരിച്ച മീന്‍ ലഭ്യമാക്കി. പിന്നാലെ 20, 30 രൂപയ്ക്ക് പ്രാതലും. രാവിലെ 10.30 വരെ ഇഡ്ഡലി–സാമ്ബാര്‍, പൂരി–മസാല, മുട്ടക്കറി എന്നിവ കിട്ടും. പകല്‍ 11 മുതല്‍ 10 രൂപ ഊണ് വിളമ്ബും. 30 രൂപ നല്‍കിയാല്‍ ഊണിനൊപ്പം പൊരിച്ച മീനും കഴിക്കാം. ചൂര, മോദ, വറ്റ മീനുകളാണ് വില്‍ക്കുന്നത്. ദിവസം 750 മീന്‍ കഷ്ണംവരെ പൊരിക്കും. ‌പാഴ്സല്‍ ഉള്‍പ്പെടെ 3500 ഊണ് വില്‍ക്കുന്നുണ്ട്. പാഴ്സലിന് 15 രൂപ ഈടാക്കും. ഒരാള്‍ക്ക് പരമാവധി നാല് പാഴ്സല്‍ നല്‍കും. ചെറുയോഗങ്ങള്‍ക്ക് 25 രൂപ നിരക്കില്‍ ഊണ് നല്‍കും. പതിനഞ്ച് ജീവനക്കാരുമായി തുടങ്ങിയ സമൃദ്ധിയില്‍ ഇപ്പോള്‍ 30 പേരുണ്ട്. എല്ലാവരും കുടുംബശ്രീ പ്രവര്‍ത്തകര്‍.

സമൃദ്ധിയോടെ സമൃദ്ധി
സമൃദ്ധിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാ​ഗമായി ന​ഗരത്തിലെ ഏഴ് മേഖലകളില്‍ യൂണിറ്റുകള്‍ ആരംഭിക്കാനാണ് തീരുമാനം. രണ്ടാമത്തെ യൂണിറ്റ് കേരള ബാങ്കിന്റെ സഹായത്തോടെ ഫോര്‍ട്ട്‌ കൊച്ചിയില്‍ ആരംഭിക്കും. ഫോര്‍ട്ട്‌ കൊച്ചിയുടെ പാരമ്ബര്യത്തിനനുസൃതമായ രൂപകല്‍പ്പനയിലാവും പ്രവര്‍ത്തനം ആരംഭിക്കുക.

സാറ്റലൈറ്റ് യൂണിറ്റുകള്‍ കുടുംബശ്രീകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും. കേന്ദ്രീകൃത യൂണിറ്റിലുണ്ടാക്കുന്ന ഭക്ഷണം ഈ യൂണിറ്റുകളിലൂടെ വിതരണം ചെയ്യും. ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ഓണ്‍ ഡെലിവറി യൂണിറ്റുകള്‍ തുടങ്ങും. ഇതിനുള്ള ആപ്പ് വികസിപ്പിക്കും. കാറ്ററിങ് യൂണിറ്റുകള്‍ തുടങ്ങുന്നതിനായി കുടുംബശ്രീ അം​ഗങ്ങള്‍ക്ക് പരിശീലനം നല്‍കും.

റെഡി ടു ഈറ്റ് ചപ്പാത്തിയും
ഉപതെരഞ്ഞെടുപ്പിനുശേഷം സമൃദ്ധിയില്‍ കുടുംബശ്രീ ചപ്പാത്തി യൂണിറ്റ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ലിബ്ര ഹോട്ടലില്‍ ഷീ ലോഡ്‌ജ്‌ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ രാത്രിയിലും ഭക്ഷണം വേണ്ടിവരും. ഇത് മുന്നില്‍ക്കണ്ടാണ് യൂണിറ്റ് ആരംഭിക്കുന്നത്. 15 ലക്ഷം രൂപയാണ് ചെലവ്‌.

Top