ക്രൈം ഡെസ്‌ക്
ദുബായ്: മലയാളികൾ അടക്കം നൂറിലേറെ പെൺകുട്ടികളെയും, സ്ത്രീകളെയും ഉൾപ്പെടുത്തി ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘം പൊലീസിന്റെ പിടിയിലായി. ഭീഷണിപ്പെടുത്തിയും, ബ്ലാക്ക്‌മെയിൽ ചെയ്തും പെൺകുട്ടികളെ തടവിൽ പാർപ്പിച്ചാണ് സംഘം പെൺവാണിഭം നടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ അമ്മയെയും മകളയും അറസ്റ്റ് ചെയ്തതോടെ വ്യക്തമായത് ലോകം മുഴുവൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ സംഘത്തെപ്പറ്റിയുള്ള വിവരമാണ്. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലാണ് കേസ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുന്നതിനു വേണ്ടിയാണ് ഇറാഖിൽ നിന്നും കൊണ്ടുവരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. 31 വയസുള്ള വീട്ടമ്മയും അവരുടെ 64 വയസുള്ള മാതാവുമാണ് 15നും 17നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ മനുഷ്യക്കടത്തിലൂടെ കൊണ്ടുവരുന്നത്. വയസ് തിരുത്തി നിയമ വിരുദ്ധമായാണ് കുട്ടികളെ യുഎഇ രാജ്യങ്ങളിലേക്ക് കൊണ്ടുവന്നിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ഭീഷണിപ്പെടുത്തിയാണ് 2013ൽ തന്നെ യുഎഇയിൽ കൊണ്ടുവന്നതെന്ന് ഇരയായ പെൺകുട്ടി വെളിപ്പെടുത്തി. തന്റെ സഹോദരിയെയും പെൺവാണിഭ സംഘത്തിലേക്ക് കൊണ്ടുവന്നിരുന്നു. തന്റെ ചിത്രങ്ങൾ വാട്‌സാപ് വഴി അയച്ചു കൊടുത്താണ് ഇടപാടുകൾ നടത്തിയിരുന്നതെന്നും പെൺകുട്ടി പറഞ്ഞു. പിടിയിലായവർ സമൂഹമാധ്യമങ്ങൾ വഴിയാണ് ഇടപാടുകൾ നടത്തിയിരുന്നതെന്നും പെൺകുട്ടി പറഞ്ഞു.
12 വയസുള്ള സഹോദരിയെ ഇറാഖിൽ വച്ച് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ കൊണ്ടുവന്നതെന്ന് ഇരയായ മറ്റൊരു പെൺകുട്ടിയും പറഞ്ഞു. ദുബായിലെ വില്ലയിൽ വച്ചു ചില കടലാസുകളിൽ ഒപ്പിടാൻ പറഞ്ഞിരുന്നു. വിസയുടെ ആവശ്യത്തിനായാണ് എന്നാണ് പറഞ്ഞത്. പക്ഷേ, ഒരു സിറിയൻ പൗരനുമായുള്ള വിവാഹത്തിന്റെ എഗ്രിമെന്റ് ആയിരുന്നു ഇത്. കേസിൽ ആരോപിതയായ 31 വയസുള്ള യുവതിയുടെ സുഹൃത്താണ് ഈ സിറിയൻ പൗരൻ. വില്ലയിൽ നിന്നും മറ്റുവില്ലകളിലേക്കും സ്ഥലങ്ങളിലേക്കും ഹോട്ടലുകളിലേക്കും ആവശ്യക്കാരെ തേടി പോകുന്നതിനുള്ള സൗകര്യത്തിനാണ് ഈ കരാറെന്ന് ഇരയായ മറ്റൊരു പെൺകുട്ടി പറഞ്ഞു.
ഏതാനും ദിവസം മുൻപ് ഇരകളിൽ ഒരു പെൺകുട്ടി വില്ലയിൽ നിന്നും പുറത്തുവരികയും പലസ്തീൻ സ്വദേശിയായ യുവതി അവരെ പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ഇതോടെയാണ് വൻ പെൺവാണിഭ സംഘത്തെക്കുറിച്ച് പൊലീസിന് അറിവ് ലഭിച്ചത്. അൽ ഖവാനീജിലെ വില്ലയിൽ പൊലീസ് നടത്തിയ റെയ്ഡിൽ 104,000 ദിർഹം പിടിച്ചെടുത്തു. ഇരകളായ പെൺകുട്ടികളെ ദുബായ് ഫൗണ്ടേഷന്റെ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കേസ് വീണ്ടും നവംബർ 28ന് പരിഗണിക്കും.


