സ്വന്തം ലേഖകൻ
പത്തനംതിട്ട: പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമ സംഭവങ്ങൾ നിയന്ത്രിക്കാൻ ഇടപെടൽ നടത്തുന്നുവെന്നു സർക്കാർ തന്നെ പ്രഖ്യാപിക്കുന്നതിനിടെ പെൺകുട്ടികൾ കേരളത്തിൽ സുരക്ഷിതയല്ലെന്നു വീണ്ടും തെളിയിച്ച് മറ്റൊരു അക്രമ സംഭവം കൂടി. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയം പുറത്തിറങ്ങാൻ വിസമ്മതിച്ചതിനു പതിനേഴുകാരിയെ യുവാവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തി. 88 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫോണിൽ വിളിച്ചായിരുന്നു ആവശ്യപ്പെട്ടത്. കടമ്മനിട്ട കല്ലേലിമുക്ക് കുരീചെറ്റയിൽ കോളനിയിലെ വീട്ടിൽ ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. ഹീനകൃത്യത്തിനു ശേഷം
ഒളിവിൽ പോയ കടമ്മനിട്ട തെക്കും പറമ്പിൽ സജിലി(20)നെ പോലീസ് തെരയുന്നു. ഇയാൾ പുല്ലുവെട്ടു തൊഴിലാളിയാണ്.
പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നെന്നാണു പോലീസിനു കിട്ടിയ വിവരം. കുട്ടിയുടെ പിതാവ് തെങ്ങു കയറ്റത്തൊഴിലാളിയാണ്. മാതാവ് വീട്ടുജോലിക്കാരിയാണ്. പെൺകുട്ടി പഠനം നിർത്തിയിരുന്നു. വൈകിട്ട് അഞ്ചരയോടെ വീടിന് സമീപം എത്തിയാണ് ഫോണിൽ വിളിച്ച് ഇറങ്ങി വരാൻ ആവശ്യപ്പെട്ടത്.
പെൺകുട്ടി ഇതിനു തയാറാകാത്തതിനാൽ ഇയാൾ തിരിച്ചു പോയി. ഒരു മണിക്കൂറിന് ശേഷം കന്നാസിൽ പെട്രോളുമായി വന്ന സജിൽ വീട്ടിൽക്കയറി പെൺകുട്ടിയുടെ തലയിൽ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുെന്നന്നാണു സമീപവാസികൾ പറയുന്നത്. ഇതിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. അയൽക്കാർ ചേർന്ന് പെൺകുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊള്ളൽ ഗുരുതരമായിരുന്നതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ജില്ലാ പോലീസ് മേധാവി സതീഷ് ബിനോയും ആറന്മുള സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി.