ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി കത്തിയ സംഭവത്തില്‍ പോലീസ് പ്രതികളാക്കി ചേര്‍ത്തവരെ കുടുക്കിയതെന്ന് ബന്ധുക്കള്‍. ഫാക്ടറി മുഴുവന്‍ കത്തി നശിച്ചതിനാല്‍ 500 കോടിയുടെ ഭീമമായ നഷ്ടമാണ് ഉടമയ്ക്ക് ഉണ്ടായത്. ഇതിന്റെ പേരില്‍ രണ്ട് ജീവനക്കാരെ പോലീസ് ഉടമയുടെ ആവശ്യപ്രകാരം കുടുക്കിയതാണെന്നാണ് ഉയരുന്ന ആരോപണം.
കഴിഞ്ഞ മാസം 31നാണ് തലസ്ഥാനത്തെ നടുക്കിയ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിനു മുമ്പ് വിമലും ബിനുവും മൂന്നാം നിലയിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മറ്റു തൊഴിലാളികളുടെ മൊഴിയും പ്രതികളിലേക്കെത്താന്‍ സഹായിച്ചെന്ന് പോലീസ് പറയുന്നു. എന്നാല്‍ തീ വയ്ക്കുന്നതായ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല.
കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്റര്‍ ഇനിയും കണ്ടെടുത്തിട്ടില്ല. രണ്ടു ദിവസത്തിനുള്ളില്‍ ലഭിക്കുന്ന ശാസ്ത്രീയ പരിശോധനാ തെളിവുകളും പ്രതികളുടെ മൊഴിയും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ടോയെന്ന കാര്യവും പരിശോധിക്കും. കസ്റ്റഡി കാലാവധിയില്‍ തന്നെ ഈ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസ് നീക്കം.
കമ്പനിയിലെ നാല് ഇതര സംസ്ഥാനതൊഴിലാളികളെ പൊലീസ് രണ്ടുദിവസംമുന്‍പ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സംഭവവുമായി ബന്ധമില്ലെന്നു തെളിഞ്ഞതിനാല്‍ വിട്ടയച്ചു. ശമ്പളം വെട്ടിക്കുറച്ചതിലുള്ള വൈരാഗ്യമാണ് തീവയ്ക്കാന്‍ കാരണമെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. എന്നാല്‍ ഇത്തരമൊരു തര്‍ക്കം കമ്പനിയും അറസ്റ്റിലായവരും തമ്മിലില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രതികളിലൊരാളായ ബിനുവിന് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നും ബന്ധുക്കൾ വെളിപ്പെടുത്തി.


