251 രൂപക്ക് സ്മാര്‍ട്ട് ഫോണ്‍;വന്‍തട്ടിപ്പെന്ന് സൂചന.ഒരു ദിവസം മാത്രം ലഭിച്ചത് 25 ലക്ഷത്തോളം ബുക്കിങ്ങ്.

ന്യൂഡല്‍ഹി: 251 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കുമെന്ന പ്രഖ്യാപനവുമായെത്തിയ റിംഗിങ് ബെല്‍ എന്ന കമ്പനിക്ക് രണ്ടുദിവസം കൊണ്ട് ലഭിച്ചത് 25 ലക്ഷത്തോളം ബുക്കിങ്. ഇനിയും ഉദ്പാദനം ആരംഭിച്ചിട്ടില്ലാത്ത മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്തവര്‍ക്കെല്ലാം നാലുമാസത്തിനുള്ളില്‍ നല്‍കുമെന്നാണ് വാഗ്ദാനം. ഡെലിവറി ചാര്‍ജ് അടക്കം 291 രൂപയാണ് ഓരോരുത്തരും സ്മാര്‍ട്ടഫോണിനായി ചെലവിട്ടത്.

റിംഗിങ് ബെല്‍ ഒരു തട്ടിപ്പ് കമ്പനിയാണെന്നും ഇന്ത്യക്കാരെ മുഴുവന്‍ പറ്റിച്ച സ്ഥാപന ഉടമകള്‍ നൂറുകോടി രൂപയെങ്കിലും സ്വന്തമാക്കിയിട്ടുണ്ടെന്നും അഭ്യൂഹമുണ്ട്. സ്ഥാപനത്തിന്റെ യാഥാര്‍ഥ്യം തേടി ആദായ നികുതി വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. നോയ്ഡയിലെ 63ാം സെക്ടറിലുള്ള ഓഫീസില്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നിരന്തരം പരിശോധനകള്‍ നടത്തുന്നുണ്ട്. ഫോണിന്റെ ഉദ്പാദനം ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും ഏപ്രില്‍ അവസാനത്തോടെ വിതരണം ആരംഭിക്കുമെന്നാണ് റിംഗിങ് ബെല്‍ ഉടമ മോഹിത് ഗോയല്‍ പറയുന്നത്. ബുക്കിങ്ങിലൂടെ ലഭിച്ച പണം ഇതേവരെ തന്റെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടില്ലെന്നും ഫോണ്‍ വിതരണം ചെയ്യാതെ അത് തനിക്ക് ആവശ്യമില്ലെന്നും ഗോയല്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫ്രീഡം 251 എന്ന പേരിട്ടിട്ടുള്ള സ്മാര്‍ട്ട്‌ഫോണിന്റെ അത്ഭുതകരമായ വിലക്കുറവ് തന്നെയാണ് അതിന്റെ ആകര്‍ഷണവും. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഈ സവിശേഷതകളുള്ള ഫോണ്‍ വില്‍ക്കാനാവില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന ആരോപിക്കുന്നു. മോഹിത് ഗോയലും ഫ്രീഡം ഫോണിന്റെ രഹസ്യങ്ങള്‍ ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല. രണ്ടുദിവസത്തിനുള്ളില്‍ തന്റെ ബിസിനസ് പദ്ധതികള്‍ വെളിപ്പെടുത്തുമെന്ന് മോഹിത് പറഞ്ഞു. രണ്ട് ഫാക്ടറികള്‍ ആരംഭിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഉത്തര്‍പ്രദേശിലും ഛത്തീസ്ഗഢിലുമാണ് ഫാക്ടറികള്‍. നോയ്ഡയില്‍ ഇപ്പോള്‍ത്തന്നെ ഒരു അസംബ്ലിങ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മോഹിത് അവകാശപ്പെട്ടു.
25 ലക്ഷത്തോളം ബുക്കിങ് നടന്നുവെന്നാണ് മോഹിത് അവകാശപ്പെടുന്നത്. എന്നാല്‍, അതിലേറെപ്പേര്‍ ബുക്ക് ചെയ്തിട്ടുണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരി 18ന് ബുക്കിങ് ആരംഭിച്ചപ്പോള്‍ സെക്കന്‍ഡില്‍ ആറുലക്ഷത്തോളം ഹിറ്റുകളാണ് വെബ്‌സൈറ്റില്‍ ഉണ്ടായത്. ഇതേത്തുടര്‍ന്ന് വെബ്‌സൈറ്റ് തകരുകയും ചെയ്തു. ഫോണ്‍ ബുക് ചെയ്തവരും ഓണ്‍ലൈന്‍ വഴിയല്ലാതെ ഫോണ്‍ ലഭ്യമാകാന്‍ വഴിയുണ്ടോ എന്ന് അന്വേഷിക്കാനത്തെിയവരുമായി നിരവധിപേര്‍ റിങ്ങിങ് ബെല്‍സിന്റെ നോയിഡയിലെ വാടക ഓഫിസിനു മുന്നില്‍ ദിവസവും എത്തുന്നുണ്ട്. അതിനിടെ അധികൃതരും നിരീക്ഷണം നടത്തുന്നുണ്ട്.ഗൗതം നഗര്‍ ഡി.എസ്പി അനൂപ് സിങ് കഴിഞ്ഞ ദിവസം ഗോയലുമായി പദ്ധതി സംബന്ധിച്ച ചര്‍ച്ച നടത്തി. പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ടെന്നും തട്ടിപ്പുകള്‍ ഉണ്ടാവില്ലെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ ഗോയലിന്റെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ രേഖകള്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും എന്നാല്‍, നിലവില്‍ ഇതിനുള്ള സാഹചര്യമില്ലെന്നും മോഹിത് പറഞ്ഞു.

25 ലക്ഷമെന്ന ഗോയലിന്റെ വാക്കുകള്‍ വിശ്വസിക്കുകയാണെങ്കില്‍ ത്തന്നെ 72.5 കോടി രൂപയെങ്കിലും ഇതിനകം ഗോയലിന് ലഭിച്ചിരിക്കണം. ഒട്ടേറെപ്പേര്‍ നേരിട്ട് ഫോണ്‍ വാങ്ങുന്നതിനായി നോയ്ഡയിലെ സ്ഥാപനത്തിന് മുന്നിലെത്തിയിരുന്നു. എന്നാല്‍, ഓണ്‍ലൈനിലൂടെ മാത്രമേ ഫോണ്‍ വാങ്ങാനാവൂ എന്ന ഹിന്ദിയിലെഴുതിയ ബോര്‍ഡാണ് അവിടെയുണ്ടായിരുന്നത്.

റിംഗിങ് ബെല്‍ കമ്പനിയുടെ പ്രവര്‍ത്തനം പഠിക്കുന്നതിനും അതിന്റെ രേഖകള്‍ കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങള്‍ എക്‌സൈസ്, ഇന്‍കം ടാക്‌സ് വകുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഉത്പന്നമെന്ന നിലയ്ക്ക് റിംഗിങ് ബെല്‍ പുറത്തുവിട്ട ചിത്രം ഫ്രീഡം 251 ഫോണുകളുടേതല്ലെന്നും ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ആഡ്‌കോം എന്ന കമ്പനിയുടെ ഹാന്‍ഡ്‌സെറ്റുകളാണ് ഇവര്‍ പ്രദര്‍ശിപ്പിച്ചത്.

നാലിഞ്ച് ടച്ച്‌സ്‌ക്രീനോടു കൂടിയ ഡ്യുവല്‍ സിം ഫോണാണ് ഫ്രീഡം 251 എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് 1.3 ക്വാഡ് കോര്‍ പ്രൊസ്സസ്സറാണ്. ഒരു ജിബി റാമും എട്ട് ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണിന് ഇരുപുറത്തും ക്യാമറകളുമുണ്ട്. ലോകമെങ്ങുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളെപ്പോലും അമ്പരപ്പിച്ചുകൊണ്ടാണ് ഫ്രീഡം 251 രംഗപ്രവേശം ചെയ്തത്.. ഇതൊരു 2ജി ഫോണാണ്. എന്നാല്‍, ഫ്രീഡം 251 ആകട്ടെ 3ജി ഫോണും. ഫ്രീഡം 251ന്റെ സവിശേഷതകളോടു കൂടിയ ഏറ്റവും വിലകുറഞ്ഞ ഫോണായ ഡാറ്റാവിന്‍ഡ് പോക്കറ്റ്‌സര്‍ഫറിന് 2999 രൂപയാണ് വില.

251 രൂപയ്ക്ക് ഇത്രയേറെ സൗകര്യങ്ങളുള്ള ഫോണ്‍ വില്‍ക്കാനാവില്ലെന്ന് സെല്ലുലാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പങ്കഡ് മൊഹിന്‍ഡ്രൂ പറയുന്നു. ഇതില്‍ എത്ര ഘടകങ്ങള്‍ ഇന്ത്യയില്‍ ലഭിച്ചാല്‍ പോലും ഈ വിലയ്ക്ക് ഫോണ്‍ നിര്‍മ്മിക്കാനാവില്ല. ഇതേ സവിശേഷതകളുള്ള ഫോണിന് എട്ടിരട്ടിയെങ്കിലും വിലവരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം പിന്നെ എങ്ങനെയാണ് ഇങ്ങനെ ഫോണ്‍ നിര്‍മ്മിച്ചതെന്നാണ് ചോദ്യം.

251 രൂപയുടെ സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ച് സംസാരിക്കുന്ന മോഹിത് ഗോയല്‍ ഉത്തര്‍പ്രദേശിലെ ശാംലി ജില്ലയിലെ ഗാര്‍ഹിപുഖ്ത പട്ടണത്തിലെ കൊച്ചു പലചരക്കുകടയില്‍ ജീവനക്കാരന്‍ കൂടിയായിരുന്നു. മോഹിതിന്റെ പിതാവ് രാജേഷ് ഗോയലിനൊപ്പം സഹായിക്കുകായിരുന്നു മുമ്പ് ഗോയല്‍ ചെയ്തത്. റിങ്ങിങ് ബെല്‍സിന്റെ മാനേജിങ് ഡയറക്ടറായ മോഹിത് പലചരക്കുകടയില്‍ പിതാവിനെ സഹായിച്ചാണ് കഴിഞ്ഞിരുന്നത്.
സ്‌കൂള്‍ പഠനത്തിനുശേഷം അമിറ്റി യൂനിവേഴ്‌സിറ്റിയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയശേഷമാണ് മോഹിത് കമ്പനി തുടങ്ങിയത്. ഭാര്യ ധാര്‍നയാണ് റിങ്ങിങ് ബെല്‍സിന്റെ സിഇഒ. തന്റെ മകന്‍ വലുതെന്തെങ്കിലും ചെയ്യുമെന്നാണ് രാജേഷ് ഗോയല്‍ വിശ്വിസിക്കുന്നതും. ‘കഴിഞ്ഞ തവണ വീട്ടില്‍ വന്നപ്പോള്‍ ഒരു കമ്പനി തുടങ്ങാനുള്ള ആഗ്രഹം മോഹിത് പറഞ്ഞിരുന്നു. അവനാഗ്രഹിക്കുന്നത് ചെയ്യാന്‍ കുറച്ച് പണവും കൊടുത്തു. ഒരു മൊബൈല്‍ ഫോണ്‍ കമ്പനിയാണ് തുടങ്ങിയതെന്ന് അവന്‍ പിന്നീട് പറഞ്ഞിരുന്നു. അവന്‍ ചെയ്യുന്നതെന്താണെന്ന് ഞങ്ങള്‍ക്കറിയില്ല’ രാജേഷ് പറഞ്ഞു. ഫ്രീഡം 251 മൊബൈല്‍ ഡല്‍ഹിയില്‍ പുറത്തിറക്കുന്ന ചടങ്ങില്‍ രാജേഷും പങ്കെടുത്തിരുന്നു. ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിയുള്‍പ്പെടെ പ്രമുഖരത്തെിയ ചടങ്ങില്‍ ശാംലിയിലെ നാട്ടുകാരില്‍ ചിലര്‍ക്കും ക്ഷണമുണ്ടായിരുന്നു.

Top