ബിജെപിയെ ഞെട്ടിക്കാൻ ശരദ് പവാർ! 44 കോണ്‍ഗ്രസ് എം.എല്‍.എമാരും ഒറ്റക്കെട്ടായി ശിവസേനക്ക് പിന്തുണ പ്രഖ്യാപിച്ചു;മഹാരാഷ്ട്രയില്‍ നിന്ന് പുതിയ വാര്‍ത്ത.23ൽ തട്ടിവീണ് ബിജെപി, വിശ്വാസം തെളിയിക്കാനാകില്ല!

മുംബൈ: മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് കഴിഞ്ഞു. ബിജെപി ഇതുവരെ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നില്ല. തിങ്കളാഴ്ച രാത്രി എട്ട് മണി വരെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ബിജെപിക്ക് സമയം അനുവദിച്ചിരിക്കുന്നത്. 23 എംഎല്‍എമാരുടെ കൂടി പിന്തുണ ലഭിച്ചാല്‍ മാത്രമേ ബിജെപിക്ക് സര്‍ക്കാര്‍ നിലനിര്‍ത്താന്‍ സാധിക്കുകയുളളൂ. നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ബിജെപി അടിയന്തര കോര്‍ കമ്മിറ്റി യോഗം വിളിച്ചിരിക്കുകയാണ്. അതിനിടെ ബിജെപി അധികാരത്തില്‍ എത്തുന്നത് തടയാന്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ മറുനീക്കവും നടക്കുന്നുണ്ട്. ബിജെപിയെ ഞെട്ടിക്കുന്ന നീക്കം പ്രതിപക്ഷത്ത് നിന്നുണ്ടായേക്കും എന്നാണ് സൂചനകള്‍.

സര്‍ക്കാര്‍ രൂപീകരണത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരവേ മഹാരാഷ്ട്രയില്‍ നിന്നൊരു പുതിയ വാര്‍ത്തയുണ്ട്. രാജസ്ഥാനിലെ റിസോര്‍ട്ടില്‍ താമസിക്കുന്ന 44 കോണ്‍ഗ്രസ് എം.എല്‍.എമാരും ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. റിസോര്‍ട്ടിനകത്ത് നടന്ന ചര്‍ച്ചയിലാണ് എം.എല്‍.എമാര്‍ നിലപാട് വ്യക്തമാക്കിയത്. എന്ത് വിലകൊടുത്തും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന സംസ്ഥാന കോണ്‍ഗ്രസ് നിലപാടിന്റെ ആത്മവിശ്വാസത്തിലാണ് എം.എല്‍.എമാരുടെ പിന്തുണ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ഇന്ന് രാജസ്ഥാനിലെത്തി എം.എല്‍.എമാരെ കാണുകയും സംസ്ഥാനത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് എം.എല്‍.എമാരെ ഖാര്‍ഗെ ബോധ്യപ്പെടുത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാണിക് റാവു താക്കറെ പി.ടി.ഐയോട് പറഞ്ഞു.

288 അംഗ നിയമസഭയില്‍ 105 അംഗങ്ങളുടെ പിന്തുണയാണ് ബിജെപിക്കുളളത്. 17 സ്വതന്ത്ര എംഎല്‍എമാരും തങ്ങളെയാണ് പിന്തുണയ്ക്കുന്നത് എന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍ അതുകൊണ്ട് ബിജെപിക്ക് 145 എന്ന മാന്ത്രിക സഖ്യ തൊടാനാകില്ല. അതിന് 23 എംഎല്‍എമാര്‍ കൂടി വേണം. ചാക്കിട്ട് പിടുത്തം ഒഴിവാക്കാന്‍ ശിവസേനയും കോണ്‍ഗ്രസും എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.

ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചെങ്കിലും സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ ബിജെപി പരാജയപ്പെടും എന്നാണ് ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും കണക്ക് കൂട്ടുന്നത്. ഈ സാഹചര്യത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായ ശിവസേനയെ ആവും ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കുക. അങ്ങനെ വന്നാല്‍ ശിവസേനയെ എന്‍സിപി പിന്തുണച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസ് സര്‍ക്കാരില്‍ ചേരാതെ പുറത്ത് നിന്ന് പിന്തുണ നല്‍കിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയെ പുറത്ത് നിര്‍ത്തുക എന്നതാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ചൗഹാന്‍ തുറന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ സോണിയാ ഗാന്ധിയുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ വീണ്ടും കൂടിക്കാഴ്ച നടത്തും.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യം 161 സീറ്റുകളാണ് നേടിയത്. സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടതില്‍ കൂടുതല്‍ സീറ്റുകള്‍ ഈ സഖ്യത്തിനുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്കസേര വിട്ട് കൊടുക്കാന്‍ ബിജെപി വിസമ്മതിച്ചതോടെയാണ് ശിവസേന ഇടഞ്ഞത്. സര്‍ക്കാരുണ്ടാക്കാനുളള ഗവര്‍ണറുടെ ക്ഷണം ബിജെപി സ്വീകരിച്ചാല്‍ തിങ്കളാഴ്ച സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കും.

നിലവിലെ സാഹചര്യത്തില്‍ വിശ്വാസം തെളിയിക്കാന്‍ ബിജെപിക്ക് സാധിക്കില്ല. സഭയില്‍ ശിവസേന എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്യുമോ എന്നറിയേണ്ടതുണ്ടെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് പറയുന്നു. സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ശിവസേന എതിരായി വോട്ട് ചെയ്യുകയാണ് എങ്കില്‍ അവരുടെ സര്‍ക്കാര്‍ രൂപീകരണശ്രമത്തെ പിന്തുണച്ചേക്കും എന്നും എന്‍സിപി വക്താവ് വ്യക്തമാക്കി. ചൊവ്വാഴ്ചത്തെ എംഎല്‍എമാരുടെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ നല്‍കുന്നത് സംബന്ധിച്ച അന്തിമ തീരുുമാനം ചൊവ്വാഴ്ച നടക്കുന്ന എന്‍സിപി നിയമസഭാ കക്ഷി യോഗത്തില്‍ കൈക്കൊണ്ടേക്കും. ജയ്പൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിപക്ഷത്തിനും ശിവസേനയെ പിന്തുണയ്ക്കണം എന്ന അഭിപ്രായമാണ്. ഇക്കാര്യം വ്യക്തമാക്കി എംഎല്‍എമാര്‍ സോണിയാ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും.

ദേശീയ നേതൃത്വത്തിലെ മറ്റ് മുതിര്‍ന്ന നേതാക്കളുമായി കൂടി ആലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ സോണിയാ ഗാന്ധി അന്തിമ തീരുമാനം കൈക്കൊളളുക. സര്‍ക്കാരുണ്ടാക്കാനില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നുമാണ് നേരത്തെ കോണ്‍ഗ്രസ്-എന്‍സിപി നേതൃത്വങ്ങള്‍ പ്രതികരിച്ചിരുന്നത്. തീവ്ര ഹിന്ദുത്വ പാര്‍ട്ടിയായ ശിവസേനയെ പിന്തുണയ്ക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമാവും എന്ന ആശങ്ക ഇരുകൂട്ടര്‍ക്കുമുണ്ട്.

Top