സിനിമാ ഡെസ്‌ക്
കൊച്ചി: നടിയെ ആക്രമിച്ചു അശ്ലീല ചിത്രങ്ങൾ പകർത്തിയ കേസിൽ ദിലീപിനൊപ്പം കുടുങ്ങിയിരിക്കുന്നത് പത്തു താരങ്ങൾ. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരും രണ്ടാം ഭാര്യ കാവ്യമാധവനും അടക്കം ഇതിനോടകം പത്തിലേറെ താരങ്ങൾ സംഭവത്തിൽ ഉൾപ്പെട്ടു കഴിഞ്ഞു. മൂന്നു എംഎൽഎമാരും സിനിമാ മേഖലയിലെ പ്രമുഖരും സംഭവത്തിൽ കുടുങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടുന്ന കാറിൽ നടിയെ ക്രൂര പീഡനത്തിനു ഇരയാക്കിയത്. നടിയെ പീഡിപ്പിക്കുകയും, ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്ത ശേഷം സംഭവങ്ങളെല്ലാം പ്രതികൾ വീഡിയോയിൽ പകർത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും, സംഭവം സംബന്ധിച്ചു അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ആദ്യം രംഗത്ത് എത്തിയത് ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാരിയരായിരുന്നു. ഇതിനു പിന്നാലെ കേസിലെ പ്രധാന പ്രതികളായ ക്വട്ടേഷൻകാരെയെല്ലാം പൊലീസ് പിടികൂടുയും ചെയ്തു.
ഇതിനു പിന്നാലെ പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന ആരോപണം അടക്കം ഉയർന്നിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി പൊലീസ് സംഘം ദിലീപിനെ ചോദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുന്നതും. ഇതിനു പിന്നാലെ മലയാള സിനിമയിലെ പ്രമുഖർ അടക്കം നിരവധി പേർ പൊലീസിന്റെ പട്ടികയിൽ ഉൾപ്പെട്ടു. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷയെയായിരുന്നു ആദ്യം ചോദ്യം ചെയ്തത്. പിന്നീട്, ദിലീപുമായി ബന്ധപ്പെട്ട പലരെയും പൊലീസ് സംഘം ചോദ്യം ചെയ്തു. ഏറ്റവും ഒടുവിലായി കാവ്യ മാധവനെയും, അമ്മയെയും ഗായിക റിമി ടോമിയെയും പൊലീസ് സംഘം ഇതിനോടകം തന്നെ ചോദ്യം ചെയ്തു കഴിഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കാവ്യ, അമ്മ, നമിത പ്രമോദ്, റിമി ടോമി, നാദിർഷാ, മുകേഷ്, ധർമ്മജൻ, ഷാജോൺ, അജു വർഗീസ്, സലിം കുമാർ എന്നിവരെയാണ് പൊലീസ് സംഘം ചോദ്യം ചെയ്തത്. എംഎൽഎമാരായ പി.ടി തോമസ്, അൻവർ സാദത്ത്, മുകേഷ് എന്നിവരെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.