തിരുവനന്തപുരം: ഇനിമുതൽ ബിജെപിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനം കേന്ദ്രമന്ത്രി അമിത് ഷാ നേരിട്ട് വിലയിരുത്തും.എല്ലാ മാസവും അമിത് ഷാ കേരളത്തിലെത്തും. പ്രവർത്തനപുരോഗതി നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യം.തദ്ദേശ തിരഞ്ഞെടുപ്പു പ്രവർത്തനത്തിന്റെ അവസാന ഘട്ടം വരെ കേന്ദ്രമന്ത്രി അമിത് ഷാ നേരിട്ടു വിലയിരുത്തും.
കൊച്ചിയിൽ 22ന് നടക്കുന്ന യോഗത്തിൽ പുതിയ വോട്ടർമാരെ ചേർത്തതിന്റെ പുരോഗതി അദ്ദേഹം ജില്ലാ പ്രസിഡന്റുമാരുമായി ചർച്ച ചെയ്യും. എല്ലാ വാർഡുകളിലും കുറഞ്ഞത് 25 ശതമാനം വോട്ട് ഉറപ്പാക്കിയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപിക്ക് പങ്കാളിത്തമുള്ള സർക്കാർ ഉണ്ടാക്കാനാകുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
തദ്ദേശ തിരഞ്ഞെടുപ്പിനായി തയാറാക്കിയ റോഡ് മാപ്പനുസരിച്ചു മൊത്തം 6 ലക്ഷം പുതിയ വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർത്തെന്നാണു സൂചന. ‘ആദ്യം വാർഡിൽ വിജയം, പിന്നെ നിയമസഭാ സീറ്റ്’ എന്നാണ് അമിത് ഷാ നേതാക്കൾക്കു നൽകിയിട്ടുള്ള സന്ദേശം.










