സിപിഐഎം 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; 12 വനിതകളും മത്സര രംഗത്ത്.മഞ്ചേശ്വരത്തും ദേവികുളത്തും പിന്നീട്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി പി എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.. 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ് പ്രഖ്യാപനം നടത്തിയത്. 12 വനിതകളും മത്സര രംഗത്തുണ്ട്. സീറ്റ് വിഭജന കാര്യത്തില്‍ എല്ലാ ഘടകകക്ഷികളും സഹകരിച്ചുവെന്ന് എ. വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ കക്ഷികളും വിട്ടുവീഴ്ച ചെയ്തു. സിപിഐഎം അഞ്ച് സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ ഏഴ് സീറ്റുകള്‍ ഘടക കക്ഷികള്‍ക്കായി വിട്ടുകൊടുത്തു. എല്ലാ ഘടക കക്ഷികളും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന കാര്യത്തില്‍ സംതൃപ്തിയുണ്ട്. നന്നായി പ്രവര്‍ത്തിച്ചിരുന്ന ഏതാനം പ്രവര്‍ത്തകരെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് നിയോഗിക്കാനും പുതിയ ആളുകള്‍ക്ക് അവസരം നല്‍കാനുമാണ് പാര്‍ട്ടി ഇത്തവണ ശ്രമിക്കുന്നത്. ആരെയും ഒഴിവാക്കലല്ല രണ്ടുതവണ മാനദണ്ഡത്തിന്റെ ഉദ്ദേശം. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയാണ്.

പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന 74 സ്ഥാനാർഥികളെയും 9 സിപിഎം സ്വതന്ത്ര സ്ഥാനാർഥികളെയുമാണ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരത്തെയും ദേവികുളത്തെയും സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. 12 വനിതാ സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്. വീണ്ടും അധികാരത്തിലെത്താനുള്ള മികച്ച സ്ഥാനാർഥികളെയാണ് സിപിഎം അണിനിരത്തിയിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രാദേശിക പ്രതിഷേധങ്ങള്‍ തള്ളി മുൻ തീരുമാനങ്ങളില്‍ ഉറച്ച് നിന്നുകൊണ്ടാണ് സി പി എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പൊന്നാനിയില്‍ ഉള്‍പ്പെടെ പ്രാദേശികമായ എതിര്‍പ്പ് ശക്തമാണെങ്കിലും സ്ഥാനാര്‍ഥിയെ മാറ്റാനുള്ള തീരുമാനം പാര്‍ട്ടി എടുത്തിട്ടില്ല.

വിദ്യാര്‍ത്ഥി യുവജന രംഗത്ത് പ്രവര്‍ത്തിക്കുന്ന 13 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും നിലവിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണന്‍ എം.എം. മണി എന്നിവര്‍ മത്സരിക്കും. സംഘടനാ രംഗത്തുനിന്ന് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ ഇങ്ങനെ എട്ടുപേര്‍ മത്സരിക്കും.

കഴിഞ്ഞ നിയമസഭയില്‍ അംഗങ്ങളായ 33 പേര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. അഞ്ച് മുന്‍മന്ത്രിമാരും നിലവിലുള്ള അഞ്ച് മന്ത്രിമാരും മത്സരിക്കില്ല. മഹാഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും ജനങ്ങള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ചവരാണ്. 30 വയസില്‍ താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. 12 വനിതകളും മത്സര രംഗത്തുണ്ട്. പാര്‍ട്ടി സ്വതന്ത്രരായി ഒന്‍പത് പേരാണ് മത്സരിക്കുന്നത്. 85 സ്ഥാനാര്‍ത്ഥികളില്‍ 83 പേരുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിക്കുക. സിപിഐഎം സ്ഥാനാര്‍ത്ഥികളും സിപിഐഎം പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ഇതിലുണ്ട്. രണ്ട് സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

സ്ഥാനാർഥി പട്ടിക ഇങ്ങനെ-

തിരുവനന്തപുരം

പാറശാല – സി.കെ.ഹരീന്ദ്രൻ
നെയ്യാറ്റിൻകര – കെ. ആൻസലൻ
വട്ടിയൂർക്കാവ് – വി.കെ.പ്രശാന്ത്
കാട്ടാക്കട – ഐ.ബി.സതീഷ്
നേമം – വി.ശിവൻകുട്ടി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
വർക്കല – വി. ജോയ്
വാമനപുരം – ഡി.കെ.മുരളി
ആറ്റിങ്ങൽ – ഒ.എസ്.അംബിക
അരുവിക്കര – ജി സ്റ്റീഫൻ

കൊല്ലം

കൊല്ലം- എം.മുകേഷ്
ഇരവിപുരം – എം.നൗഷാദ്
ചവറ – ഡോ.വി.സുജിത് വിജയൻ (സ്വതന്ത്രൻ)
കുണ്ടറ – ജെ.മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര – കെ.എൻ.ബാലഗോപാൽ

പത്തനംതിട്ട

ആറന്മുള- വീണാ ജോർജ്
കോന്നി – കെ.യു.ജനീഷ് കുമാർ

ആലപ്പുഴ

ചെങ്ങന്നൂർ- സജി ചെറിയാൻ
കായംകുളം – യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂർ – ദലീമ ജോജോ
മാവേലിക്കര – എം.എസ്. അരുൺ കുമാർ
ആലപ്പുഴ-പി.പി .ചിത്തരഞ്ജൻ

കോട്ടയം

ഏറ്റുമാനൂർ – വി .എൻ .വാസവൻ
കോട്ടയം – കെ.അനിൽകുമാർ
പുതുപ്പള്ളി – ജെയ്ക്ക് സി. തോമസ്

ഇടുക്കി

ഉടുമ്പൻചോല – എം.എം.മണി
ദേവികുളം- സ്ഥാനാർഥി പ്രഖ്യാപനം പിന്നീട്

എറണാകുളം

കൊച്ചി – കെ.ജെ. മാക്സി
വൈപ്പിൻ – കെ.എൻ. ഉണ്ണികൃഷ്ണൻ
തൃക്കാക്കര – ഡോ.ജെ.ജേക്കബ്
തൃപ്പൂണിത്തുറ – എം.സ്വരാജ്
കളമശ്ശേരി – പി. രാജീവ്
കോതമംഗലം – ആൻറണി ജോൺ
ആലുവ – ഷെൽന നിഷാദ്
എറണാകുളം – ഷാജി ജോർജ് (സ്വത.)

തൃശൂർ

ഇരിങ്ങാലക്കുട – ആർ.ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ – മുരളി പെരുനെല്ലി
ചേലക്കര – കെ.രാധാകൃഷ്ണൻ
ഗുരുവായൂർ – എൻ.കെ.അക്ബർ
പുതുക്കാട് – കെ.കെ. രാമചന്ദ്രൻ
കുന്നംകുളം – എ.സി.മൊയ്തീൻ

പാലക്കാട്

ആലത്തൂർ – കെ.ഡി. പ്രസേനൻ
നെന്മാറ – കെ.ബാബു
പാലക്കാട് – സി.പി.പ്രമോദ്‌
മലമ്പുഴ – എ.പ്രഭാകരൻ
കോങ്ങാട്- കെ. ശാന്തകുമാരി
തരൂർ – പി.പി.സുമോദ്
ഒറ്റപ്പാലം – അഡ്വ. കെ.പ്രേംകുമാർ
ഷൊർണൂർ – പി.പി.മമ്മിക്കുട്ടി
തൃത്താല -എം ബി രാജേഷ്

മലപ്പുറം

തവനൂർ – കെ.ടി.ജലീൽ (സ്വത.)
പൊന്നാനി- പി.നന്ദകുമാർ
കൊണ്ടോട്ടി – കെ.പി.സുലൈമാൻ ഹാജി ( പ്രവാസി വ്യവസായി )
പെരിന്തൽമണ്ണ – കെ.പി.മുഹമ്മദ് മുസ്തഫ (മലപ്പുറം മുൻനഗരസഭ ചെയർമാൻ)
നിലമ്പൂർ – പി.വി.അൻവർ (സ്വത.)
മങ്കട – ടി.കെ.റഷീദലി
വണ്ടൂർ- പി.മിഥുന
മലപ്പുറം – പാലോളി അബ്ദുറഹ്മാൻ
തിരൂർ- ഗഫൂർ പി ലിലിസ്
താനൂർ- വി അബ്ദുൾ റഹ്മാൻ (സ്വത.)

വേങ്ങര-ജിജി . പി

കോഴിക്കോട്

കൊയിലാണ്ടി – കാനത്തിൽ ജമീല
പേരാമ്പ്ര – ടി.പി. രാമകൃഷ്ണൻ
ബാലുശ്ശേരി- കെ.എം. സച്ചിൻ ദേവ്
കോഴിക്കോട് നോര്‍ത്ത് : തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ: പി.എ.മുഹമ്മദ് റിയാസ്
കുന്ദമംഗലം : പി.ടി.എ റഹിം (സ്വത.)
കൊടുവള്ളി : കാരാട്ട് റസാഖ് (സ്വത.)
തിരുവമ്പാടി – ലിൻ്റോ ജോസഫ്

വയനാട്

മാനന്തവാടി – ഒ. ആർ. കേളു
ബത്തേരി- എം.എസ്.വിശ്വനാഥൻ

കണ്ണൂർ

ധർമ്മടം – പിണറായി വിജയൻ
പയ്യന്നൂർ – പി.ഐ. മധുസൂദനൻ
കല്യാശേരി – എം.വിജിൻ
അഴീക്കോട്- കെ.വി. സുമേഷ്
മട്ടന്നൂർ – കെ.കെ.ശൈലജ
തലശ്ശേരി – എ.എൻ. ഷംസീർ
തളിപ്പറമ്പ് – എം.വി. ഗോവിന്ദൻ

കാസർഗോഡ്

ഉദുമ – സി എച്ച് കുഞ്ഞമ്പു
തൃക്കരിപ്പൂർ – എം.രാജഗോപാലൻ
മഞ്ചേശ്വരം – സ്ഥാനാർഥി പ്രഖ്യാപനം പിന്നീട്

അഞ്ച് സിറ്റിംഗ്‌ സീറ്റ് ഉൾപ്പെടെ ഏഴു സീറ്റ് സി പി എം വിട്ടു കൊടുത്തുവെന്നും എല്ലാ ഘടകകക്ഷികളും വിട്ടു വീഴ്ച ചെയ്തുവെന്നും എ വിജയരാഘവൻ പറഞ്ഞു. 2016ല്‍ 92 സീറ്റുകളില്‍ മല്‍സരിച്ച സിപിഎം ഇത്തവണ സ്വതന്ത്രരുള്‍പ്പടെ 85 സീറ്റുകളിലാണ് മല്‍സരിക്കുന്നത്.

പൊന്നാനിക്ക് പുറമേ കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെച്ചൊല്ലിയും ഭിന്നത ഉയർന്നിരുന്നു. ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ മന്ത്രി ജി. സുധാകരനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴയില്‍ തോമസ് ഐസക്കിനെ വീണ്ടും മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. കോങ്ങാട്ടെയും കളമശ്ശേരിയിലെയും സി പി എം സ്ഥാനാര്‍ഥികള്‍ക്കെതിരേയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

സി പി ഐ ഇന്നലവെ 21 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാലിടത്തെ സ്ഥാനാര്‍ഥികള്‍ ഉടന്‍ പ്രഖ്യാപിക്കും. എന്‍ സി പി മൂന്നുസീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എലത്തൂരില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ മത്സരിക്കും. കോണ്‍ഗ്രസ് എസിന്റെ ഏക സീറ്റായ കണ്ണൂരില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് സ്ഥാനാര്‍ഥി. ജനതാദള്‍ (എസ്)ന്റെ നാലു സീറ്റുകളിലെ സ്ഥാനാര്‍ഥികളായി. എല്‍ ജെ ഡി സ്ഥാനാര്‍ഥി പ്രഖ്യാപനവും ഇന്ന് കോഴിക്കോട്ട് നടക്കും.

Top