അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിതുറക്കുന്നു; ദുബായിലെ കേസില്‍ കേന്ദ്ര ഇടപെടല്‍; തുണയായത് കുമ്മനം രാജശേഖരന്‍

ദുബായ്: സാമ്പത്തിക കുറ്റകൃത്യത്തിന് ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിതുറക്കുന്നു. രാമചന്ദ്രന്റെ മോചനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടുന്നു. രണ്ട് വര്‍ഷത്തിലേറെയായി അദ്ദേഹം ജയിലഴിക്കുള്ളിലാണ്. കൂടാതെ അദ്ദേഹത്തിന്റെ മകള്‍ ഡോ. മഞ്ജുവും മരുമകനും തടങ്കലിലാണ്. ഗള്‍ഫിലെത്തിയാല്‍ ഏതു നിമിഷവും അറസ്റ്റിലാകുമെന്ന ഭീതിമൂലം അച്ഛനെ കാണാത്ത ഗതികേടിലാണു മകന്‍ ശ്രീകാന്ത്. രാമചന്ദ്രനെ പുറത്തിറക്കാന്‍ വീട്ടമ്മയായ ഭാര്യ ഇന്ദിര നടത്തിയ നീക്കമൊന്നും ലക്ഷ്യംകണ്ടിരുന്നില്ല.

ബാങ്കുകള്‍ക്ക് വായ്പതിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് രാമചന്ദ്രന്‍ അറസ്റ്റിലായത്. രാമചന്ദ്രന്റെ കുടുംബാംഗങ്ങള്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി ചര്‍ച്ച നടത്തിയിരുന്നു. ബാധ്യതാവിവരങ്ങള്‍ ഇദ്ദേഹംവഴി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനും കൈമാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനപ്പെട്ട 12 കേസില്‍ 11 എണ്ണവും ഒത്തുതീര്‍പ്പാക്കാന്‍ എതിര്‍കക്ഷികള്‍ സമ്മതിച്ചതായാണു വിവരം. രാമചന്ദ്രന്റെ നാട്ടിലെയും വിദേശത്തെയും സ്വത്തുവിവരങ്ങള്‍ എതിര്‍കക്ഷികളെ അറിയിച്ചിട്ടുണ്ട്. പുറത്തുവന്നാലുടന്‍ ബാധ്യത തീര്‍ക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നും ധരിപ്പിച്ചിട്ടുണ്ട്. സ്വത്തുവിവരം അറിഞ്ഞതോടെ, രാമചന്ദ്രന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ കേസില്‍നിന്നു പിന്മാറും എന്നാണ് ബാങ്കുകള്‍ അറിയിച്ചത്. കടം വീട്ടാന്‍ അദ്ദേഹത്തിനു ശേഷിയുണ്ടെന്നു ബോധ്യമായതോടെയാണിത്. എംബസിവഴി ഇതിനുള്ള രേഖകള്‍ കൈമാറി എന്നാണു വിവരം.

എന്നാല്‍, രണ്ടു വ്യക്തികളുമായുള്ള കേസാണു തീരാനുള്ളത്. ഡല്‍ഹിയില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശികളാണ് ഇവര്‍. ആദ്യഘട്ടചര്‍ച്ചകളില്‍ ഇവര്‍ ഒത്തുതീര്‍പ്പിനു സമ്മതിച്ചിട്ടില്ല. ഇവരും കേസ് പിന്‍വലിച്ചാല്‍ മോചനം എളുപ്പമാകും. ഇവരോട് മധ്യസ്ഥര്‍ ചര്‍ച്ച തുടരുകയാണ്. രാമചന്ദ്രന്റെ ആരോഗ്യം മോശമായ സ്ഥിതിക്ക്, അദ്ദേഹത്തെ എത്രയുംവേഗം നാട്ടിലെത്തിക്കണമെന്നാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നത്. ബി.ജെ.പി.യുടെ വിദേശസെല്ലുകളുടെ ചുമതലയുള്ള രാംമാധവ് അവിടെയും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ ഇടപെടലാണ് കുടുംബ്തതിന് ഗുണം ചെയ്തത്. രാമചന്ദ്രന്റെ മോചനം ഉടനുണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹത്തിന്റെപേരിലുള്ള ഭൂരിഭാഗം കേസുകളും നിയമപരമായി ഒത്തുതീര്‍ക്കാന്‍ ധാരണയായി. വിദേശമന്ത്രാലയവും മനുഷ്യാവകാശപ്രശ്നം എന്നനിലയില്‍ ഇതില്‍ ഇടപെടും. കുടുംബം തന്ന വിവരങ്ങളുംമറ്റും ഞാന്‍ അവര്‍ക്കു കൈമാറി.- കുമ്മനം രാജശേഖരന്‍ പറഞ്ഞു.

സാധാരണക്കാരനായ പ്രവാസി മലയാളിയായിരുന്ന രാമചന്ദ്രന്‍ നായര്‍ അറ്റ്ലസ് രാമചന്ദ്രനായി വളര്‍ന്നത് അതിവേഗമായിരുന്നു. എന്നാല്‍, അതുപോലെ തന്നെ അവിശ്വസനീയമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ തകര്‍ച്ചയും ഉണ്ടായിരിക്കുന്നത്. എല്ലാ പ്രതീക്ഷയും അസ്തമിച്ച അവസ്ഥയിലുള്ള അറ്റ്‌ലസ് രാമചന്ദ്രന് ഇനി ജയിലില്‍ നിന്ന് പുറത്തുവരാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസില്‍ യുഎഇയിലെ ജയിലിലുള്ള അറ്റ്‌ലസ് രാമചന്ദ്രന്റെ അവസ്ഥ അതിദയനീയമെന്ന് സൂചനയാണ് പുറത്തു വരുന്നത്.

Top