അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം വീണ്ടും അനിശ്ചിതത്വത്തില്‍

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം വീണ്ടും അനിശ്ചിതത്വത്തില്‍. അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയം ശ്രമങ്ങള്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. രണ്ട് പ്രധാന വജ്രവ്യവസായികള്‍ അറ്റ്‌ലസ് രാമചന്ദ്രനെതിരെയുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മതിക്കാത്താണ് മോചനം വീണ്ടും അനിശ്ചിതത്വത്തിലാകാന്‍ കാരണം. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് വിദേശത്തേക്ക് നടന്ന നീരവ് മോദി, വിജയ് മല്ല്യ എന്നിവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ അറ്റ്‌ലസ് രാമചന്ദ്രനെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നത് അന്താരാഷ്ട്രതലത്തില്‍ പ്രതിച്ഛായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. രാമചന്ദ്രന്‍ ദുബായില്‍ ഇപ്പോള്‍ അനുഭവിക്കുന്നത് ഒരു കേസിലെ ശിക്ഷയായ മൂന്നു വര്‍ഷം തടവാണ്. ഇതുപോലെ മറ്റു കേസുകളിലും വിധി വരികയാണെങ്കില്‍ അദ്ദേഹം വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വരും. ഭാര്യ ഇന്ദിര ഭര്‍ത്താവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും വീല്‍ചെയറിലാണ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതെന്നുമുള്ള കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. അറ്റ്‌ലസ് രാമചന്ദ്രന്‍ 2015 മുതല്‍ ദുബായില്‍ ജയിലിലാണ്. രാമചന്ദ്രന്‍ അറസ്റ്റിലായത് ബാങ്കുകള്‍ക്ക് വായ്പതിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് . രാമചന്ദ്രന്റെ കുടുംബാംഗങ്ങള്‍ ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന,് അദ്ദേഹത്തിന്റെ ബാധ്യതാവിവരങ്ങള്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനും കൈമാറുകയായിരുന്നു. രണ്ട് വ്യക്തികളുമായുള്ള കേസാണു ഇനി തീരാനുള്ളത്. ഡല്‍ഹിയില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശികളാണ് ഇവര്‍. ആദ്യഘട്ടചര്‍ച്ചകളില്‍ ഇവര്‍ ഒത്തുതീര്‍പ്പിനു സമ്മതിച്ചിട്ടില്ല. ഇവരും കേസ് പിന്‍വലിച്ചാല്‍ മോചനം എളുപ്പമാകും.

Top