ബാബുവിന്‍െറ ഫോണ്‍ കോളുകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ .ബാബുവും ബിനാമികളും നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന് വിജിലന്‍സ്

കൊച്ചി: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മുന്‍ എക്‌സൈസ്മന്ത്രി കെ. ബാബു തന്റെ ബിനാമി ബാബുറാമുമായി ടെലിഫോണില്‍ ബന്ധപ്പെട്ടെന്ന് വിജിലന്‍സ്. ബാബുവിന്‍െറ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണ് കേസില്‍ നിര്‍ണായകമാകുന്ന തെളിവ് ലഭിച്ചത്.ഇരുവരും പലതവണ ഫോണില്‍ സംസാരിച്ചതിന് തെളിവ് ലഭിച്ചതായി വിജിലന്‍സ് വ്യക്തമാക്കി. ഇന്ന് വീണ്ടും ബാബുറാമിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതു സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ബാബുറാമിനെ ചോദ്യംചെയ്തത്
ബിനാമികളെന്ന് കണ്ടത്തെി കേസെടുത്ത ബാബുറാം, മോഹനന്‍ എന്നിവരുമായി ബാബു നിരന്തരം ബന്ധപ്പെട്ടിരുന്നെന്നാണ് വ്യക്തമായിരിക്കുന്നത്. മൊബൈല്‍ സേവനദാതാക്കള്‍ക്ക് അപേക്ഷ നല്‍കിയാണ് അന്വേഷണസംഘം കോള്‍ വിവരങ്ങള്‍ ശേഖരിച്ചത്. ഒരു വര്‍ഷത്തിനിടെ ബാബുവും ബാബുറാമും 150ലേറെ തവണ ഫോണ്‍ ചെയ്തിരുന്നെന്നാണ് രേഖകളില്‍നിന്ന് വ്യക്തമായത്.
അതിനിടെ, ബാബുവിനുവേണ്ടി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയെന്ന് കരുതപ്പെടുന്ന ബാബുറാമിനെ വിജിലന്‍സ് ചൊവ്വാഴ്ച പ്രാഥമികമായി ചോദ്യംചെയ്തു. കതൃക്കടവിലെ വിജിലന്‍സ് ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ഡിവൈ.എസ്.പി കെ.ആര്‍. വേണുഗോപാലന്‍ ചോദ്യംചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച രേഖകളുടെയും തുടര്‍ പരിശോധനകളില്‍ ലഭിച്ച രേഖകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. ഈ വിശദീകരണങ്ങള്‍ കൂടുതല്‍ പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യാനാണ് വിജിലന്‍സ് ഉദ്ദേശിക്കുന്നത്.

Top