62ാം വയസ്സില്‍ അമ്മയായി; ഓമനിക്കാനാവാതെ കണ്‍മണി യാത്രയായി; ഇപ്പോള്‍ ഭവാനിയമ്മയും

62ാം വയസ്സില്‍ കുഞ്ഞിന് ജന്‍മം നല്‍കിയതിനെ തുടര്‍ന്നു വാര്‍ത്തകളില്‍ ഇടംപിടിച്ച മൂവാറ്റുപുഴ കാവുംകര സ്വദേശിനിയായ റിട്ടയേര്‍ഡ് അധ്യാപിക ഭവാനിയമ്മ അന്തരിച്ചു. 76 വയസ്സായിരുന്നു. ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 62ാം വയസ്സില്‍ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നല്‍കിയതോടെയാണ് ഭവാനിയമ്മ ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഈ കുഞ്ഞ് ഒന്നര വയസ്സായപ്പോഴേക്കും മരിച്ചു. തുടര്‍ന്ന് അനാഥയായാണ് ഭവാനിയമ്മ ജീവിച്ചിരുന്നത്. 2004 ഏപ്രില്‍ 14നു വിഷുദിനത്തിലാണ് ഭവാനിയമ്മയുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വന്നത്. തിരുവനന്തപുരം സമദ് ആശുപത്രിയില്‍ വച്ചായിരുന്നു പ്രസവം. ടെസ്റ്റ് ട്യൂബ് ബീജസങ്കലനത്തിലൂടെയാണ് ഭവാനിയമ്മ ഗര്‍ഭം ധരിച്ചത്. കണ്ണനെന്ന ഒന്നരവയസ്സുകാരന്‍ ദാരുണമായാണ് മരിച്ചത്. വീട്ടുമുറ്റത്തെ പാത്രത്തിലെ വെള്ളിലേക്ക് തലകീഴായി വീണായിരുന്നു കുഞ്ഞിന്റെ മരണം. മകന്റെ മരണശേഷം മാനസികമായി തളര്‍ന്ന ഭവാനിയമ്മ പിന്നീട് പല സ്ഥലങ്ങളിലും മാറി മാറി താമസിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി വയനാട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. മാനന്തവാടിയില്‍ വാടകക്കെട്ടിടത്തിലാണ് ഭവാനിയമ്മ താമസിച്ചിരുന്നത്. ഇവിടെ വിദ്യാലയങ്ങളില്‍ ക്ലാസെടുത്താണ് ഇവര്‍ ജീവിച്ചിരുന്നത്. ഇതിനിടെ പല അസുഖങ്ങളും ഇവര്‍ക്കു പിടിപെട്ടു. തുടര്‍ന്ന് പിണങ്ങോടിലെ പീസ് വില്ലേജില്‍ അന്തേവാസിയായിരുന്നു ഭവാനിയമ്മ. ആദ്യത്തെ വിവാഹത്തില്‍ കുട്ടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നു ഭവാനിയമ്മ മറ്റൊരാളെ വിവാഹം ചെയ്യുകയായിരുന്നു. രണ്ടാം വിവാഹത്തിലും ഭവാനിയമ്മയ്ക്ക് കുട്ടികളുണ്ടായില്ല. തുടര്‍ന്ന് ഭവാനിയമ്മ രണ്ടാം ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു മറ്റൊരു വിവാഹം കഴിപ്പിക്കുകയായിരുന്നു. ആ ബന്ധത്തിലുള്ള കുട്ടിയെ കാണാന്‍ ഭവാനിയമ്മയ്ക്ക് അനുവാദം ലഭിച്ചില്ല. ഇതോടെയാണ് സ്വന്തമായി കുട്ടി വേണമെന്ന ആഗ്രഹവുമായി ഇവര്‍ ആശുപത്രിയെ സമീപിച്ചത്.

Top