കോണ്‍ഗ്രസ് എംഎല്‍എ’ക്ക് എതിരെ പീഡന ശ്രമത്തിന് കേസ്

തിരുവനന്തപുരം:കോണ്‍ഗ്രസ് എംഎല്‍എ’ക്ക് എതിരെ പീഡന ശ്രമത്തിന് കേസ് . കോവളം എംഎല്‍എ എം.വിന്‍സെന്റിനെതിരെയാണ് പീഡന ശ്രമത്തിന് കേസെടുത്തത് . നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തിലാണ് കേസ്. നേരത്തെ എംഎല്‍എയ്ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് ബാലരാമപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.വിന്‍സെന്റ് എംഎല്‍എ വീട്ടമ്മയുടെ സഹോദരനുമായി ഒത്തുതീര്‍പ്പിനു ശ്രമിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. കുടുംബപ്രശ്നമായി പ്രശ്നം ഒതുക്കി തീര്‍ക്കണമെന്നാവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്.
ബുധനാഴ്ച ഉച്ചയോടെയാണ് വീട്ടമ്മ ഉറക്കഗുളിക കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.വിന്‍സെന്റ് എംഎല്‍എയുടെ നിരന്തരമുള്ള ശല്യത്തെ തുടര്‍ന്നാണ് ആത്മഹത്യ ശ്രമമെന്നാണ് സ്ത്രീയുടെ ഭര്‍ത്താവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. എംഎല്‍എയുടെ അയല്‍വാസിയായ വീട്ടമ്മയെ നിരന്തരം ഫോണില്‍ വിളിച്ച്‌ അസഭ്യം പറഞ്ഞിരുന്നുവെന്ന് ഇവരുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ നിന്നും കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിത ബീഗം ഇന്ന് രാവിലെ മൊഴിയെടുത്തു. വിന്‍സെന്റ് എംഎല്‍എയില്‍ നിന്നും പൊലീസ് മൊഴിയെടുത്തു.
എന്നാല്‍ കേസിന് പിന്നിലുള്ളത് രാഷ്ട്രീയ ലക്ഷ്യമാണെന്നായിരുന്നു വിന്‍സെന്റ് എംഎല്‍എയുടെ പ്രതികരണം. അന്വേഷണത്തെ നേരിടാന്‍ തയ്യാറാണെന്നും ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ലാഭം മാത്രമാണെന്നും വിന്‍സെന്റ് എംഎല്‍എ പ്രതികരിച്ചു. തനിക്കെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.ജനതാദള്‍ -എസിലെ ജമീല പ്രകാശത്തെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് നേതാവായ വിന്‍സന്റ് കോവളത്ത് നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

 

 

Top