കൊച്ചി: തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി നിലനിൽക്കുമ്പോൾ ആന്റണി രാജുവിന് വീണ്ടും തിരിച്ചടി !മുൻ ഗതാഗതമന്ത്രി കൂടിയായ ആന്റണി രാജു രണ്ടാംപ്രതിയായ 36 വർഷം മുൻപുള്ള തൊണ്ടിമുതൽ തിരിമറിക്കേസിൽ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തണമെന്ന ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഇതിൽ തീരുമാനം ഉണ്ടാകുന്നത് വരെ വിചാരണാ കോടതി നടപടികൾ തടയുകയും ചെയ്തു. അടുത്തമാസം 20നുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെയാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.
1989ൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോറിനെ രക്ഷിക്കാൻ കേസിലെ തൊണ്ടിയായ അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കിയ കേസിലാണ് ആൻ്റണി രാജു വിചാരണ നേരിടുന്നത്. വിചാരണ കോടതി ശിക്ഷിച്ചെങ്കിലും തൊട്ടുപിന്നാലെ അപ്പീലുമായി ഹൈക്കോടതിയിൽ എത്തിയ പ്രതി കുറ്റവിമുക്തനായി, പിറ്റേന്ന് രാജ്യംവിട്ടു.
തൊണ്ടിമുതൽ സൂക്ഷിക്കാൻ ചുമതലയുണ്ടായിരുന്ന കോടതി ജീവനക്കാരൻ കെ എസ് ജോസ് ഒന്നാം പ്രതിയും, ഒന്നാം പ്രതിയെ സ്വാധീനിച്ച് ലഹരിക്കടത്ത് കേസിലെ തൊണ്ടിമുതലായിരുന്ന അടിവസ്ത്രം കൈക്കലാക്കിയ അഭിഭാഷകനായ ആന്റണി രാജു രണ്ടാം പ്രതിയുമാണ്. ഒന്നാം പ്രതിക്കെതിരെ പുതിയ വഞ്ചനാക്കുറ്റം കൂടി വന്നാൽ അത് ആന്റണി രാജുവിനും ബാധകമാകും.
ലഹരിമരുന്നുമായി എത്തിയ വിദേശിയെ രക്ഷപ്പെടുത്താന്‍ തൊണ്ടി മുതല്‍ മാറ്റി കോടതിയെ കബളിപ്പിച്ചെന്നാണ് കേസ്. 2014 ഏപ്രില്‍ 30 നാണ് കേസ് വിചാരണയ്ക്കായി പരിഗണിക്കാന്‍ തുടങ്ങിയത്. എന്നാല്‍, അഭിഭാഷകനായിരുന്ന ആന്റണി രാജു ഹാജരാകാത്തതിനാല്‍ കേസ് നിരന്തരം മാറ്റിവെക്കേണ്ടിവരുന്നുവെന്നാണ് ആരോപണം. 22 തവണയാണ് കേസ് പരിഗണിച്ചത്. ഓഗസ്റ്റ് നാലിന് കേസ് 23-ാം തവണ പരിഗണിക്കുമ്പോള്‍ ആന്റണി രാജു മന്ത്രിയാണ്. 1994ല്‍ വഞ്ചിയൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്ന് ആന്റണി രാജു തിരുവനന്തപുരം ബാറില്‍ ജൂനിയര്‍.









